വ്യാഴാഴ്ച തിയറ്ററുകളിലെത്തിയ ആമിർ ഖാന്റെ ലാൽ സിങ് ഛദ്ദക്ക് പ്രശംസയുമായി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വീരേന്ദർ സെവാഗും സുരേഷ് റെയ്‌നയും. ''ഇന്ത്യയിലെ സാധാരണക്കാരന്റെ വികാരങ്ങൾ ഈ സിനിമ നന്നായി പകർത്തിയിട്ടുണ്ട്. കൂടാതെ, ഇത് ഒരു ആമിർ ഖാൻ ചിത്രമാകുമ്പോൾ നിങ്ങൾ പ്രകടനത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ല'', വീരേന്ദർ സെവാഗ് അഭിപ്രായപ്പെട്ടു. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളും അതിശയിപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്. അത് ശരിക്കും ഇഷ്ടപ്പെട്ടെന്നും സെവാഗ് പറഞ്ഞു.
ലാൽ സിങ് ഛദ്ദ ടീമിന്റെ കഠിനാധ്വാനത്തിലും പ്രയത്‌നത്തിലും താൻ വിസ്മയപ്പെട്ടെന്ന് സുരേഷ് റെയ്‌ന പറഞ്ഞു. എല്ലാറ്റിനുമുപരിയായി, ചിത്രത്തിലെ ഏറ്റവും മികച്ച കാര്യം പ്രണയകഥയും മനോഹരമായ ഗാനങ്ങളുമാണ്, എനിക്ക് അത് ഇഷ്ടപ്പെട്ടു. എല്ലാ ആശംസകളും, ആമിർ ഭായ്, സിനിമ ശരിക്കും ആസ്വദിച്ചു," റെയ്ന പറഞ്ഞു. ഇരുവരും പ്രശംസിക്കുന്ന വിഡിയോ ആമിർ ഖാന്റെ പ്രൊഡക്ഷൻ ഹൗസ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
ലാൽ സിങ് ഛദ്ദയിൽ മോന സിംഗ്, നാഗ ചൈതന്യ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നാഗ ചൈതന്യയുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. ഹോളിവുഡ് ക്ലാസിക് ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി പതിപ്പാണിത്. അക്കാദമി അവാർഡ് നേടിയ നടൻ ടോം ഹാങ്ക്സ് ആയിരുന്നു ഈ സിനിമയിൽ നായകന്റെ വേഷമിട്ടത്. ആമിർ ഖാൻ പ്രൊഡക്ഷൻസും വയാകോം 18ഉം സംയുക്തമായാണ് ചിത്രം നിർമിച്ചത്. അദ്വൈത് ചൗഹാൻ സംവിധാനം ചെയ്ത ചിത്രത്തിൽ കരീന കപൂറാണ് നായിക. ചിത്രത്തിനെതിരെ ഒരു വിഭാഗം ബഹിഷ്കരണാഹ്വാനം മുഴക്കിയിരുന്നു. തുടർന്ന് ചിത്രം ബഹിഷ്കരുതെന്ന അഭ്യർഥനയുമായി ആമിർ ഖാൻ രംഗത്തെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.