നിതീഷ് നടക്കുന്നു; നീന നിര്‍ത്തിയിടത്തുനിന്ന്

കോഴിക്കോട്: ചൈനയിലെ യൂത്ത് ഒളിമ്പിക്സോളം നടന്ന കെ.ടി. നീന നടത്തം നിര്‍ത്തിയാലും പറളിയിലെ ചേനമ്പുര വീട്ടില്‍നിന്ന് സ്കൂള്‍ കായികമേളയിലേക്കുള്ള നടത്തം അവസാനിക്കില്ല. ഏഴു വര്‍ഷം തുടര്‍ച്ചയായി ചാമ്പ്യനായ നീന ഞായറാഴ്ചയാണ് സ്കൂള്‍ മേളയിലെ അവസാന സ്വര്‍ണമണിഞ്ഞ് ട്രാക്കിനോട് യാത്രപറഞ്ഞത്. അടുത്ത ദിവസംതന്നെ അനിയന്‍ സി.ടി. നിതീഷ് ജൂനിയര്‍ ആണ്‍കുട്ടികളുടെ അഞ്ച് കി.മീ. നടത്തത്തില്‍ സ്വര്‍ണമണിഞ്ഞ് കുടുംബപാരമ്പര്യം കാത്തു. മെഡല്‍നേട്ടത്തിന് റെക്കോഡ് തിളക്കംകൂടിയായതോടെ ചേച്ചിയുടെ സ്വന്തം അനിയനുമായി. 2012ല്‍ നെല്ലിപ്പൊയില്‍ സെന്‍റ് ജോണ്‍സ് എച്ച്.എസിന്‍െറ കെ.ആര്‍. സുജിത്ത് സ്ഥാപിച്ച 23.19.48 മിനിറ്റിന്‍െറ റെക്കോഡാണ് പറളി എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയായ നിതീഷ് (23.04.96 മിനിറ്റ്) പഴങ്കഥയാക്കിയത്.
ചേച്ചി പരിശീലനത്തിനായി പോകുമ്പോള്‍ നിതീഷും ഒപ്പം കൂടും. ഇത് ശ്രദ്ധയില്‍പെട്ട കോച്ച് പി.ജി. മനോജാണ് നാലുവര്‍ഷം മുമ്പ് നിതീഷിനോടും നടത്തം കാര്യമാക്കാന്‍ ഉപദേശിച്ചത്. മത്സര ട്രാക്കിലിറങ്ങിയതോടെ നേട്ടങ്ങളും വരാന്‍ തുടങ്ങി. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് മെഡലിലത്തെിയില്ളെങ്കിലും ജൂനിയര്‍ നാഷനല്‍സില്‍ രണ്ടാംസ്ഥാനം നേടി. ഇക്കുറി പരിശീലനം സജീവമാക്കിയതിന് കോഴിക്കോട് ഫലവും കണ്ടു. റെക്കോഡ് നേട്ടം കൂടിയായതോടെ കന്നിമെഡലിന് ഇരട്ടി മധുരം. ചുമട്ടുതൊഴിലാളിയായ അച്ഛന്‍ തങ്കനും അമ്മ നിര്‍മലയും സ്വര്‍ണം വാരുന്ന മക്കള്‍ക്ക് പിന്തുണയുമായുണ്ട്. പറളിയുടെതന്നെ ഡി.കെ. നിഷാന്ത് രണ്ടും മലപ്പുറം തിരുവാലി ജി.വി.എച്ച്.എസ്.എസിലെ പി. പ്രകാശ് മൂന്നും സ്ഥാനങ്ങള്‍ നേടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.