അമ്മാൻ: ഇറാനിയൻ വനിത ഫുട്ബാൾ ടീം ഗോൾ കീപ്പർ സോറെഹ് കൗദേയ് പുരുഷനാണെന്ന് ആരോപണം. കൗദേയ്ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് േജാർദാൻ ഫുട്ബാൾ അസോസിയേഷൻ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന് പരാതി നൽകി. അതേസമയം, ആരോപണം നിഷേധിച്ച ഇറാൻ ജോർദാൻ കള്ളക്കളി കളിക്കുകയാണെന്നും ആരോപിച്ചു.
പെനൽറ്റി ഷൂട്ടൗട്ടിൽ ജോർദാനെ 4-2ന് തോൽപ്പിച്ച് ചരിത്രത്തിൽ ആദ്യമായി ഇറാൻ എ.എഫ്.സി വനിത ഏഷ്യൻ കപ്പ് മത്സരത്തിൽ യോഗ്യത നേടിയിരുന്നു. ഇറാന്‍റെ വിജയത്തിന് പിന്നിൽ കൗദേയ്യുടെ രണ്ട് സേവുകളായിരുന്നു.
ഇറാന്‍റെ വിജയത്തിന് പിന്നാലെ ഞായറാഴ്ച, ജോർദാൻ ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്‍റ് ഇറാൻ ടീമിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തുകയായിരുന്നു. ഇറാനിയൻ ഷോട്ട് കീപ്പറിന്‍റെ ലിംഗപരിശോധന നടത്തണമെന്നായിരുന്നു അലി ബിൻ അൽ ഹുസൈന്‍റെ ട്വീറ്റ്. കൗദേയ് പുരുഷനാണെന്ന് ആരോപിച്ച അദ്ദേഹം ഇത് വളരെ ഗുരുതരമായ പ്രശ്നമാണെന്നും ട്വീറ്റ് ചെയ്തു.
അതേസമയം അലി ബിൻ അൽ ഹുസൈന്‍റെ ആരോപണങ്ങൾ ഇറാൻ ടീം സെലക്ടർ മറിയം ഇറാൻദൂസ്റ്റ് തള്ളിക്കളഞ്ഞു. 'ഇത്തരം പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ദേശീയ ടീമിലെ ഓരോ കളിക്കാരെയും ഹോർമോണുകളുടെ അടിസ്ഥാനത്തിൽ മെഡിക്കൽ സ്റ്റാഫ് ശ്രദ്ധാപൂർവം പരിശോധിച്ചു. അതിനാൽ ആരാധകർ വിഷമിക്കേണ്ട ആവശ്യമില്ലെന്ന് പറയുന്നു' -ഒരു അഭിമുഖത്തിൽ അവർ പറഞ്ഞു.
ഏഷ്യൻ േകാൺഫെഡറേഷന്‍റെ ഏത് പരിശോധനക്കും ഞങ്ങൾ സമയം നൽകുമെന്നും അവർ കൂട്ടിച്ചേർത്തു. തോൽവി മറച്ചുവെക്കാനാണ് ജോർദാന്‍റെ ആരോപണം. ഇറാനിയൻ വനിത ദേശീയ ടീമിനെതിരായ തോൽവി അംഗീകരിക്കാതിരാക്കാനുള്ള ഒഴിവുകഴിവ് മാത്രമാണ് ആരോപണങ്ങളെന്നും അവർ പറഞ്ഞു.
തുടക്കത്തിൽ ജോർദാനിയൻ ടീം യോഗ്യത നേടാനുള്ള എളുപ്പവഴിയായി ഞങ്ങളെ പരിഗണിച്ചു. അവർ തോറ്റപ്പോൾ പരാജയത്തിന്‍റെ ഉത്തരവാദിത്തത്തിൽനിന്ന് പിന്മാറാൻ അവർ കാരണം കണ്ടെത്തുകയാണെന്നും അവർ കൂട്ടിച്ചേർത്തു. അടുത്തവർഷം ജനുവരിയിൽ ഇന്ത്യയിലാണ് 2022 എ.എഫ്.സി വനിത ഏഷ്യൻ കപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.