ദേശീയ സ്കൂള്‍ കായികമേള: മീറ്റ് രണ്ടായി നടത്തരുതെന്ന് കേന്ദ്രവും

കോഴിക്കോട്: ദേശീയ സ്കൂള്‍ അത്ലറ്റിക് മീറ്റ് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താന്‍ പാടില്ളെന്ന് കേന്ദ്ര കായിക മന്ത്രാലയം ഒൗദ്യോഗികമായി സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയെ അറിയിച്ചു. കേന്ദ്ര കായിക മന്ത്രാലയം സെക്രട്ടറി രാജേഷ് യാദവാണ് ഈ കാര്യം അറിയിച്ചത്. മഹാരാഷ്ട്രക്ക് അനുവദിച്ച ദേശീയ സ്കൂള്‍ മീറ്റ്  ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ നടത്താന്‍ തീരുമാനിച്ചതിനെതിരെ കേരളവും മുന്‍ കായിക താരങ്ങളും ശക്തമായി എതിര്‍ത്തിരുന്നു.

മഹാരാഷ്ട്ര തീരുമാനത്തില്‍ ഉറച്ചുനിന്നതോടെ പുതുതായി ആതിഥേയത്വം ഏറ്റെടുക്കുന്നത് ആരാഞ്ഞ് എസ്.ജി.എഫ്.ഐ മറ്റു സംസ്ഥാനങ്ങള്‍ക്ക് കത്തയച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ മേള ഏറ്റെടുക്കാന്‍ കേരളം സന്നദ്ധമാവുകയും ചെയ്തു. ഈ കാര്യം കേരള സ്പോര്‍ടസ് കൗണ്‍സില്‍ പ്രസിഡന്‍റ് അഞ്ജു ബോബി ജോര്‍ജ് ഡല്‍ഹിയില്‍ ദേശീയ ഫെഡറേഷന്‍ ഭാരവാഹികളുമായി ചര്‍ച്ച ചെയ്യും.  എസ്.ജി.എഫ്.ഐ ഒൗദ്യോഗികമായി വേദി അനുവദിക്കുന്നതോടെ കേരളം മീറ്റിന്‍െറ തീയതി പ്രഖ്യാപിക്കും.

സ്കൂള്‍ മേളയുടെ നടത്തിപ്പ് വിദ്യാഭ്യാസ വകുപ്പിനായതിനാല്‍ ഇതു സംബന്ധിച്ച് മന്ത്രി പി.കെ. അബ്ദുറബ്ബ് ബന്ധപ്പെട്ടവരുമായി ചര്‍ച്ചകള്‍ നടത്തിവരുകയാണ്. ജനുവരി മൂന്നാം വാരം തിരുവനന്തപുരത്ത് മേള നടത്താനാണ് ആലോചനയെങ്കിലും ഇതേ സമയം സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നതിനാല്‍  തീയതിയുടെ കാര്യത്തില്‍  നീക്കുപോക്കു വേണമെന്ന അവസ്ഥയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.