ബാലൺ ഡിഓറിൽ മെസ്സിക്ക് ‘എട്ടാം’ മുത്തം; ചരിത്ര നേട്ടം

ലോകത്തെ ഏറ്റവും മികച്ച ഫുട്ബാൾ താരത്തിനുള്ള 67-ാമത് ബാലൺ ഡിഓർ പുരസ്കാരം അർജന്റീനയുടെ ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിക്ക്. എട്ടാമതും മിശിഹാ സ്വർണപ്പന്തിൽ മുത്തമിടുമ്പോൾ അത് ചരിത്രമാവുകയാണ്. ബാലൺ ഡി'ഓറിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുരസ്കാരം നേടിയ താരമെന്ന സ്വന്തം റെക്കോർഡ് തന്നെയാണ് മെസ്സി മാറ്റിയെഴുതിയത്. 2009, 2010, 2011, 2012, 2015, 2019, 2021, വർഷങ്ങളിലാണ് ഇതിന് മുമ്പ് മെസ്സി പുരസ്കാരം നേടിയിട്ടുള്ളത്.

ലോകകപ്പ് നേടിയ സ്‌പെയ്‌ൻ ടീം അംഗം ബാഴ്‌സലോണയുടെ ഐതാന ബോൻമാതിയാണ് മികച്ച വനിത താരമായി തെരഞ്ഞെടുക്കപ്പെട്ടത്. മികച്ച യുവതാരത്തിനുള്ള പുരസ്കാരം ഇംഗ്ലണ്ടിന്റെ ജൂഡ് ബെല്ലിങ്ഹാമും മികച്ച ഗോൾകീപ്പർക്കുള്ള യാഷിൻ പുരസ്കാരം അർജന്റീനയുടെ എമിലിയാനോ മാർട്ടിനസും സ്വന്തമാക്കി. ഏറ്റവും കൂടുതൽ ഗോളിനുള്ള ഗെർഡ് മുള്ളർ ട്രോഫി എർലിങ് ഹാലൻഡ് നേടിയപ്പോൾ മെൻസ് ക്ലബ് ഓഫ് ദ ഇയർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിക്കാണ്. ബ്രസീൽ താരം വിനീഷ്യസ് ജൂനിയറിനാണ് സോക്രട്ടീസ് അവാർഡ്. 


മാഞ്ചസ്റ്റർ സിറ്റിയുടെ നോർവീജിയൻ സ്റ്റാർ സ്ട്രൈക്കർ എർലിങ് ഹാലൻഡായിരുന്നു ഇത്തവണ മെസ്സിയുടെ പ്രധാന എതിരാളി. സിറ്റിയുടെ ഗോളടി യന്ത്രം തന്റെ കന്നി ബാലൺ ഡി ഓർ മെസ്സിയെ മറികടന്ന് നേടുമെന്ന് പ്രവചിച്ചവർ ഒട്ടേറെയുണ്ട്. നേരത്തെ യുവേഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഹാലൻഡ് സ്വന്തമാക്കിയിരുന്നു. കിലിയന്‍ എംബാപ്പെ, മുഹമ്മദ് സലാ, കെവിന്‍ ഡിബ്രുയ്ന്‍, വിനീഷ്യസ് എന്നിവരും സാധ്യതാപട്ടികയിലുണ്ടായിരുന്നു.

എഴുതവണ ബാലൺ ഡി ഓർ പുരസ്കാരത്തിന് അർഹനായ മെസ്സി ഈ വർഷവും നേടുമെന്ന് ആരാധകർ ഏറെക്കുറേ ഉറപ്പിച്ചിരുന്നു. 36 വർഷങ്ങൾക്ക് ശേഷം അർജന്‍റീനക്ക് ഫുട്ബാളിലെ വിശ്വകിരീടം നേടിക്കൊടുത്ത താരം ഫ്രഞ്ച് ക്ലബ്ബായ പി.എസ്.ജിയെ ലീഗ് വൺ ചാമ്പ്യൻമാരാക്കുകയും ചെയ്തിരുന്നു. ചാമ്പ്യൻലീഗിലും ലീഗ് വണിലുമായി 40 ഗോളുകളായിരുന്നു മെസ്സി കഴിഞ്ഞ സീസണിൽ അടിച്ചുകൂട്ടിയത്.

ലോകകപ്പ് കളിക്കാനായില്ലെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ കിരീട നേട്ടങ്ങളിൽ ഹാലൻഡ് നിർണായക പങ്കുവഹിച്ചിട്ടുണ്ട്. പ്രീമിയർ ലീഗ്, യുവേഫ ചാമ്പ്യൻസ് ലീഗ് കീരിടങ്ങൾക്കു പുറമെ, ക്ലബ് ഇത്തവണ എഫ്.എ കപ്പും നേടിയിരുന്നു. 36 ഗോളുകളുമായി പ്രീമിയർ ലീഗിലെ ഗോൾഡൻ ബൂട്ടും താരം ഇത്തവണ സ്വന്തമാക്കുകയുണ്ടായി. 12 ഗോളുകളുമായി ചാമ്പ്യൻസ് ലീഗിലെ ടോപ് സ്കോററും ഹാലൻഡായിരുന്നു. കഴിഞ്ഞ സീസണില്‍ സിറ്റിക്കായി 52 ഗോളുകളാണ് താരമടിച്ചത്.

