'രോഹിത് പറഞ്ഞതൊക്കെ സത്യമാണ് എനിക്ക് ഒരു കുഴപ്പവുമുണ്ടായിരുന്നില്ല,'തുറന്നുപറഞ്ഞ് ഋഷഭ് പന്ത്

ഈ വർഷം ഇന്ത്യ ട്വന്‍റി-20 ലോകകപ്പ് നേടിയിരുന്നു. മികച്ചത ബാറ്റിങ് ബൗളിങ് ഫീൽഡിങ് എന്നിവക്കപ്പുറം ഇന്ത്യ നടത്തിയ ചില മൈൻഡ് ഗെയ്മാണ് ഇന്ത്യയെ ഫൈനലിൽ വിജയത്തിലേക്കെത്തിച്ചത്. ഇതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഋഷഭ് പന്തിന്‍റെ പരിക്ക് പറ്റിയത് പോലുള്ള അഭിനയവും അതിന് ശേഷം മുടക്കിയ സമയവും.

ദക്ഷിണാഫ്രിക്കൻ ബാറ്റർമാരുടെ താളം മാറ്റാനായി ഋഷഭ് പന്തിന്‍റെ തന്ത്രമായിരുന്നു അതെന്ന് ഇന്ത്യൻ നായകൻ രോഹിത് ശർമ പറഞ്ഞിരുന്നു. ഇപ്പോള്‍ രോഹിത്തിന്റെ വെളിപ്പെടുത്തലില്‍ പ്രതികരിച്ചും ഫൈനലിനിടെ നടന്ന കാര്യങ്ങള്‍ തുറന്നുപറഞ്ഞും ഋഷഭ് പന്ത് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. രോഹിത് പറഞ്ഞത് ശരിയാണെന്നും അത് തന്റെ തന്ത്രമായിരുന്നെന്നും പന്ത് സമ്മതിച്ചിരിക്കുകയാണ്. കളിയുടെ വേഗത കുറയ്ക്കുന്നതിന് മനഃപൂര്‍വ്വം താന്‍ ഫിസിയോയെ ഗ്രൗണ്ടിലേക്ക് വിളിപ്പിക്കുകയായിരുന്നെന്നാണ് പന്ത് പറയുന്നത്. സമയമെടുത്ത് തന്നെ പരിശോധിക്കാന്‍ താന്‍ ഫിസിയോയോട് ആവശ്യപ്പെട്ടെന്നും പരിക്ക് വ്യാജമായിരുന്നെന്നും പന്ത് പറഞ്ഞു. ഒരു പരിപാടിക്കിടെ സംസാരിക്കവേയായിരുന്നു വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ വെളിപ്പെടുത്തല്‍.

'ഞാന്‍ ഇതിനെ കുറിച്ച് ചിന്തിക്കുകയായിരുന്നു. കാരണം വളരെ പെട്ടെന്നാണ് മത്സരത്തിന്റെ വേഗത കൂടിയത്. രണ്ടും മൂന്നും ഓവറുകള്‍ക്കുള്ളില്‍ ഒരുപാട് റണ്‍സ് വന്നു. സമയം കളയേണ്ടത് അത്യാവശ്യമായിരുന്നു. അതുകൊണ്ട് ഞാന്‍ ഫിസിയോയോട് സമയമെടുത്ത് പരിശോധിക്കാന്‍ പറഞ്ഞു. എനിക്ക് ശരിക്കും പരിക്കുണ്ടോയെന്ന് ഫിസിയോ എന്നോട് ചോദിച്ചു. വെറുതെ അഭിനയിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. മത്സരത്തില്‍ ഇങ്ങനെയുള്ള സാഹചര്യത്തില്‍ അങ്ങനെ ചെയ്യാം. എപ്പോഴും അത് വര്‍ക്കാവണമെന്നില്ല. അന്ന് ഞാന്‍ അങ്ങനെ ചെയ്തത് ഞങ്ങള്‍ക്ക് അനുകൂലമായി', പന്ത് വ്യക്തമാക്കി.

അവസാന അഞ്ച് ഓവറിൽ 30 റൺസ് മാത്രമായിരുന്നു ദക്ഷിണാഫ്രിക്കക്ക്. ബുംറ എറിഞ്ഞ അടുത്ത ഓവറിൽ വെറും നാല് റൺസ് മാത്രമാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർമാർ നേടിയത്. അപ്പോഴായിരുന്നു പന്ത് തന്ത്രം മെനഞ്ഞത്. പിന്നീട് തൊട്ടടുത്ത ഓവറിലെ ആദ്യ പന്തിൽ തന്നെ ഹർദിക്ക് പാണ്ഡ്യ ക്ലാസനെ പറഞ്ഞയച്ച് കൊണ്ട് മത്സരം ഇന്ത്യയുടെ വരുതിയിലാക്കി‍യത്. ഒടുവിൽ ഏഴ് റൺസിനാണ് ഇന്ത്യ വിജയിച്ചത്.

Tags:    
News Summary - rishab pant talks about his idea during world cup finale

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-10-16 01:05 GMT