ആ കണക്ക് തീർത്തു! ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ; ഇംഗ്ലണ്ട് തോൽവി 68 റൺസിന്

ജോർജ്ടൗൺ (ഗയാന): ഇന്ത്യ ട്വന്‍റി20 ലോകകപ്പ് ഫൈനലിൽ. ഇംഗ്ലണ്ടിനെ സെമിയിൽ 68 റൺസിന് വീഴ്ത്തിയാണ് ഇന്ത്യ പത്തു വർഷത്തിനുശേഷം ആദ്യമായി ഫൈനലിലെത്തുന്നത്. 2022 സെമി ഫൈനൽ തോൽവിയുടെ കണക്ക് തീർക്കാനും രോഹിത് ശർമക്കും സംഘത്തിനുമായി. അന്ന് സെമിയിൽ 10 വിക്കറ്റിന് ഇന്ത്യയെ തോൽപിച്ചാണ് ഇംഗ്ലണ്ട് ഫൈനലിലെത്തുന്നതും പിന്നാലെ കിരീടം നേടിയതും.

ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളികൾ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 16.4 ഓവറിൽ 103 റൺസിന് ഓൾ ഔട്ടായി. അക്സർ പട്ടേലിന്‍റെയും കുൽദീപ് യാദവിന്‍റെയും മൂന്നു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകർത്തത്. അക്സർ നാലു ഓവറിൽ 23 റൺസ് വഴങ്ങിയാണ് മൂന്നു മുൻനിര ബാറ്റർമാരെ മടക്കിയത്. കുൽദീപ് നാലു ഓവറിൽ 19 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. ജസ്പ്രീത് ബുംറ രണ്ടു വിക്കറ്റും നേടി.

അപകടകാരിയായ ജോസ് ബട്ല്ലറെ മടക്കി അക്സർ പട്ടേലാണ് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. 15 പന്തിൽ 23 റൺസെടുത്ത താരം വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ കൈകകളിലെത്തി. തൊട്ടടുത്ത ഓവറിൽ ജസ്പ്രീത് ബുംറ ഫിൽ സാൾട്ടിനെ ബൗൾഡാക്കി. എട്ടു പന്തിൽ അഞ്ചു റൺസെടുത്താണ് താരം പുറത്തായത്. ജോണി ബെയർസ്റ്റോ വന്നപോലെ മടങ്ങി. അക്സർ തന്‍റെ രണ്ടാം ഓവറിലെ ആദ്യ പന്തിൽ കുറ്റി തെറിപ്പിച്ചു, മൂന്നു പന്തിൽ റണ്ണൊന്നും എടുക്കാതെയാണ് താരം പുറത്തായത്. ഇതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 5.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 35 റൺസ്.

തൊട്ടുപിന്നാലെ സാം കറണെ കുൽദീപ് എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. നാലു പന്തിൽ രണ്ടു റൺസായിരുന്നു താരത്തിന്‍റെ സമ്പാദ്യം. 19 പന്തിൽ 25 റൺസെടുത്ത ഹാരി ബ്രൂക്കിനെ കുൽദീപ് ബൗൾഡാക്കി. ഒരു റണ്ണെടുത്ത ക്രൈസ് ജോർദാനും കുൽദീപിന്‍റെ പന്തിൽ പുറത്ത്. 16 പന്തിൽ 11 റൺസെടുത്ത ലിവിങ്സ്റ്റണും രണ്ടു പന്തിൽ രണ്ടു റൺസെടുത്ത ആദിൽ റഷീദും റൺ ഔട്ടായി.

