മെസ്സി 'വിരമിച്ചിട്ട്' ഇന്നേക്ക് അഞ്ചുവർഷം; ആ കഥ മറക്കാനാകുമോ?

ബ്വേനസ് എയ്റിസ്: 2016 ജൂൺ 27. മലയാളികളടക്കമുള്ള ലോകത്തെ ഫുട്ബാൾ പ്രേമികളൊന്നും മറക്കാനിടയില്ല. അന്നായിരുന്നു അർജൻറീനിയൻ ഇതിഹാസം ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബാളിൽ നിന്നും 'വിരമിച്ചത്'. കോപ്പ അമേരിക്ക ഫൈനലിൽ തുടർച്ചയായ രണ്ടാം തവണയും ചിലിക്ക് മുന്നിൽ കിരീടം അടിയറവ് വെച്ചതിന് പിന്നാലെയാണ് മെസ്സി വിരമിക്കൽ പ്രഖ്യാപിച്ചത്. ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിൽ പെനൽറ്റി കിക്കും മെസ്സി പുറത്തേക്കടിച്ചിരുന്നു. മെസ്സിക്ക് കൂട്ടായി സഹതാരങ്ങളിൽ ചിലരും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ അഞ്ചുവർഷങ്ങൾക്കിപ്പുറം മറ്റൊരു കോപ്പ അമേരിക്കക്ക് തെക്കേ അമേരിക്കയിൽ ആരവമുയരുേമ്പാഴും അർജൻറീനയുടെ പടനായകനായി മെസ്സിയുണ്ടെന്നത് കൗതുകമാണ്.


ഒരിക്കല്‍ മനംമടുത്ത് കളിമതിയാക്കിയവര്‍ തിരിച്ചുവന്ന ചരിത്രം കായികലോകത്ത് അതാദ്യമായിരുന്നില്ല. സിനദിന്‍ സിദാനും ലൂയിസ് ഫിഗോയും ഷാഹിദ് അഫ്രീദിയുമെല്ലാം മാതൃകകാണിച്ച മടങ്ങിവരല്‍ വഴിയിലൂടെ ലയണല്‍ മെസ്സി വീണ്ടും നീലക്കുപ്പായമണിഞ്ഞപ്പോൾ ആരാധകർ ഏറെ സന്തോഷിച്ചിരുന്നു. വൈകാരിക നിമിഷങ്ങള്‍ക്കൊടുവിലെടുത്ത വിരമിക്കല്‍ പ്രഖ്യാപനം പിന്‍വലിച്ച് രാജ്യത്തിനുവേണ്ടി വീണ്ടും കളിക്കാന്‍ സന്നദ്ധമാണെന്ന് മെസ്സി തന്നെ അറിയിരിക്കുകയായിരുന്നു. തുടർന്ന് ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ മെസ്സി 2016 സെപ്റ്റംബർ ഒന്നിന് ഉറുഗ്വായ്ക്കെതിരായ മത്സരത്തിലാണ് മടങ്ങി വരവിന് ശേഷം ആദ്യം കളിച്ചത്. അർജൻറീന എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ച മത്സരത്തിൽ വിജയഗോൾ കുറിച്ച് മെസ്സി മടങ്ങി വരവ് ഗംഭീരമാക്കി. 2018 ലോകകപ്പിനായി റഷ്യയിലേക്ക് അർജൻറീന വിമാനം കയറിയതും മെസ്സിയുടെ ചിറകിലേറിയാണ്.


രാജ്യാന്തര ഫുട്ബാളില്‍നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മടങ്ങിയ മെസ്സി തിരിച്ചുവരണമെന്ന് ഫുട്ബാള്‍ ലോകം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. അര്‍ജന്‍റീനയുടെ പരിശീലകന്‍ എഡ്ഗാര്‍ഡോ ബൗസയുമായി ബാഴ്സലോണയില്‍ നടത്തിയ കൂടിക്കാഴ്ചക്കുശേഷമാണ് മെസ്സി മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ചത്. രാജ്യത്തിനുവേണ്ടി തനിക്ക് ഇനിയും ഒരുപാട് ചെയ്യാനുണ്ടെന്നും ടീമിനോടുള്ള സ്നേഹംകൊണ്ടാണ് മടങ്ങിവരവിനെ കുറിച്ച് ആലോചിക്കുന്നതെന്നും മെസ്സി പ്രസ്താവനയില്‍ പറഞ്ഞു. അര്‍ജന്‍റീനന്‍ ഫുട്ബാളില്‍ നിരവധി പ്രശ്നങ്ങളുണ്ട്. ഇതെല്ലാം പരിഹരിക്കപ്പെടണം. ടീമിനുള്ളില്‍നിന്ന് പരിഹരിക്കാനാണ് തനിക്ക് ആഗ്രഹം. പുറത്തുനിന്ന് വിമര്‍ശം നടത്തുന്നതില്‍ താല്‍പര്യമില്ല. കോപ ഫൈനലിലെ പരാജയത്തിനുശേഷം വൈകാരികമായ ചിന്തകള്‍ ഉടലെടുത്തതോടെയാണ് വിരമിക്കാന്‍ തീരുമാനിച്ചത്. ഒരുപാട് ആലോചിച്ചെടുത്ത തീരുമാനമാണ്. എന്നാല്‍, രാജ്യത്തോടും അര്‍ജന്‍റീനന്‍ കുപ്പായത്തോടുമുള്ള സ്നേഹം എന്നെ തിരിച്ചുവരാന്‍ പ്രേരിപ്പിക്കുന്നുവെന്നും മെസ്സി പറഞ്ഞിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.