കേപ് വെർഡെ താരത്തിന്റെ പെനാൽറ്റി കിക്ക് തടുക്കുന്ന ദക്ഷിണാഫ്രിക്കൻ ഗോളി റോൻവെൻ വില്യംസ്
ജൊഹാനസ്ബർഗ്: ഒരിക്കൽപോലും തോൽവിയറിയാതെ അത്ഭുതങ്ങളുടെ രാജകുമാരന്മാരായെത്തിയതായിരുന്നു ഇത്തവണ ആഫ്രിക്കൻ കപ്പിൽ കേപ് വെർഡെ. അവസാന എട്ടിലെ അങ്കത്തിൽ കരുത്തരായ ദക്ഷിണാഫ്രിക്കക്കു മുന്നിലും തോൽവി സമ്മതിക്കാൻ മനസ്സുവെക്കാതെ നിന്ന അവർ 120 മിനിറ്റ് കളിച്ചിട്ടും സ്വന്തമായി സ്കോർ ചെയ്തില്ലെങ്കിലും ഗോൾ അടിക്കാൻ വിടാതെ സമനില പിടിച്ചുനിന്നു. എന്നാൽ, ഷൂട്ടൗട്ട് വിധി നിർണയിക്കുന്നിടത്ത് ഗോളിമാരായി രാജാക്കന്മാർ.
കളിയിലുടനീളം മുൻതൂക്കം പിടിച്ചിട്ടും കേപ് വെർഡെ ഗോൾശ്രമങ്ങളെ ഒരിക്കൽപോലും വല കടത്താത്ത റോൺവെൻ വില്യംസായിരുന്നു ദക്ഷിണാഫ്രിക്കയുടെ വല കാത്തത്. ഇപ്പുറത്ത് കേപ് വെർഡെക്കായി വൊഴീഞ്ഞയും.
ഘാനയെ മടക്കി ആഫ്രിക്കൻ കപ്പിൽ കളി തുടങ്ങിയ, ആറു ലക്ഷം മാത്രം ജനസംഖ്യയുള്ള കേപ് വെർഡെ പക്ഷേ, റോൻവെന്നിനു മുന്നിൽ സുല്ല് പറഞ്ഞു. ആദ്യ കിക്ക് മുതൽ ഒരിക്കൽപോലും ചാട്ടം പിഴക്കാത്ത റോൺവെൻ അഞ്ചു കിക്കുകളിൽ നാലും തടുത്തിട്ടു. ബീബ്, സെമഡോ, ഡുവർട്ടേ, പാട്രിക് എന്നിവരുടെ കിക്കുകളായിരുന്നു കരുത്തുറ്റ കൈകളിൽ തട്ടി മടങ്ങിയത്. വൊഴീഞ്ഞയും ഒന്ന് തടുത്തെങ്കിലും അത് എവിടെയുമെത്തുമായിരുന്നില്ല. കളി ജയിച്ച് ദക്ഷിണാഫ്രിക്ക ആഫ്രിക്കൻ കപ്പ് സെമിയിലേക്ക്.
നേരത്തേ മറ്റൊരു മത്സരത്തിൽ അധിക സമയത്ത് ഗോളടിച്ച് 2-1ന് മാലിയെ കടന്ന ആതിഥേയരായ ഐവറി കോസ്റ്റും സെമിയിൽ കടന്നു. ദക്ഷിണാഫ്രിക്കക്ക് നൈജീരിയയാണ് എതിരാളികളെങ്കിൽ ഡി.ആർ കോംഗോയാണ് ഐവറികോസ്റ്റുമായി മുഖാമുഖം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.