മന്ത്രിയുടെ ‘കളി’; ഇന്ത്യക്ക് മറ്റൊരു നാണക്കേട്

റിയോ ഡെ ജനീറോ: മെഡലൊന്നും കിട്ടിയില്ളെങ്കിലും ആവേശം കയറി കളിക്കളത്തിലിറങ്ങുകയും സെല്‍ഫിയെടുക്കാന്‍ മത്സരിക്കുകയും ചെയ്ത കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പുലിവാലു പിടിച്ചു. ഈ കളി തുടര്‍ന്നാല്‍ ഒരു മത്സരവേദിയിലേക്കും അടുപ്പിക്കില്ളെന്ന് ഒളിമ്പിക് സംഘാടകര്‍ മന്ത്രിക്ക് താക്കീത് നല്‍കിയിരിക്കുകയാണ്. ഇന്ത്യന്‍ ടീമിന് ആവേശവും ആത്മവിശ്വാസവും പകരാനാണ് മന്ത്രി റിയോയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് എത്തിയത്. പരിവാരങ്ങള്‍ക്കും പതിവുപോലെ കുറവില്ല. പ്രവേശം അനുവദിക്കാത്തിടത്തെല്ലാം കയറിക്കളിക്കുന്ന രാഷ്ട്രീയക്കാരന്‍െറ ശൈലിയാണ് മന്ത്രിയും സംഘവും ഇവിടെയും തുടര്‍ന്നത്. ഹോക്കിയില്‍ ഇന്ത്യ അര്‍ജന്‍റീനയെ തോല്‍പിക്കുമ്പോള്‍ ഗാലറിയിലുണ്ടായിരുന്ന വിജയ് ഗോയലും സംഘവും കളി കഴിഞ്ഞയുടന്‍ കളിക്കാരെ അഭിനന്ദിക്കാനായി ഗ്രൗണ്ടിലുമത്തെി. ബോക്സിങ്ങില്‍ ഇടികൊണ്ടുതളര്‍ന്ന വികാസ് കൃഷനൊപ്പം വരെ ചിരിച്ച് സെല്‍ഫിയെടുത്തു. വനിതാ ഹോക്കീ ടീമിനൊപ്പം ഗ്രൂപ് ഫോട്ടോ. മറ്റു വേദികളിലും മന്ത്രിയും സംഘവും ഇത് തുടര്‍ന്നു.

ഇതാവര്‍ത്തിച്ചാല്‍ ഗോയലിന് അനുവദിച്ച പാസ് തിരിച്ചെടുക്കുമെന്നാണ് സംഘാടക സമിതി കോണ്ടിനന്‍റല്‍ മാനേജര്‍ സാറാ പിറ്റേഴ്സണ്‍ താക്കീത് നല്‍കിയത്. ഇന്ത്യന്‍ ചെഫ് ഡെ മിഷന്‍ രാകേഷ് ഗുപ്തക്ക് നല്‍കിയ കത്തിലെ സ്വരം ഇങ്ങനെ: ‘ നിങ്ങളുടെ കായിക മന്ത്രി  അനുവാദമില്ലാത്തവരോടൊപ്പം കളിക്കളങ്ങളില്‍ അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്ക് മാത്രം പ്രവേശമുള്ളിടത്ത് കയറുന്നതായി പലതവണ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പാടില്ളെന്ന് പറഞ്ഞ വളന്‍റിയര്‍മാരോടും ഉദ്യോഗസ്ഥരോടും മന്ത്രിയോടൊപ്പമുള്ളവര്‍ തട്ടിക്കയറുകയും മോശമായി പെരുമാറുകയും തള്ളിമാറ്റുകയും വരെ ചെയ്തതായി പരാതി ലഭിച്ചിട്ടുണ്ട്. ഈ സ്വഭാവം അംഗീകരിക്കാനാവില്ല. മുമ്പ് നല്‍കിയ താക്കീത് അവഗണിച്ച് കഴിഞ്ഞദിവസം ജിംനാസ്റ്റിക്സ് വേദിയിലും ഇത് ആവര്‍ത്തിച്ചു. ഇങ്ങനെപോയാല്‍ മന്ത്രിയുടെ അക്രഡിറ്റേഷനും അനുവദിച്ച മറ്റു സൗകര്യങ്ങളും പിന്‍വലിക്കേണ്ടിവരും.’

അല്‍പം കഴിഞ്ഞപ്പോള്‍ രാകേഷ് ഗുപ്തയുടെ പത്രക്കുറിപ്പിറങ്ങി. ആവശ്യമില്ലാതെ പ്രശ്നം പെരുപ്പിച്ചുകാട്ടുകയാണെന്നാണ് അതില്‍ പറയുന്നത്. ഹോക്കിയില്‍ ഇന്ത്യന്‍ വനിതകള്‍ ജപ്പാനോട് നന്നായി കളിച്ച മത്സര ശേഷം ടീം ക്ഷണിച്ചപ്പോഴാണ് മന്ത്രി ഗ്രൗണ്ടിലിറങ്ങിയതെന്നും പാസില്ലാതെ കോര്‍ട്ടിലിറങ്ങരുതെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹം പുറത്തേക്ക് മാറിയതായും ഗുപ്ത പറഞ്ഞു. ഏതായാലും മെഡല്‍ ദാരിദ്യത്തിന് പുറമെ രാജ്യത്തിന് മറ്റൊരു നാണക്കേട് വാങ്ങിക്കൊടുക്കുന്നതില്‍ തന്‍േറതായ പങ്കുവഹിച്ച മന്ത്രി 14ന് നാട്ടിലേക്ക് മടങ്ങുമെന്നാണ് വിവരം. തനിക്കെതിരെ ആരും കത്തയച്ചിട്ടില്ളെന്നാണ് മന്ത്രി പറയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.