ചരിത്ര നേട്ടത്തോടെ ദീപ കര്‍മാക്കര്‍ ജിംനാസ്റ്റിക്സ് ഫൈനലില്‍ (വിഡിയോ)

റിയോ ഡെ ജനീറോ: ഒന്നൊന്നായി മൂക്കുകുത്തിവീണ ഇന്ത്യന്‍ പ്രതീക്ഷകള്‍ക്കിടയില്‍ ദീപ കര്‍മാകര്‍ പറന്നിറങ്ങിയത് ഒളിമ്പിക്സ് ചരിത്രത്തിലേക്ക്. ആദ്യമായി ജിംനാസ്റ്റിക്സ് ഫൈനലില്‍ എത്തുന്ന ഇന്ത്യന്‍ വനിതാ താരമായി കര്‍മാകര്‍ റിയോയില്‍ പ്രതീക്ഷ കാത്തു. ഞായറാഴ്ച ഇന്ത്യ ഉറക്കത്തിലാണ്ട നേരത്ത് റിയോയിലെ ജിംനാസ്റ്റിക് ഫ്ളോറില്‍ ദീപ കര്‍മാകര്‍ യോഗ്യതാ റൗണ്ട് മത്സരത്തില്‍ വോള്‍ട്ട് വിഭാഗത്തില്‍ എട്ടാം സ്ഥാനത്തോടെ ഫൈനലില്‍ കടന്നു.

ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സിലെ അണ്‍ ഈവന്‍ ബാര്‍, ഫ്ളോര്‍ എക്സര്‍സൈസ്, ബീം, വ്യക്തിഗത ഓള്‍റൗണ്ട് വിഭാഗത്തിലെ മങ്ങിയ പ്രകടനത്തിനുശേഷം തന്‍െറ പ്രിയ ഇനമായ വോള്‍ട്ടില്‍ എട്ടാം സ്ഥാനത്തോടെയാണ് ദീപ ഫൈനലിന് യോഗ്യത നേടിയത്. അണ്‍ ഈവന്‍ ബാറില്‍ 77ാം സ്ഥാനമായിരുന്നു ദീപക്ക്. ഫ്ളോര്‍ എക്സര്‍സൈസില്‍ 75ഉം ബീമില്‍ 65ഉം വ്യക്തഗതി ഓള്‍ റൗണ്ടില്‍ 51ഉം സ്ഥാനത്തായിരുന്ന ദീപ ഏറെ സമ്മര്‍ദത്തോടെയാണ് അവസാന പ്രതീക്ഷയായ വോള്‍ട്ടിലേക്ക് ഓടിയത്തെിയത്. ഏറ്റവും അപകടകരമായ ‘പ്രൊഡുനോവ’ പരീക്ഷിച്ചുകൊണ്ട് ദീപ 14.850 പോയന്‍േറാടെ എട്ടാം സ്ഥാനവും ഫൈനല്‍ യോഗ്യതയും നേടി. ഫൈനലില്‍ എട്ടു പേര്‍ക്ക് മാറ്റുരക്കാമെന്നിരിക്കെ എട്ടാമതായി ഫൈനല്‍ ബെര്‍ത്ത് നേടാനായത് തുടര്‍ച്ചയായ തിരിച്ചടികളില്‍ നിറംകെട്ട ഇന്ത്യക്ക് ആശ്വാസമായി. 14നാണ് ഫൈനല്‍.

1964ലെ ടോക്യോ ഒളിമ്പിക്സിനുശേഷം ആദ്യമായി ജിംനാസ്റ്റിക്സില്‍ ഇന്ത്യന്‍ മേല്‍വിലാസമുയര്‍ന്നത് ദീപ കര്‍മാകറിലൂടെയാണ്. 2014ലെ കോമണ്‍വെല്‍ത്ത് ഗെയിംസിലും കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും വോള്‍ട്ടില്‍ വെങ്കലമെഡല്‍ ജേതാവാണ് 22കാരിയായ ദീപ കര്‍മാകര്‍.
ആറാം വയസ്സിലാണ് ത്രിപുര സ്വദേശിയായ കര്‍മാകര്‍ ജിംനാസ്റ്റിക്സ് പരിശീലിച്ചുതുടങ്ങിയത്. 2011ലെ ദേശീയ ഗെയിംസില്‍ അഞ്ച് ഇനങ്ങളിലും സ്വര്‍ണം നേടി ഇന്ത്യയുടെ ഭാവിപ്രതീക്ഷയായി ഉദിച്ചുയര്‍ന്ന ദീപയില്‍ ഇക്കുറി ഇന്ത്യ ഏറെ പ്രതീക്ഷ പുലര്‍ത്തിയിരുന്നു. അമ്പെയ്ത്തിലും ടെന്നിസിലുമെല്ലാം പ്രതീക്ഷിച്ച പ്രകടനംപോലും കാഴ്ചവെക്കാനാവാതെ ഇന്ത്യ തകരുമ്പോഴാണ് കര്‍മാകര്‍ ഫൈനലിലേക്ക് യോഗ്യത നേടിയത്.

Full View
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.