മഡ്രിഡ്: പോരാട്ടം ഇഞ്ചോടിഞ്ചായി മാറിയ ലാ ലിഗയിൽ കളിയവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ ഉസ്മാനെ ഡെംബലെ നേടിയ ഏക ഗോളിന് റയൽ വയ്യഡോളിഡിനെതിരെ വിജയവും അതിലേറെ കിരീട പ്രതീക്ഷയുമായി ബാഴ്സലോണ. ഒന്നാമതുള്ള അത്ലറ്റികോ മഡ്രിഡുമായി പോയിന്‍റ് അകലം ഒന്നാക്കി കുറച്ച ബാഴ്സ ഇനിയുള്ള മത്സരങ്ങളിൽ പോയിന്‍റ് വാരിക്കൂട്ടി കഴിഞ്ഞ തവണ കൈവിട്ട ലാ ലിഗ കീരീടം വീണ്ടെടുക്കാമെന്ന കണക്കുകൂട്ടലിലാണ്.
കൊണ്ടും കൊടുത്തും പോരാട്ട വീര്യം കടുപ്പിച്ച ഇരു ടീമുകളും ആക്രമണത്തിനൊപ്പം പ്രതിരോധവും ശക്തമാക്കിയപ്പോൾ ഗോൾ പിറക്കാൻ അവസാനം വരെ കാത്തിരിക്കേണ്ടിവന്നത് സ്വാഭാവികം. എന്നാൽ, ഉസ്മാനെ ഡെംബലെയെ മാരകമായി വീഴ്ത്തിയതിന് ഓസ്കർ പ്ലാനോക്ക് 79ാം മിനിറ്റിൽ ലഭിച്ച ചുവപ്പു കാർഡോടെ ബാഴ്സ കളി പിടിച്ചത് വഴിത്തിരിവായി. 90ാം മിനിറ്റിൽ ഡെംബലെ വയ്യഡോളിഡ് വല കുലുക്കി. ജയത്തോടെ റയലിനെ പിന്നിലാക്കി രണ്ടാം സ്ഥാനം പിടിച്ച ബാഴ്സക്ക് ശനിയാഴ്ച എൽക്ലാസിക്കോയിൽ ബദ്ധവൈരികളെ മറികടക്കാനായാൽ കിരീടപ്പോരാട്ടം കൂടുതൽ ശക്തമാകും. അടുത്ത മാസം അത്ലറ്റികോയുമായും മത്സരമുണ്ട്.
അതിനിടെ, റഫറി സാന്റിയാഗോ ജെയിം ലാറ്റർ എടുത്ത തീരുമാനങ്ങൾ ഇരു ടീമുകളെയും ചൊടിപ്പിച്ചു. കളിയവസാനിക്കാൻ 10 മിനിറ്റ് ശേഷിക്കെ ഉസ്മാനെ ഡെംബലെയെ വീഴ്ത്തിയതിന് ഓസ്കർ പ്ലാനോ ചുവപ്പു കാർഡ് പുറത്തായത് പക്ഷപാതപരമായ നിലപാടാണെന്നും ബാഴ്സക്ക് റഫറി ജയം നൽകുകയായിരുന്നുവെന്നും വല്ലഡോളിഡ് കുറ്റപ്പെടുത്തി. തൊട്ടുമുമ്പ്, ബാഴ്സ താരം ജോർഡി ആൽബ സ്വന്തം പെനാൽറ്റി ബോക്സിൽ എതിർതാരം റോക് മിസയെ വീഴ്ത്തിയതിന് പെനാൽറ്റി ആവശ്യം ശക്തമായിരുന്നുവെങ്കിലും റഫറി അനുവദിച്ചുമില്ല. മറുവശത്ത്, തനിക്ക് മഞ്ഞക്കാർഡ് നൽകാൻ റഫറി കാത്തുനിൽക്കുകയായിരുന്നുവെന്നും എൽക്ലാസിക്കോയിൽ ബൂട്ടുകെട്ടാൻ അതുവഴി സാധ്യമാകാതെ വരുമായിരുന്നുവെന്നും മെസ്സി കുറ്റപ്പെടുത്തിയതായി സ്പാനിഷ് പത്ര റിപ്പോർട്ടുകളും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.