മുംബൈ: ഇന്ത്യ ആയിരം ഏകദിന മത്സരങ്ങൾ തികക്കാൻ ഒരുങ്ങുമ്പോൾ തന്റെ കരിയറിലെ സുപ്രധാന നിമിഷങ്ങള്‍ പങ്കുവെക്കുകയാണ് ഇതിഹാസ താരം സചിൻ ടെണ്ടുൽക്കർ. കാല്‍നൂറ്റാണ്ടോളം നീണ്ട ക്രിക്കറ്റ് കരിയറില്‍ രണ്ട് പ്രധാന നിമിഷങ്ങൾ തിരഞ്ഞെടുക്കുക താരത്തിന് ബുദ്ധിമുട്ടായിരിക്കുമെങ്കിലും എറ്റവും മികച്ച നിമിഷവും ഇന്നിങ്സും ഏതാണെന്നാണ് വെളുപ്പെടുത്തിയിരിക്കുകയാണ് ഇന്ത്യയുടെ മാസ്റ്റർ ബ്ലാസ്റ്റർ.
''2011 ഏകദിന ലോകകപ്പ് ഫൈനലിനെ മറികടക്കുന്ന ഒരു നിമിഷം ക്രിക്കറ്റ് ജീവിതത്തില്‍ ഉണ്ടായിട്ടില്ല. അതിന് വേണ്ടിയായിരുന്നു ഞാന്‍ കളിച്ചത്. ഇന്ത്യയ്ക്കായി 24 വര്‍ഷത്തോളം കളിക്കാന്‍ സാധിച്ചത് ഏറെ അഭിമാനം നൽകുന്നതാണ്. ഒരു കളിക്കാരന്‍ മാത്രമല്ല രാജ്യത്തെ 130 കോടിയിലധികം വരുന്ന ജനങ്ങളും ആ ട്രോഫി നേടാനുള്ളത് ചെയ്തിട്ടുണ്ട്. അത് അവര്‍ക്ക് കൂടി അര്‍ഹതപ്പെട്ടതാണ്'' സച്ന് സ്പോര്‍ട്സ്റ്റാറിനോട് പറഞ്ഞു.
''ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി നേടിയതാണ് മികച്ച ഇന്നിങ്സായി ഞാന്‍ കാണുന്നത്. അവരുടെ ബോളിങ് നിര മികച്ചതായിരുന്നു, ശക്തരായ എതിരാളികളും. ഏകദിന ചരിത്രത്തില്‍ ആദ്യമായാണ് 200 റണ്‍സ് ഒരാള്‍ സ്കോര്‍ ചെയ്യുന്നത്. അതിന് അതിന്റേതായ പ്രസക്തിയുണ്ട്," സചിൻ കൂട്ടിച്ചേര്‍ത്തു.
ഇതോടൊപ്പം ചരിത്ര 1000 ഏകദിനം തികക്കാനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് സചിൻ ആശംസകള്‍ അറിയിച്ചു. "ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കളിക്കുന്നത്. അവര്‍ ഭേദപ്പെട്ട ടീമാണ്. മികച്ച പ്രകടനം കാഴ്ച വെക്കുക എന്നതാണ് പ്രധാനം, ചരിത്ര മുഹൂർത്തത്തിനൊരുങ്ങുന്ന ഇന്ത്യക്ക് ആശംസകൾ'' സചിൻ പറഞ്ഞു.
ഏകദിനത്തില്‍ ഇന്ത്യക്കായി സചിനെ പോലെ തിളങ്ങിയ താരം വേറെയുണ്ടായിട്ടില്ല . 18,426 റണ്‍സ്, 49 സെഞ്ച്വറികൾ, 200 നോട്ട് ഔട്ടിൽ ഉയർന്ന സ്കോർ എന്നിങ്ങനെ പോകുന്നു സചിന്റെ ബാറ്റിങ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.