കബഡിയില്‍ കാസര്‍കോടന്‍ വിജയഗാഥ

കാസര്‍കോട്: തുടര്‍ച്ചയായ വിജയങ്ങളും ലോക നെറുകയില്‍ ഇടംപിടിക്കുന്ന താരങ്ങളും കബഡിയില്‍ കാസര്‍കോടിന്‍െറ കരുത്ത് വര്‍ധിപ്പിക്കുന്നു. സംസ്ഥാന സിവില്‍ സര്‍വിസ് ചാമ്പ്യന്‍ഷിപ്പില്‍ തുടര്‍ച്ചയായി മൂന്നു പ്രാവശ്യവും സംസ്ഥാന പൊലീസ് മീറ്റില്‍ ജില്ലക്കുണ്ടായ തുടര്‍ച്ചയായ നേട്ടങ്ങളും കബഡിക്ക് വളക്കൂറുള്ള മണ്ണായി തെളിയിക്കുന്നതായിരുന്നു. അത് കൂടാതെ കബഡിയുടെ സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളിലേക്ക് നിരവധി താരങ്ങളെയും കായിക പരിശീലകരെയുമാണ് കബഡി അസോസിയേഷന്‍ വളര്‍ത്തിയെടുത്തത്.
 ജില്ലയില്‍നിന്നുള്ള ഒരുപാടുതാരങ്ങള്‍ പ്രോ കബഡിയിലെ മികച്ച ക്ളബുകളിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്തു. തെലുങ്ക് ടൈറ്റാന്‍സ്, ജയ്പുര്‍ പിങ്ക് പാന്തേഴ്സ് തുടങ്ങിയ ക്ളബുകള്‍ക്കുവേണ്ടി മികച്ച പ്രകടനവും ജില്ലയില്‍നിന്നുള്ള കബഡിതാരങ്ങള്‍ കാഴ്ചവെച്ചു. ജില്ലയില്‍ പുതുതായി ഒരുപാട് കബഡി ക്ളബുകള്‍ രൂപപ്പെട്ടുവന്നു. ഈ വര്‍ഷം അഹ്മദാബാദില്‍ വെച്ച് നടന്ന കബഡി ലോകകപ്പില്‍ യൂറോപ്യന്‍ രാജ്യമായ പോളണ്ട് ടീമിനുവേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞതുപോലും കാസര്‍കോടുകാരനായ ഗണേഷ് കുമ്പളയാണ്.
ഇദ്ദേഹത്തിന്‍െറ കബഡിയിലുള്ള തന്ത്രവും മുന്‍കാലങ്ങളിലുള്ള മികവും കണക്കിലെടുത്താണ് പോളണ്ടിലെ കബഡി ഫെഡറേഷന്‍ കോച്ചായി തെരഞ്ഞെടുത്തത്. ഇന്ത്യന്‍ കബഡി ടീമിനും പ്രോ കബഡിയില്‍ യു. മുംബൈക്കും വിജയമന്ത്രങ്ങള്‍ പറഞ്ഞുകൊടുത്തത് കൊടക്കാടുകാരനായ ഇ. ഭാസ്കരനാണെന്നതും ശ്രദ്ദേയമാണ്.
2010ല്‍ ഇന്ത്യന്‍ പുരുഷ ടീമിനെയും 2014ല്‍ വനിതാ ടീമിനെയും ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരാക്കുകയും ചെയ്തു. 2016 ജോധ്പുരില്‍ വെച്ച് നടന്ന സീനിയര്‍ നാഷനല്‍ കബഡി ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീമിന്‍െറ പരിശീലകനും ക്യാപ്റ്റനും കാസര്‍കോട് ജില്ലക്കാരായിരുന്നു. ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണംനേടിയ മുന്‍ ഇന്ത്യന്‍ താരവുമായ ജഗദീഷായിരുന്നു കേരള ടീമിനെ പരിശീലിപ്പിച്ചത്. ജില്ലയിലെ ഗ്രാമീണനഗരമായ ഉദുമയില്‍നിന്നായിരുന്നു സംസ്ഥാന കബഡി ടീമില്‍ ക്യാപ്റ്റനടക്കം നാലുപേര്‍ ഇടംപിടിച്ചത്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി ഫിറ്റ്നസ് ട്രെയിനിങ് നല്‍കി സിന്തറ്റിക്ക് മാറ്റില്‍ പരിശീലനം അസോസിയേഷനും ജഗദീഷ് കുമ്പളയും നല്‍കുന്നുണ്ട്. എണ്‍പതുകളില്‍ കേരളത്തില്‍മാത്രം മുന്നൂറിനു മുകളില്‍ കബഡി ക്ളബുകള്‍ ഉണ്ടായിരുന്നതായാണ് ചരിത്രം. കബഡിയുടെ നല്ലനാളുകളിലേക്ക് മടങ്ങാന്‍ കരുത്തിനൊപ്പം തന്ത്രവും കൗശലവുമുള്ള മിടുമിടുക്കരായ കബഡിതാരങ്ങളെ കണ്ടത്തൊനുള്ള തയാറെടുപ്പിലാണ് ജില്ലയിലെ കബഡി കൂട്ടായ്മകള്‍. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.