ഐ.എസ്.എൽ പ്ലേഓഫ്: ബ്ലാസ്റ്റേഴ്സ്-ബംഗളൂരു ആദ്യ പകുതി ഗോൾരഹിതം

ബംഗളൂരു: ഐ.എസ്.എൽ പ്ലേഓഫിലെ ആദ്യ എലിമിനേറ്ററിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്.സിയും തമ്മിലുള്ള മത്സരം ആദ്യ പകുതി പിന്നിടുമ്പോൾ ഗോൾരഹിതം.

ബംഗളൂരുവിന്റെ തട്ടകമായ ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. മത്സരത്തിലെ വിജയികൾ ഷീൽഡ് വിന്നേഴ്സായ മുംബൈ സിറ്റി എഫ്.സിയെയാണ് സെമിയിൽ ഇരു പാദങ്ങളിലുമായി നേരിടുക. പന്തടക്കത്തിലും പാസ്സിങ്ങിലും ബ്ലാസ്റ്റേഴ്സ് മുന്നിട്ടു നിന്നെങ്കിൽ, ആക്രമണ ഫുട്ബാളിൻ ബംഗളൂരുവിനായിരുന്നു മുൻതൂക്കം.

ഗോൾ പിറന്നില്ലെങ്കിലും ഇരു ടീമുകളും കൊണ്ടും കൊടുത്തും മുന്നേറിയതോടെ ആവേശകരമായിരുന്നു ആദ്യ പകുതി. പോസ്റ്റിനു നേരെ ബംഗളൂരു അഞ്ചു തവണ ഷോട്ട് പായിച്ചപ്പോൾ, ബ്ലാസ്റ്റേഴ്സിന്‍റെ അക്കൗണ്ടിൽ ഒന്നു മാത്രം. ബംഗളൂരു മുന്നേറ്റതാരം റോയ് കൃഷ്ണ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് പലപ്പോഴും വെല്ലുവിളി ഉയർത്തി. ഗോളെന്ന് തോന്നിച്ച പല നീക്കങ്ങളും മഞ്ഞപ്പട ഭാഗ്യം കൊണ്ടു മാത്രമാണ് രക്ഷപ്പെട്ടത്.

ഏതാനും മാറ്റങ്ങളോടെയാണ് കോച്ച് ഇവാൻ വുകുമാനോവിച്ച് ടീമിനെ കളത്തിലിറക്കിയത്. മലയാളി താരം വിപിൻ മോഹനനെ പ്ലെയിങ് ഇലവനിൽ ഇടം നേടി. സഹൽ അബ്ദുസ്സമദ് ബെഞ്ചിലാണ്. കഴിഞ്ഞ മത്സരങ്ങളിലെ പിഴവ് തിരിച്ചറിഞ്ഞ് പ്രതിരോധത്തിലും അഴിച്ചു പണി നടത്തി. വിദേശ താരങ്ങളായ വിക്ടർ മോംഗിലിനെയും മാർക്കോ ലെസ്‌കോവിച്ചിനേയും ആദ്യ ഇലവനിൽ ഉൾപ്പെടുത്തി.

സീസണില്‍ ആദ്യമായാണ് ഇരുവരും ഒരുമിച്ച് കളിക്കാനിറങ്ങുന്നത്. സസ്‌പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയ മലയാളി താരം കെ.പി. രാഹുലും ആദ്യ ഇലവനിലുണ്ട്. അതേസമയം മഞ്ഞക്കാർഡിനെ തുടർന്ന് സസ്പെൻഷനിലുള്ള മിഡ്ഫീല്‍ഡര്‍ ഇവാൻ കലിയൂഷ്നി കളിക്കുന്നില്ല. എതിർമൈതാനങ്ങളിൽ കിതക്കുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ദൗർബല്യം. എന്നാൽ, ലീഗിൽ ആദ്യ മത്സരങ്ങളിൽ തപ്പിത്തടഞ്ഞ ബംഗളൂരു എഫ്.സി അവസാന മത്സരങ്ങളിൽ നടത്തിയത് വൻ കുതിപ്പായിരുന്നു.

തോൽവിയറിയാതെ അവസാന എട്ടു മത്സരങ്ങൾ പൂർത്തിയാക്കിയ ടീം പരാജയമറിയാതെ കുതിച്ച മുംബൈയെപ്പോലും വീഴ്ത്തി. മികച്ച മധ്യനിരയാണ് ബംഗളൂരുവിന്റെ കരുത്ത്.

കേരള ബ്ലാസ്റ്റേഴ്സ് ടീം: പ്രഭ്‌സുഖൻ ഗിൽ, നിഷു കുമാർ, വിക്ടർ മോംഗിൽ, മാർക്കോ ലെസ്‌കോവിച്ച്, ജെസൽ കർണെയ്റോ, ജീക്‌സൺ സിങ്, ഡാനിഷ്, വിപിൻ മോഹന്‍, കെ.പി. രാഹുൽ, അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമന്റകോസ്.

Tags:    
News Summary - ISL Playoffs: Blasters-Bengaluru 1st half goalless

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.