???????? ????. ???????????? ????????????? ???????? ????????????? ???????

ഗിഫ്റ്റിന് ഗോള്‍ഡന്‍ ഗിഫ്റ്റ്

കോഴിക്കോട്: ആറുവര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ പ്രാര്‍ഥനകള്‍ക്ക് മറുപടിയായി ലഭിച്ച കണ്‍മണി. ആറാംമാസം പൂര്‍ണവളര്‍ച്ചയില്ലാതെ അവന്‍ ജനിച്ചുവീണപ്പോള്‍ ഇന്‍ക്യുബേറ്ററിന്‍െറ ചെറുചൂടില്‍ മാസങ്ങളോളം കാത്തുവെച്ച് കാവല്‍നിന്നു ആ കുടുംബം. ഒടുവില്‍ ജീവിതത്തിന്‍െറ പാതയിലേക്ക് അവന്‍ പൊരുതിക്കയറിയപ്പോള്‍ ജോസിനും ഭാര്യക്കും ജീവിതത്തില്‍ കൈവന്നത് ഏറ്റവും വലിയ സമ്മാനം. അവനെ നെഞ്ചോട് ചേര്‍ത്ത് നല്‍കാന്‍ അതിലും മികച്ച പേരുണ്ടായില്ല, ഗിഫ്റ്റ് ഗോഡ്സണ്‍. ദൈവത്തിന്‍െറ സമ്മാനമായി സ്വന്തമായ മകന്‍ ഇപ്പോള്‍ അവര്‍ക്ക് സമ്മാനിച്ചത് സംസ്ഥാന കായികമേളയില്‍ പൊന്‍ചാട്ടം.

സീനിയര്‍ ആണ്‍കുട്ടികളുടെ ലോങ്ജംപില്‍ മത്സരിച്ച തൃശൂര്‍ മതിലകം വിദ്യാജ്യോതി എച്ച്.എസ്.എസിലെ ഗിഫ്റ്റ് ഗോഡ്സനാണ് ഏഴുമീറ്റര്‍ ദൂരംതാണ്ടി പൂഴിപ്പരപ്പില്‍നിന്ന് സ്വര്‍ണം സ്വന്തമാക്കിയത്. കഴിഞ്ഞ മേളയിലെ വെങ്കലമാണ് ഇത്തവണ അവസാനചാട്ടത്തിലെ ആവേശത്തില്‍ സ്വര്‍ണനിറമാക്കി ഗിഫ്റ്റ് മാറ്റിയത്. മത്സരത്തില്‍ പിറന്ന ഏക ഏഴുമീറ്റര്‍ പ്രകടനവും ഗിഫ്റ്റിന്‍േറതാണ്. കോതമംഗലം മാര്‍ ബേസിലിന്‍െറ പകിട്ടിനെയാണ് ഈ തൃശൂരുകാരന്‍െറ പരിമിതികള്‍ മറികടന്നത്. 6.94 മീറ്റര്‍ ചാടി മാര്‍ബേസില്‍ താരം അഭിജിത് എന്‍.എസ് ഏതാണ്ട് സ്വര്‍ണമുറപ്പിച്ച ഘട്ടത്തിലാണ് മത്സരത്തിലെ തന്നെ അവസാനചാട്ടം ഗിഫ്റ്റ് സ്വര്‍ണത്തിലളന്നത്. 6.85 മീറ്റര്‍ ചാടിയ ഇടുക്കി കല്ലാര്‍ ജി.എച്ച്.എസ്.എസിന്‍െറ സുഹൈല്‍ ടി.എന്‍. ആണ് ഈ ഇനത്തില്‍ വെങ്കലം നേടിയത്.ചാലക്കുടി അണ്ണല്ലൂര്‍ സ്വദേശിയായ ജോസിന്‍െറയും ആന്‍സിയുടെയും മകനായ ഗിഫ്റ്റ് പിതാവിന്‍െറ സഹോദരന്‍ സാബു കണ്ണംപിള്ളിയുടെ കീഴിലാണ് കഴിഞ്ഞ 10 വര്‍ഷമായി പരിശീലനം നേടുന്നത്. ഇളയ സഹോദരി ഗിഫ്റ്റി ഏഴാം ക്ളാസ് വിദ്യാര്‍ഥിയാണ്. സ്കൂളിന്‍െറ പടിക്കെട്ടില്‍നിന്ന് ചാടിഇറങ്ങുന്ന ‘ശീലം’ കാരണം കൈയൊടിഞ്ഞ് ജൂനിയര്‍ ഘട്ടത്തില്‍ രണ്ട് മീറ്റുകള്‍ നഷ്ടമായില്ലായിരുന്നെങ്കില്‍ ഇതിലുംമുമ്പ് ശ്രദ്ധേയതാരമാകേണ്ടതായിരുന്നു ഗിഫ്റ്റ്. 200 മീറ്ററിലും സാധാരണ മത്സരിക്കാറുണ്ട്.

പന്ത് കളിക്കിടെ കാലിലേറ്റ പരിക്ക് അലട്ടുന്നതിനിടയിലും വിട്ടുകൊടുക്കില്ളെന്ന സ്വതസിദ്ധമായ വാശിയെക്കൂട്ടുപിടിച്ചാണ് ഗിഫ്റ്റ് പൊരുതിയത്. മഴപെയ്താല്‍ വെള്ളം നിറയുന്ന സ്കൂള്‍ ഗ്രൗണ്ടിലെ പരിമിതമായ സൗകര്യത്തില്‍ പരിശീലിക്കുമ്പോള്‍ 7.15 മീറ്റര്‍ വരെ താണ്ടിയിരുന്ന ഗിഫ്റ്റില്‍നിന്ന് സിന്തറ്റിക് ട്രാക്കില്‍ കൂടുതല്‍ മികച്ച പരിശീലനം പ്രതീക്ഷിച്ചിരുന്നതായി കോച്ച് പറഞ്ഞു. സ്വന്തം പോക്കറ്റില്‍ നിന്ന് കൂടി പണം മുടക്കിയാണ് സാബു മകനായി കാണുന്ന ഗിഫ്റ്റിനെ കോഴിക്കോട്ട്  പൊന്‍തിളക്കത്തിലത്തെിച്ചത്. പൊക്കത്തിന്‍െറയും ശാരീരികക്ഷമതയുടെയും കാര്യത്തില്‍ വന്‍ സ്കൂളുകാരില്‍നിന്ന് ഏറെ പിറകിലായ ഗിഫ്റ്റ് വിദ്യാജ്യോതി സ്കൂളിന് സമ്മാനിച്ചത് ആദ്യ സംസ്ഥാന മീറ്റ് സ്വര്‍ണമാണ്. ചാലക്കുടി കാര്‍മല്‍ സ്കൂളില്‍ വിദ്യാര്‍ഥിയായിരുന്ന ഗിഫ്റ്റ് കോച്ചിന്‍െറ സ്കൂള്‍ മാറ്റത്തോടെയാണ് വിദ്യാജ്യോതിയിലത്തെിയത്.അടുത്ത ദിവസം 110 മീറ്റര്‍ ഹര്‍ഡ്ല്‍സിലും മാറ്റുരക്കുന്ന ഗിഫ്റ്റ് ഗോഡ്സണ്‍, തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍നിന്ന് ചികിത്സകഴിഞ്ഞത്തെുന്ന പിതാവ് ജോസിന് ഇരട്ടസ്വര്‍ണം എന്ന ഗിഫ്റ്റുമായി വീട്ടിലത്തൊനാണ് ലക്ഷ്യമിടുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.