റിയോ ഡെ ജനീറോ: മാരത്തണ്‍ മത്സരത്തിന് ശേഷം തളര്‍ന്നു വീണ ഇന്ത്യയുടെ മലയാളി താരം ഒ.പി. ജെയ്ഷയുടെ ചികിത്സയുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കോച്ച് നികോളായ് സ്നെസരേവിനെ പൊലീസ് പിടികൂടി. ഗെയിംസ് വില്ളേജിലെ ക്ളിനിക്കിലെ വനിതാ ഡോക്ടറുടെ പരാതിയത്തെുടര്‍ന്നാണ് കോച്ചിനെ കസ്റ്റഡിയിലെടുത്തത്. അരദിവസത്തോളം പൊലീസ് സ്റ്റേഷനിലും അതിനോട് ചേര്‍ന്ന കോടതിയിലും കഴിഞ്ഞ ബെലറൂസുകാരന്‍ കോച്ചിനെ ഇന്ത്യന്‍ എംബസി ഇടപെട്ട ശേഷമാണ് വിട്ടയച്ചത്. ജെയ്ഷ, ലളിത ബബാര്‍, കവിത റൗത്ത് തുടങ്ങിയ താരങ്ങളുടെ കോച്ചാണ് നികോളായ്.
ഞായറാഴ്ച മാരത്തണ്‍ മത്സരം ഓടി പൂര്‍ത്തിയാക്കിയ ഉടന്‍ ജെയ്ഷ കുഴഞ്ഞുവീണിരുന്നു. കടുത്ത ക്ഷീണവും നിര്‍ജലീകരണവും അനുഭവപ്പെട്ട ജെയ്ഷയെ ഗെയിംസ് വില്ളേജിലെ ക്ളിനിക്കില്‍ എത്തിച്ചതോടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ഫിനിഷ് ചെയ്തിട്ടും താരത്തെ കാണാതിരുന്നതിനാലാണ് നികോളായി ക്ളിനിക്കിലത്തെിയത്.
ജെയ്ഷയുടെ നാഡീമിടിപ്പ് കുറഞ്ഞത് കണ്ട് നികോളായ് ഏറെ പരിഭ്രാന്തനായി. ജെയ്ഷയില്‍ നിന്ന് കാര്യങ്ങള്‍ മനസ്സിലാക്കി വിശദീകരിക്കാന്‍ മലയാളിയായ ഇന്ത്യന്‍ ടീം ഡെപ്യൂട്ടി ഹെഡ്കോച്ച് രാധാകൃഷ്ണന്‍ നായരെ വിളിച്ചുവരുത്തിയിരുന്നു. രാധാകൃഷ്ണന്‍ നായര്‍ ക്ളിനിക്കിനുള്ളിലേക്ക് കടന്നെങ്കിലും അമേരിക്കക്കാരിയായ ഡോക്ടര്‍ നികോളായിയെ കൈവെച്ച് തടഞ്ഞു. ഇതില്‍ ക്ഷുഭിതനായ നികോളായ് വനിതാ ഡോക്ടറുടെ കൈ തട്ടിമാറ്റി അകത്തേക്ക് കടന്നു. തുടര്‍ന്ന് ഡോക്ടര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോച്ചിനെ പൊലീസ് സ്റ്റേഷനോട് ചേര്‍ന്ന കോടതിയില്‍ ഹാജരാക്കുകയായിരുന്നു.
പിന്നീട് ഇന്ത്യന്‍ എംബസി അധികൃതരുടെ നയതന്ത്ര ശ്രമത്തിനൊടുവില്‍ വനിതാ ഡോക്ടര്‍ ഒത്തുതീര്‍പ്പിന് തയാറായതോടെ നികോളായ് മോചിതനാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.