അനായാസം ഡൽഹി; ലഖ്നോവിനെ ആറു വിക്കറ്റിന് തോൽപിച്ചു

ലഖ്നോ: തുടർതോൽവികളിൽ നട്ടംതിരിഞ്ഞിരുന്ന ഡൽഹിക്ക് സീസണിലെ രണ്ടാം ജയം. ഐ.പി.എല്ലിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെ ആറു വിക്കറ്റിനാണ് ഡൽഹി തോൽപിച്ചത്. ആസ്ട്രേലിയൻ യുവതാരം ഫ്രേസർ മക്കർഗിന്‍റെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ടീമിന്‍റെ വിജയം അനായാസമാക്കിയത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നോ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഡൽഹി 11 പന്തുകൾ ബാക്കി നിൽക്കെ ലക്ഷ്യത്തിലെത്തി. സ്കോർ: ലഖ്നോ -20 ഓവറിൽ ഏഴു വിക്കറ്റിന് 167. ഡൽഹി -18.1 ഓവറിൽ നാലു വിക്കറ്റിന് 170. ജയത്തോടെ ഡൽഹി ഒമ്പതാം സ്ഥാനത്തേക്ക് കയറി. ആറു മത്സരങ്ങളിൽനിന്ന് നാലു പോയന്‍റ്. ഒരു ജയം മാത്രമുള്ള റോയൽ ചലഞ്ചേഴ്സ് ബംഗളൂരു അവസാന സ്ഥാനത്തേക്ക് വീണു. 

35 പന്തിൽ 55 റൺസെടുത്താണ് ഫ്രേസർ മക്കർഗ് പുറത്തായത്. അഞ്ചു സിക്സും രണ്ടു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. നായകൻ ഋഷഭ് പന്ത് 24 പന്തിൽ 41 റൺസെടുത്തു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് നേടിയ 77 റൺസിന്‍റെ കൂട്ടുകെട്ടാണ് ടീമിന്‍റെ വിജയത്തിൽ നിർണായകമായത്. ഓപ്പണർമാരായ പൃഥ്വി ഷാ 22 പന്തിൽ 32 റൺസെടുത്തും ഡേവിഡ് വാർണർ ഒമ്പത് പന്തിൽ എട്ടു റൺസെടുത്തും പുറത്തായി. ട്രിസ്റ്റൻ സ്റ്റബ്സും (ഒമ്പത് പന്തിൽ 15 റൺസ്) ഷായ് ഹോപും (10 പന്തിൽ 11 റൺസ്) ചേർന്നാണ് ടീമിനെ ലക്ഷ്യത്തിലെത്തിച്ചത്.

ലഖ്നോവിനായി രവി ബിഷ്ണോയി രണ്ടു വിക്കറ്റും നവീനുൽ ഹഖ്, യാഷ് താക്കൂർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. നേരത്തെ, കുൽദീപ് യാദവിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ലഖ്നോവിനെ പിടിച്ചുകെട്ടിയത്. ഒരുഘട്ടത്തിൽ 13 ഓവറിൽ ഏഴു വിക്കറ്റിന് 94 റൺസിലേക്ക് തകർന്ന ലഖ്നോവിനെ അയൂഷ് ബദോനിയും അർഷദ് ഖാനുമാണ് കരകയറ്റിയത്. ഇരുവരും എട്ടാം വിക്കറ്റിൽ നേടിയ 73 റൺസിന്‍റെ അപരാജിത കൂട്ടുകെട്ടാണ് ടീമിനെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്. 35 പന്തിൽ ബദോനി 55 റൺസെടുത്ത് പുറത്താകാതെ നിന്നു. നായകൻ കെ.എൽ. രാഹുൽ 22 പന്തിൽ 39 റൺസെടുത്ത് പുറത്തായി. കുൽദീപിന്‍റെ പന്തിൽ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.

ഓപ്പണർ ക്വിന്‍റൻ ഡികോക്ക് 13 പന്തിൽ 19 റൺസെടുത്തു. താരത്തെ ഖലീൽ അഹ്മദ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. പിന്നീട് വന്നവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ദേവ്ദത്ത് പടിക്കൽ (ആറു പന്തിൽ മൂന്ന്), മാർകസ് സ്റ്റോയ്നിസ് (10 പന്തിൽ എട്ട്), നികോളസ് പൂരൻ (പൂജ്യം) എന്നിവർ വേഗത്തിൽ മടങ്ങി. എട്ടാമത്തെ ഓവറിൽ അടുത്തടുത്ത പന്തുകളിലാണ് സ്റ്റോയ്നിസിനെയും പൂരനെയും കുൽദീപ് പുറത്താക്കിയത്. ഇപാക്ട് പ്ലെയറായി കളത്തിലെത്തിയ ദീപക് ഹൂഡ 13 പന്തിൽ 10 റൺസെടുത്ത ഇഷാന്ത് ശർമയുടെ പന്തിൽ ഡേവിഡ് വാർണറുടെ കൈകളിലെത്തി.

നാലു പന്തിൽ മൂന്നു റൺസുമായി ക്രുണാൽ പാണ്ഡ്യ മടങ്ങി. മുകേഷ് കുമാറിനായിരുന്നു വിക്കറ്റ്. തുടർന്നായിരുന്നു ബദോനിയുടെയും അർഷദ് ഖാന്‍റെയും രക്ഷാപ്രവർത്തനം. 31 പന്തിലാണ് ബദോനി 50ലെത്തിയത്. 16 പന്തിൽ 20 റൺസെടുത്ത് അർഷദ് ഖാനും പുറത്താകാതെ നിന്നു. ഡൽഹിക്കായി ഖലീൽ രണ്ടു വിക്കറ്റും ഇഷാന്ത് ശർമ, മുകേഷ് കുമാർ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    
News Summary - IPL 2024: Delhi Capitals beat Lucknow Super Giants

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.