പാരിസ്: പാരിസ് വമ്പൻമാരായ പി.എസ്.ജിക്ക് ഫ്രഞ്ച് ലീഗിൽ ഞെട്ടിക്കുന്ന തോൽവി. ഞായറാഴ്ച നടന്ന മത്സരത്തിൽ ടൂർണമെന്‍റിലെ ഏഴാംസ്ഥാനക്കാരായ റെനെയാണ് പി.എസ്.ജിക്ക് ഷോക്ക് ട്രീറ്റ്മെന്റ് നൽകിയത്. 45,46 മിനിറ്റുകളിൽ പിറന്ന റെനെയുടെ ഗോളുകൾക്ക് മറുപടി നൽകാൻ പി.എസ്.ജിയുടെ പുകൾപ്പെറ്റ മുന്നേറ്റ നിരക്കായില്ല. ഫ്രഞ്ച് ലീഗിൽ ഗോളിനായുള്ള മെസ്സിയുടെ കാത്തിരിപ്പും നീളുകയാണ്.
മത്സരത്തിന്‍റെ ഭൂരിഭാഗം സമയത്തും പന്ത് കൈവശം വെച്ചിട്ടും തോൽവി സമ്മതിക്കാനായിരുന്നു പി.എസ്.ജിയുടെ നിയോഗം. 45ാം മിനിറ്റിൽ കളിയുടെ ഒഴുക്കിന് വിപരീതമായാണ് റെനെ ഗോൾ ഗോൾ നേടിയത്. സുലേമാന പെനൽറ്റി ബോക്സിലേക്ക് നൽകിയ ക്രോസ് സ്വീകരിച്ച ലബോർദെ പോസ്റ്റിലേക്ക് നിറയൊഴിക്കുകയായിരുന്നു.
രണ്ടാം പകുതിയിൽ മറുപടി ഗോൾ അടിക്കാനിറങ്ങിയ പി.എസ്.ജിയെ ഞെട്ടിച്ച് നിമിഷങ്ങൾക്കുള്ളിൽ റെനെ രണ്ടാം ഗോൾ നേടി. ഇക്കുറി ലബോർദെയുടെ അസിസ്റ്റിൽ നിന്നും ഫ്ലാവിയൻ ടൈറ്റാണ് ഗോൾ നേടിയത്. സീസണിലെ ഒൻപത് കളികളിൽ നിന്നും പി.എസ്ജിയുടെ ആദ്യത്തെ തോൽവിയാണിത്. 24 പോയന്‍റുള്ള പി.എസ്.ജിക്ക് ഒന്നാം സ്ഥാനത്തേക്ക് വലിയ ഭീഷണിയില്ല. 18 പോയന്‍റുമായി ലെൻസാണ് രണ്ടാമത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.