ഒരുപക്ഷെ തന്റെ അവസാന ബാലൺ ഡി ഓറുമായാകും സാക്ഷാൽ മെസ്സി ഇന്ന് മടങ്ങുന്നത്. ഈ സീസൺ മുതൽ യൂറോപ്പ് വിട്ട താരം അമേരിക്കൻ മേജർ സോക്കർ ലീഗിൽ ഇന്റർ മയാമിക്ക് വേണ്ടിയാണ് പന്തുതട്ടുന്നത്. 2007 മുതൽ ബാലൺ ഡി ഓർ, മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും മാറി മാറിയായിരുന്നു സ്വന്തമാക്കിയിരുന്നത്. അതിലൊരു മാറ്റം വന്നത് 2018-ലായിരുന്നു. അന്ന് ലൂക്ക മോഡ്രിച് പുരസ്കാരത്തിൽ ആദ്യമായി മുത്തമിട്ടു. കഴിഞ്ഞ വർഷം കരീം ബെൻസേമയും പുരസ്കാരം നേടി.

മികച്ച 30 താരങ്ങൾ ഇവർ:

1. ലയണൽ മെസ്സി - ഇന്റർ മയാമി - അർജന്റീന
2. എർലിങ് ഹാലാൻഡ് - മാഞ്ചസ്റ്റർ സിറ്റി - നോർവേ
3. കിലിയൻ എംബാപ്പെ - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്
4. കെവിൻ ഡി ബ്രുയിൻ - മാഞ്ചസ്റ്റർ സിറ്റി - ബെൽജിയം
5. റോഡ്രി - മാഞ്ചസ്റ്റർ സിറ്റി - സ്പെയിൻ
6. വിനീഷ്യസ് ജൂനിയർ - റയൽ മാഡ്രിഡ് - ബ്രസീൽ
7. ജൂലിയൻ അൽവാരസ് -മാഞ്ചസ്റ്റർ സിറ്റി -അർജന്റീന
8. വിക്ടർ ഒസിമെൻ - നാപോളി - നൈജീരിയ
9. ബെർണാഡോ സിൽവ -മാഞ്ചസ്റ്റർ സിറ്റി -പോർച്ചുഗൽ
10. ലൂക്കാ മോഡ്രിച്ച് - റയൽ മാഡ്രിഡ് - ക്രൊയേഷ്യ
11. മുഹമ്മദ് സലാഹ് - ലിവർപൂൾ - ഈജിപ്ത്
12. റോബർട്ട് ലെവൻഡോവ്സ്കി - ബാഴ്സലോണ - പോളണ്ട്
13. യാസീൻ ബൗനൂ - അൽ-ഹിലാൽ - മൊറോക്കോ
14. ഇൽകെ ഗുണ്ടോഗൻ - ബാഴ്സലോണ - ജർമനി
15. എമിലിയാനോ മാർട്ടിനെസ് - ആസ്റ്റൺ വില്ല - അർജന്റീന
16. കരിം ബെൻസെമ - അൽ-ഇത്തിഹാദ് - ഫ്രാൻസ്
17. ക്വിച ക്വാരട്സ്ഖേലിയ - നാപോളി - ജോർജിയ
18. ജൂഡ് ബെല്ലിംഗ്ഹാം - റയൽ മാഡ്രിഡ് - ഇംഗ്ലണ്ട്
19. ഹാരി കെയ്ൻ - ബയേൺ മ്യൂണിക്ക് - ഇംഗ്ലണ്ട്
20. ലൗടാരോ മാർട്ടിനെസ് -ഇന്റർ മിലാൻ - അർജന്റീന
21. അന്റോയിൻ ഗ്രീസ്മാൻ - അത്ലറ്റിക്കോ മാഡ്രിഡ് - ഫ്രാൻസ്
22. കിം മിൻ-ജെ - ബയേൺ മ്യൂണിക്ക് - ദക്ഷിണ കൊറിയ
23. ആന്ദ്രേ ഒനാന മാഞ്ചസ്റ്റർ യുണൈറ്റഡ് - കാമറൂൺ
24. ബുക്കയോ സാക്ക - ആഴ്സണൽ - ഇംഗ്ലണ്ട്
25. ജോസ്കോ ഗ്വാർഡിയോൾ - മാഞ്ചസ്റ്റർ സിറ്റി - ക്രൊയേഷ്യ
26. ജമാൽ മുസിയാല - ബയേൺ മ്യൂണിക്ക് - ജർമനി
27. നിക്കോളോ ബരെല്ല - ഇന്റർ മിലാൻ - ഇറ്റലി
28. മാർട്ടിൻ ഒഡെഗാർഡ് - ആഴ്സണൽ - നോർവേ
29. റാൻഡൽ കോലോ മുവാനി - പാരീസ് സെന്റ് ജെർമെയ്ൻ - ഫ്രാൻസ്
30. റൂബൻ ഡയസ് - മാഞ്ചസ്റ്റർ സിറ്റി - പോർച്ചുഗൽ

Tags:    
News Summary - Lionel Messi brings home his eighth Ballon D'or in 15 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.