മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗ്: സചിന്‍റെ ഇന്ത്യ മാസ്റ്റേഴ്സിന് ലഭിക്കുന്ന സമ്മാനത്തുക അറിയണോ?

മാസ്റ്റേഴ്സ് ക്രിക്കറ്റ് ലീഗ്: സചിന്‍റെ ഇന്ത്യ മാസ്റ്റേഴ്സിന് ലഭിക്കുന്ന സമ്മാനത്തുക അറിയണോ?

റായ്പുർ: ഇന്റർനാഷനൽ മാസ്റ്റേഴ്സ് ലീഗ് ട്വന്റി20 പ്രഥമ സീസണിൽ കിരീടം ചൂടി ഇന്ത്യ മാസ്റ്റേഴ്സ് ചരിത്രം കുറിച്ചിരിക്കുകയാണ്. ഫൈനലിൽ ബ്രയാൻ ലാറ നയിച്ച വെസ്റ്റിൻഡീസ് മാസ്റ്റേഴ്സിനെ ആറു വിക്കറ്റിന് തകർത്താണ് സചിൻ തെണ്ടുൽക്കറും സംഘവും ജയിച്ചുകയറിയത്.

ഇന്ത്യയുടെ ഓൾ റൗണ്ട് പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 17.1 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. അമ്പാട്ടി റായിഡുവിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് ഇന്ത്യൻ വിജയം അനായാസമാക്കിയത്. 50 പന്തിൽ മൂന്നു സിക്സും ഒമ്പതു ഫോറുമടക്കം 74 റൺസെടുത്താണ് താരം പുറത്തായത്. സചിൻ 18 പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 25 റൺസെടുത്തു.

സചിനു പുറമെ, യുവരാജ് സിങ്, യൂസുഫ് പത്താൻ, ഇർഫാൻ പത്താൻ എന്നിവരും ഇന്ത്യൻ ടീമിൽ അണിനിരന്നിരുന്നു. ജേതാക്കളായ ഇന്ത്യൻ ടീമിന് ഒരു കോടി രൂപയാണ് സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 50 ലക്ഷവും. കൂടാതെ, നിരവധി വ്യക്തിഗത അവാർഡുകളും നൽകുന്നുണ്ട്. ടൂർണമെന്‍റിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ താരം ശ്രീലങ്കയുടെ കുമാർ സംഗക്കാരയാണ് -38 ഫോറുകൾ. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ആസ്ട്രേലിയയുടെ ഷെയിൻ വാട്സനാണ് ഏറ്റവും കൂടുതൽ സിക്സുകൾ നേടിയത് (25) -അഞ്ചു ലക്ഷം രൂപ. ഫൈനലിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് അമ്പാട്ടി റായിഡുവാണ് -അര ലക്ഷം രൂപയാണ് അവാർഡ്.

ഒന്നാം വിക്കറ്റിലെ അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്. സചിനൊപ്പം ചേർന്ന് റായിഡു 7.5 ഓവറിൽ 67 റൺസാണ് അടിച്ചെടുത്തത്. 12 പന്തിൽ 14 റൺസെടുത്ത ഗുർക്രീത്, യൂസുഫ് പത്താൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. യുവരാജ് സിങ്ങും (11 പന്തിൽ 13) സ്റ്റുവർട്ട് ബിന്നിയും (ഒമ്പത് പന്തിൽ 16) ചേർന്നാണ് ടീമിലെ വിജയത്തിലെത്തിച്ചത്.

നേരത്തെ, ലെൻഡിൽ സിമ്മൺസിന്‍റെ വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് വിൻഡീസിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 41 പന്തിൽ ഒരു സിക്സും അഞ്ചു ഫോറുമടക്കം 57 റൺസെടുത്ത താരത്തെ വിനയ് കുമാർ ക്ലീൻ ബൗൾഡാക്കി. ഡ്വെയ്ൻ സ്മിത്തും തിളങ്ങി. 35 പന്തിൽ രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 45 റൺസെടുത്താണ് പുറത്തായത്. ഒന്നാം വിക്കറ്റിൽ സ്മിത്തും ലാറയും ചേർന്ന് 3.5 ഓവറിൽ 34 റൺസെടുത്തു. പിന്നാലെ ലാറ വിനയ് കുമാറിന്‍റെ പന്തിൽ പവൻ നെഗിക്ക് ക്യാച്ച് നൽകി മടങ്ങി. ആറു പന്തിൽ ആറു റൺസാണ് താരത്തിന്‍റെ സമ്പാദ്യം. വില്യം പെർക്കിൻസ് (ഏഴു പന്തിൽ ആറ്), രവി രാംപോൾ (അഞ്ചു പന്തിൽ രണ്ട്), ചാഡ്വിക്ക് വാൾട്ടൺ (ആറു പന്തിൽ ആറ്), ആഷ്ലി നഴ്സ് (മൂന്നു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 12 റൺസുമായി ദിനേഷ് രാംദിൻ പുറത്താകാതെ നിന്നു.

ആറാം വിക്കറ്റിൽ സിമ്മൺസും ദിനേഷ് രാംദിനും ചേർന്ന് 44 പന്തിൽ നേടിയ 61 റൺസാണ് ടീമിനെ ഭേദപ്പെട്ട നിലയിൽ എത്തിച്ചത്. ഇന്ത്യക്കായി വിനയ് കുമാർ മൂന്നു വിക്കറ്റ് വീഴ്ത്തി.

Tags:    
News Summary - International Masters League -Sachin Tendulkar's India Masters Earn Staggering Prize

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.