മഡ്രിഡ്: കുഞ്ഞുനാളിലേ സ്പെയിനിലെത്തി കറ്റാലൻമാർക്കൊപ്പം ഇതിഹാസത്തോളം വളർന്ന ഫുട്ബാൾ മാന്ത്രികൻ ലയണൽ മെസ്സി 767 മത്സരങ്ങൾ പൂർത്തിയാക്കിയ റെക്കോഡ് ആഘോഷമാക്കി ബാഴ്സയും ഏറ്റെടുത്ത് ഫുട്ബാൾ ലോകവും. രണ്ടുഗോളും ഒരു അസിസ്റ്റുമായി ഹുവസ്കക്കെതിരെ നിറഞ്ഞാടിയ മത്സരത്തിലായിരുന്നു സാക്ഷാൽ മെസ്സി ക്ലബ് ജഴ്സിയിൽ ഏറ്റവും കൂടുതൽ കളിച്ച താരമെന്ന റെക്കോഡിനൊപ്പമെത്തിയത്. സാവി ഹെർണാണ്ടസായിരുന്നു ഇതുവരെയും ആ റെക്കോഡിന്‍റെ സൂക്ഷിപ്പുകാരൻ. 13 സീസണുകളിൽ കളിച്ച് ഓരോ തവണയും 20ഓ അതിൽ കൂടുതലോ ഗോളുകൾ നേടുന്ന ആദ്യ താരമായും ഇന്നലെ മെസ്സി മാറി.
അദ്ഭുത നേട്ടം കൈനീട്ടിപ്പിടിച്ച മെസ്സിക്ക് ആദരമായി മത്സരത്തിനിടെ ടീം പുറത്തുവിട്ട വിഡിയോ അതിവേഗം വൈറലായി. പഴയ സഹതാരങ്ങളും ലോകമറിയുന്ന മുൻനിര താരങ്ങളും മെസ്സി മാഹാത്മ്യം പറയുന്നതും അനുമോദിക്കുന്നതുമാണ് വിഡിയോയിൽ. റൊണാൾഡീഞ്ഞാ, ഇനിയെസ്റ്റ, സുവാരസ്, സാവി ഹെർണാണ്ടസ്, നെയ്മർ ജൂനിയർ, പിക്വെ, പുയോൾ, സാവിയോള, ഡെക്കോ തുടങ്ങിയവരെല്ലാം അഭിമാന നിമിഷത്തിൽ മെസ്സിക്ക് അനുമോദനമർപിക്കുന്നു.
ചിലർ താരത്തിനെതിരെ ചെളിയെറിയാനും സമൂഹ മാധ്യമ പേജുകൾ ഈ സമയം ഉപയോഗപ്പെടുത്തി.
സീസർ റോഡ്രിഗസിന്‍റെ 355 കളികളെന്ന റെക്കോഡ് കടന്ന് ആന്‍റണി റാമലെറ്റ്സ്, യൊവാൻ സെഗര, കാൾസ് റെക്സച്, മിഗ്വേലി തുടങ്ങി പലരിലായി സഞ്ചരിച്ചാണ് ഒടുവിൽ സാവി ആ റെക്കോഡിലെത്തിയിരുന്നത്. അതാണ് മെസ്സി ഒപ്പം പിടിച്ചത്.
റൊണാൾഡീേഞ്ഞാക്കൊപ്പം തുടങ്ങി വാൾഡെസ്, പുയോൾ, ഇനിയെസ്റ്റ, സാവി തുടങ്ങിയവരിലൂടെ അനേക റെക്കോഡുകളിലേക്ക് പടർന്ന മെസ്സിജാലം ഇനി ബാഴ്സയിൽ അടുത്ത സീസണിലും തുടരുമോയെന്ന് സംശയിക്കുന്നവർ ഏറെ. അതിനിടെയാണ് ടീമിന്‍റെ സൂപർ താരത്തിന് അർഹിക്കുന്ന ആദരമായി മനോഹര വിഡിയോ ക്ലബിന്‍റെ ഔദ്യോഗിക സമൂഹ മാധ്യമ പേജുകളിൽ പോസ്റ്റ് ചെയ്തത്.
767 മത്സരങ്ങളിൽ മെസ്സി 510 ഉം കളിച്ചത് ലാ ലിഗയിലാണ്. ചാമ്പ്യൻസ് ലീഗിൽ 149, കിങ്സ് കപ് 79, സ്പാനിഷ് സൂപർ കപ് -20, ക്ലബ് ലോകകപ്പ്- അഞ്ച് എന്നിങ്ങനെ പോകുന്നു കളികൾ. ഇതിൽ 375ഉം സ്വന്തം മൈതാനമായ നൗ കാമ്പിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.