'ഞാന്‍ നേടാത്ത ഒരേയൊരു ട്രോഫി ഇതാണ്, ഇത്തവണ അതിന് ശ്രമിക്കും'; ഇന്ത്യക്കെതിരെ വെല്ലുവിളിയുമായി വീണ്ടും കമ്മിന്‍സ്

2014-15ന് ശേഷം സ്വന്തം മണ്ണില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ സ്വന്തമാക്കാന്‍ ആസ്‌ട്രേലിയക്ക് സാധിച്ചിട്ടില്ല. ആസ്‌ട്രേലിയന്‍ മണ്ണില്‍ വെച്ച് നടന്ന അവസാന രണ്ട് പരമ്പരയും ഇന്ത്യയാണ് നേടിയത്. ഈ വര്‍ഷം അവസാം നടക്കുന്ന പരമ്പര കൂടിലവിജയിച്ചാല്‍ ഇന്ത്യക്ക് ഓസീസിന്റെ തട്ടില്‍ ഹാട്രിക്ക് പരമ്പര സ്വന്തമാക്കാം. ഇന്ത്യക്കെതിരെ നാല് ടെസ്റ്റ് പരമ്പരയില്‍ കളിച്ച താരമാണ് ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സ്. ഒരു ബോര്‍ഡര്‍-ഗവാസ്‌ക്കര്‍ ട്രോഫി എങ്കിലും സ്വന്തമാക്കുക എന്നുള്ളത് ടീമിലെ പലരുടെയും സ്വപ്‌നമാണെന്ന് പറയുകയാണ് കമ്മിന്‍സ്. ഇത്തവണ ആസ്‌ട്രേലിയക്ക് അത് നേടാന്‍ സാധിക്കുമെന്നാണ് കമ്മിന്‍സ് വിശ്വസിക്കുന്നത്.

'ഞാന്‍ ഇതുവരെ നേടാത്ത ട്രോഫിയാണത്. ഞങ്ങളുടെ ഗ്രൂപ്പിലെ കുറേപേര്‍ക്ക് ഇത് സ്വന്തമാക്കാന്‍ സാധിച്ചിട്ടില്ല. ഒരു ടെസ്റ്റ് സ്‌ക്വാഡ് എന്ന നിലയില്‍ ഒരുപാട് നേട്ടങ്ങള്‍ ഞങ്ങള്‍ കുറിച്ചിട്ടുണ്ട്. എല്ലാ ഹോം പരമ്പരകളും സ്വന്തമാക്കാനാണ് എപ്പോഴും ശ്രമിക്കുക. എപ്പോഴും ഉയര്‍ച്ചയില്‍ നില്‍ക്കുന്ന ടീമാകാന്‍ നമ്മള്‍ പരിശ്രമിക്കണം. ഈ സമ്മറില്‍ ഞങ്ങളതിനുവേണ്ടിയാണ് ശ്രമിക്കുക. ഇന്ത്യ നല്ല ടീമാണ്, ഞങ്ങള്‍ അവരുമായി ഒരുപാട് മത്സരങ്ങള്‍ കളിക്കാറുണ്ട്. അവരെ ഞങ്ങള്‍ക്ക് നന്നായി അറിയാം. എന്നാല്‍ ഞങ്ങള്‍ നല്ല നിലയിലാണെന്ന് ഞങ്ങള്‍ക്ക് തോന്നുന്നു,' ഫോക്‌സ് ക്രിക്കറ്റിനോട് സംസാരിക്കവെ കമ്മിന്‍സ് പറഞ്ഞു.

ഇരു ടീമുകളും കഴിഞ്ഞ തവണ ഓസീസ് മണ്ണില്‍ ഏറ്റുമുട്ടിയപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ പരമ്പര സ്വന്തമാക്കുകയായിരുന്നു. ആദ്യ മത്സരത്തില്‍ ഇന്ത്യയെ ആസ്‌ട്രേലിയ തരിപ്പണമാക്കിയെങ്കിലും വീറും വാശിയുമായി കളിച്ച ഇന്ത്യ പിന്നീട് പരമ്പര പിടിക്കുകയായിരുന്നു. ഒരിക്കലും തകരില്ലെന്ന് ഓസീസ് വിശ്വസിച്ചിരുന്ന ഗാബ്ബയിലെ നെടുംകോട്ട തകര്‍ത്താണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. പരമ്പര ഇന്ത്യയോട് അടിയറവ് പറഞ്ഞെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്‌ട്രേലിയ ഇന്ത്യയെ പരാജയപ്പെടുത്തിക്കൊണ്ട് കിരീടം സ്വന്തമാക്കിയിരുന്നു. പിന്നീട് ഇന്ത്യയില്‍ വെച്ച് നടന്ന ഏകദിന ലോകകപ്പ് ഫൈനലിലും കമ്മിന്‍സും കൂട്ടരും ഇന്ത്യയെ പരാജയപ്പെടുത്തി.

Tags:    
News Summary - pat cummins say border gavaskar trophy is the only trophy he still didnt win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.