നിങ്ങളില്ലാതെ എന്ത് ആഘോഷം! മുംബൈയിലെ വിക്ടറി പരേഡിലേക്ക് ആരാധകരെ ക്ഷണിച്ച് രോഹിത്

ബ്രിഡ്ജ്ടൗൺ (ബാർബഡോസ്): മുംബൈയിൽ നടക്കുന്ന ട്വന്‍റി20 ലോകകപ്പ് വിജയാഘോഷത്തിലേക്ക് ആരാധകരെ ക്ഷണിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ. മറൈൻ ഡ്രൈവിലെ വിക്ടറി പരേഡിലേക്കും തുടർന്ന് വാംഖണ്ഡെ സ്റ്റേഡിയത്തിൽ നടക്കുന്ന ആഘോഷ പരിപാടികളിലേക്കുമാണ് ആരാധകരെ ക്ഷണിച്ച് രോഹിത് സമൂഹമാധ്യമങ്ങളിൽ കുറിപ്പിട്ടത്.

ബി.സി.സി.ഐ ഏർപ്പാടാക്കിയ എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യൻ താരങ്ങൾ ഡൽഹി വിമാനത്താവളത്തിലെത്തുന്നത്. രാവിലെ 9.30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി താരങ്ങളെ നേരിട്ട് കാണുന്നുണ്ട്. മോദിക്കൊപ്പമാണ് താരങ്ങളുടെ പ്രഭാത ഭക്ഷണം. ചുഴലിക്കാറ്റും കനത്ത മഴയും കാരണം ബാർബഡോസ് വിമാനത്താവളം അടച്ചതോടെയാണ് മടക്കയാത്ര വൈകിയത്. ബാർബഡോസിൽന്ന് തിങ്കളാഴ്ച രാവിലെ 11ഓടെ ന്യൂയോര്‍ക്കിലേക്ക് വിമാനം കയറി അവിടെനിന്ന് ദുബൈ വഴി ഇന്ത്യയിലേക്ക് തിരിക്കാനായിരുന്നു പദ്ധതി. എന്നാൽ, വിമാനത്താളവം അടച്ചതോടെ യാത്ര മുടങ്ങുകയായിരുന്നു.

ഡൽഹിയിൽനിന്ന് താരങ്ങൾ നേരെ മുംബൈയിലേക്ക് പോകും. വൈകീട്ട് നാലിനാണ് ട്രോഫിയുമായി താരങ്ങൾ മറൈൻ ഡ്രൈവിൽനിന്ന് വാംഖണ്ഡെ സ്റ്റേഡിയത്തിലേക്ക് റോ‍ഡ് ഷോ നടത്തുന്നത്. അതിനു ശേഷം ബി.സി.സി.ഐ പ്രഖ്യാപിച്ച 125 കോടി സമ്മാനത്തുക ടീമിനു കൈമാറും. ‘ഈ അസുലഭ നിമിഷം നിങ്ങളോടൊപ്പം ആഘോഷിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അതിനാൽ ജൂലൈ നാലിന് വൈകീട്ട് അഞ്ചു മുതൽ മറൈൻ ഡ്രൈവിലെ വിക്ടറി പരേഡിലും തുടർന്ന് വാംഖണ്ഡെയിലും ഈ വിജയം ആഘോഷിക്കാം’ -രോഹിത് എക്സിൽ കുറിച്ചു.

ട്വന്‍റി20 ലോകകപ്പ് കിരീടം നേടിയ ടീമിനെ അനുമോദിക്കുന്ന ചടങ്ങിലേക്ക് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷായും ആരാധകരെ എക്സിലൂടെ ക്ഷണിച്ചിട്ടുണ്ട്. ബാർബഡോസിലെ ഹിൽട്ടണ്‍ ഹോട്ടലിൽ കുടുങ്ങിയ ടീം അംഗങ്ങൾ ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ 4.30നാണ് ന്യൂയോർക്കിലേക്ക് യാത്ര തിരിച്ചത്. വ്യാഴാഴ്ച രാവിലെ 6.20ന് സംഘം ഡൽഹിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം. യാത്ര തിരിക്കുന്നതിനു മുമ്പ് വിമാനത്തിൽ ലോകകപ്പ് ട്രോഫിയുമായി സൂര്യകുമാർ യാദവിനൊപ്പം നിൽക്കുന്ന ചിത്രം ‘നാട്ടിലേക്ക് വരുന്നു’ എന്ന കുറിപ്പിനൊപ്പം രോഹിത് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Tags:    
News Summary - T20 World Cup champion Rohit Sharma invites India to join celebrations at Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.