സംസ്ഥാന സ്കൂള്‍ മീറ്റ് കോഴിക്കോട്ട്

മലപ്പുറം: 59ാമത് സംസ്ഥാന സ്കൂള്‍ അത്ലറ്റിക് മീറ്റ് ഡിസംബര്‍ അഞ്ച് മുതല്‍ എട്ടുവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ നടക്കും. കാലിക്കറ്റ് യൂനിവേഴ്സിറ്റി സ്റ്റേഡിയമാണ് ഇക്കുറി വേദിയായി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ഇവിടെ സിന്തറ്റിക് ട്രാക്ക് നിര്‍മാണം പൂര്‍ത്തിയായിട്ടില്ല. കഴിഞ്ഞ ദിവസം വാഴ്സിറ്റി സ്റ്റേഡിയം സന്ദര്‍ശിച്ച സ്കൂള്‍ സ്പോര്‍ട്സ്-ഗെയിംസ് ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. ചാക്കോ ജോസഫ് നിശ്ചിത സമയത്ത് ട്രാക്കിന്‍െറ പണി തീരില്ളെന്ന റിപ്പോര്‍ട്ടാണ് വിദ്യാഭ്യാസമന്ത്രിക്കും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്കും നല്‍കിയത്. ഇതോടെ മെഡിക്കല്‍ കോളജിലെ സിന്തറ്റിക് ട്രാക്ക് പരിഗണിക്കുകയായിരുന്നു.

കാലിക്കറ്റിലെ സിന്തറ്റിക് ട്രാക്കുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികള്‍ പകുതിയോളം ബാക്കി കിടക്കുന്നു. ഇടക്കിടെ മഴ പെയ്യുന്നതാണ് തടസ്സം. നിലവിലെ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കാനിരിക്കെ സ്വന്തം ജില്ലയില്‍ മീറ്റ് നടത്തണമെന്ന് മന്ത്രി പി.കെ. അബ്ദുറബ്ബിന് ആഗ്രഹമുണ്ടെങ്കിലും നിര്‍മാണം തീരാത്തത് വിനയാവുകയായിരുന്നു. ആരോഗ്യ സര്‍വകലാശാല മീറ്റ് ഉള്‍പ്പെടെ സംഘടിപ്പിച്ച മെഡിക്കല്‍ കോളജ് സ്റ്റേഡിയത്തില്‍ ആവശ്യത്തിന് സൗകര്യമുണ്ട്. വര്‍ഷങ്ങളായി തിരുവനന്തപുരത്തും എറണാകുളത്തും മാറി മാറി നടത്തുകയാണ് സംസ്ഥാന സ്കൂള്‍ മീറ്റ്. മലപ്പുറത്തിന് സംസ്ഥാന സ്കൂള്‍ ഗെയിംസിലെ പൂള്‍ എ മത്സരങ്ങള്‍ ലഭിക്കും. ഫുട്ബാള്‍, ഹാന്‍ഡ്ബാള്‍, കബഡി, ഷട്ടില്‍ ബാഡ്മിന്‍റണ്‍, ഗുസ്തി മത്സരങ്ങളാണ് ഇവിടെ നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.