രാജസ്ഥാനെ എറിഞ്ഞൊതുക്കി; പഞ്ചാബിന് 145 റൺസ് വിജയലക്ഷ്യം

ഗുവാഹതി: രണ്ടു മത്സരം മുൻപെ ഐ.പി.എല്ലിൽ പ്ലേ ഓഫ് ഉറപ്പിച്ചെങ്കിലും രാജസ്ഥാൻ റോയൽസും സഞ്ജു സാംസണും ദയനീയ പ്രകടനം തുടരുന്നു.  പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായ പഞ്ചാബ് കിങ്സിന് മുന്നിലും രാജസ്ഥാൻ ബാറ്റർമാർക്ക് അടിതെറ്റി. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 144 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 48 റൺസെടുത്ത റിയാൻ പരാഗാണ് ടോപ് സ്കോറർ. 

ജോസ് ബട്ട്ലറിന്റെ അഭാവത്തിൽ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പർ ബാറ്റർ ടോം കോഹ്ലറിനൊപ്പമാണ് യശസ്വി ജയ്സ്വാൾ ഓപൺ ചെയ്തത്. നാല് റൺസെടുത്ത ജയ്സ്വാളിനെ ആദ്യ ഓവറിൽ തന്നെ സാം കറൺ മടക്കി.

തുടർന്നെത്തിയ നായകൻ സഞ്ജു സാംസൺ കഴിഞ്ഞ മത്സരത്തിലേതിന് സമാനമായിരുന്നു. താളം കണ്ടെത്താനാവാതെ വിഷമിച്ച സഞ്ജു 15 പന്തിൽ 18 റൺസെടുത്ത് നഥാൻ ഇല്ലിസിന് വിക്കറ്റ് നൽകി മടങ്ങി. പോയിന്റിലേക്ക് ചാടിയടിക്കാനുള്ള ശ്രമം രാഹുൽ ചഹാറിന്റെ കൈകളിൽ അവസാനിച്ചു. 23 പന്തിൽ 18 റൺസെടുത്ത കോഹ്ലർ അടുത്ത ഓവറിലും വീണതോടെ രാജസ്ഥാന്റെ നില പരുങ്ങിലിലായി. രാഹുൽ ചഹാറിന്റെ പന്തിൽ ജിതേഷ് ശർമ പിടിച്ച് പുറത്താക്കുകയായിരുന്നു.

റിയാൻ പരാഗിന്റെ കൂടെ രവിചന്ദ്ര അശ്വിൻ ചേർന്നതോടെ സ്കോർ പതിയെ ഉയരാൻ തുടങ്ങി. 13 ഓവറിൽ 92 റൺസിൽ നിൽക്കെ അശ്വിനും മടങ്ങി. 19 പന്തിൽ 28 റൺസെടുത്ത അശ്വിനെ അർഷദീപ് സിങ്ങാണ് പുറത്താക്കിയത്. ധ്രുവ് ജുറേലിനെ (0) നിലയുറപ്പിക്കും മുൻപെ സാം കറൺ മടക്കി. തുടർന്നെത്തിയ റോവ്മാൻ പവൽ (4) രാഹുൽ ചഹാറിനും ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ഡൊനോവൻ ഫെറീറ (7) ഹർഷൽ പട്ടലേിനും വിക്കറ്റ് നൽകി മടങ്ങി.

തുടരെ തുടരെ വീക്കറ്റ് വീഴുമ്പോഴും ഒറ്റയാൾ പോരാട്ടവുമായി പിടിച്ചു നിന്ന റിയാൻ പരാഗ് അവസാനത്തെ ഓവറിലാണ് വീഴുന്നത്. 34 പന്തിൽ 48 റൺസെടുത്ത പരാഗിനെ ഹർഷർ പട്ടേൽ എൽ.ബിയിൽ കുരുക്കുകയായിരുന്നു. 12 റൺസെടുത്ത ട്രെൻഡ് ബോൾട്ട് ഇന്നിങ്സിലെ അവസാന പന്തിൽ റണ്ണൗട്ടായി. മൂന്ന് റൺസുമായി ആവേശ് ഖാൻ പുറത്താകാതെ നിന്നു. സാം കറൺ, ഹർഷൽ പട്ടേൽ, രാഹുൽ ചഹാർ എന്നിവർ രണ്ടു വിക്കറ്റ് വീതം നേടി.

Tags:    
News Summary - Punjab Kings set a target of 145 runs against Rajasthan Royals

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.