15 പന്തിൽ 21 റൺസെടുത്ത ആർച്ചറെ ബുംറ എൽ.ബി.ഡബ്ല്യുവിൽ കുരുക്കി. മൂന്നു റൺസുമായി റീസ് ടോപ്ലി പുറത്താകാതെ നിന്നു. അർധ സെഞ്ച്വറി നേടിയ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. നായകൻ 39 പന്തിൽ 57 റൺസ് നേടിയാണ് പുറത്തായത്. രണ്ടു സിക്സും നാലു ഫോറുമടങ്ങുന്നതാണ് ഇന്നിങ്സ്. താരത്തിന്‍റെ തുടർച്ചയായ അർധ സെഞ്ച്വറിയാണിത്. സൂപ്പർ എട്ടിൽ ആസ്ട്രേലിയക്കെതിരെ 92 റൺസെടുത്തിരുന്നു. സൂര്യകുമാർ 36 പന്തിൽ 47 റൺസെടുത്തു. ഇരുവരും മൂന്നാം വിക്കറ്റിൽ നേടിയ 70 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയെ പൊരുതാനുള്ള സ്കോറിലെത്തിച്ചത്.

മഴമൂലം വൈകിയാണ് മത്സരം തുടങ്ങിയത്. പിച്ചിലെ ഈർപ്പം ഇന്ത്യയുടെ ബാറ്റിങ് ദുഷ്കരമാക്കി. സൂപ്പർതാരം വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. ഒമ്പത് പന്തുകളിൽ ഒമ്പതു റണ്‍സെടുത്ത കോഹ്ലിയെ പേസർ റീസ് ടോപ്‍ലി ബോൾഡാക്കി. അധികം വൈകാതെ നാലു റൺസെടുത്ത ഋഷഭ് പന്ത് സാം കറണിന്‍റെ പന്തിൽ ജോണി ബെയർസ്റ്റോക്ക് ക്യാച്ച് നൽകി മടങ്ങി. ഇന്ത്യ 5.2 ഓവറിൽ രണ്ടു വിക്കറ്റിന് 40 റൺസ്.

രോഹിത്തും സൂര്യകുമാറും ക്രീസിൽ ഒന്നിച്ചതോടെ ടീമിന്‍റെ സ്കോറും കുതിച്ചു. ഇതിനിടെ വീണ്ടും മഴ പെയ്തതോടെ മത്സരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതോടെ രോഹിത്തും സൂര്യയും ഇന്ത്യൻ സ്കോർ നൂറ് കടത്തി. പിന്നാലെ രോഹിത് ആദിൽ റാഷിദിന്‍റെ പന്തിൽ വമ്പനടിക്ക് ശ്രമിക്കുന്നതിനിടെ ബൗൾഡായി. സൂര്യകുമാറിനെ ആർച്ചറുടെ പന്തിൽ ക്രിസ് ജോർദാൻ ക്യാച്ചെടുത്താണ് പുറത്താക്കിയത്. 13 പന്തിൽ 23 റൺസെടുത്ത ഹാർദിക് പാണ്ഡ്യ ജോർദാന്‍റെ പന്തിൽ സാം കറണിന് ക്യാച്ച് നൽകി മടങ്ങി. തുടർച്ചയായ രണ്ടു സിക്സുകൾ പറത്തിയശേഷമാണ് പാണ്ഡ്യ പുറത്തായത്. തൊട്ടടുത്ത പന്തിൽ ശിവം ദുബെയെയും മടക്കി ജോർദൻ ഇന്ത്യയെ പ്രതിരോധത്തിലാക്കി.

വിക്കറ്റ് കീപ്പർ ബട്ലർക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്. അക്സർ പട്ടേൽ ആറു പന്തിൽ 10 റൺസെടുത്തു. 17 റൺസുമായി രവീന്ദ്ര ജദേജയും ഒരു റണ്ണുമായി അർഷ്ദീപ് സിങ്ങും പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്നു വിക്കറ്റ് വീഴ്ത്തി. റീസ് ടോപ്ലി, ആർച്ചർ, കറൺ, ആദിൽ റാഷിദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് നായകൻ ജോസ് ബട്ലർ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

Tags:    
News Summary - T20 World Cup 2024: India Rout England To Enter Final After 10 Years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.