ഹാട്രിക് ലക്ഷ്യമിട്ട് ലിസ്ബത്


കോഴിക്കോട്: ദേശീയ സ്കൂള്‍ കായികമേളയില്‍ ഹൈജംപിലൂടെ രണ്ടാം സ്വര്‍ണം നേടിയ ലിസ്ബത്തിന്‍െറ ഇനിയുള്ള ചാട്ടം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പിലേക്ക്. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ ട്രിപ്ള്‍ ജംപിലും മത്സരിക്കുന്ന ലിസ്ബത്ത് വ്യക്തിഗത ചാമ്പ്യന്‍പട്ടമാണ് ലക്ഷ്യമിടുന്നത്.
ലോങ്ജംപില്‍ സ്വര്‍ണം നേടിയ ലിസ്ബത്ത് തിങ്കളാഴ്ച ടൈബ്രേക്കറില്‍ 1.65 മീറ്റര്‍ ചാടിയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപിലും സ്വര്‍ണം നേടിയത്. ലിസ്ബത്ത് കരോലിന്‍ ജോസഫും മഹാരാഷ്ട്രയുടെ സബേറാവു നികിതയും 1.65 മീറ്റര്‍ ചാടാനുള്ള മൂന്നു ശ്രമവും പാഴാക്കിയതോടെ മത്സരം ടൈബ്രേക്കറിലേക്ക് നീങ്ങി. ഇരുവര്‍ക്കും ഓരോ അവസരം ലഭിച്ചപ്പോള്‍ ലിസ്ബത്ത് മാത്രമാണ് 1.65 മീറ്റര്‍ ചാടിയത്. 5.52 മീറ്റര്‍ ചാടിയാണ്  ലിസ്ബത്ത്  കഴിഞ്ഞദിവസം ലോങ്ജംപില്‍ സ്വര്‍ണമണിഞ്ഞത്. സംസ്ഥാന മീറ്റില്‍ ഹൈജംപ്, ലോങ്ജംപ് എന്നിവയില്‍ സ്വര്‍ണവും ട്രിപ്ള്‍ ജംപില്‍ വെള്ളിയും നേടി വ്യക്തിഗത ചാമ്പ്യനായിരുന്നു 10ാം ക്ളാസുകാരിയായ ലിസ്ബത്ത്.
റാഞ്ചിയില്‍ നടന്ന ജൂനിയര്‍ നാഷനല്‍ മീറ്റില്‍ ഹൈജംപില്‍ സ്വര്‍ണവും ലോങ്ജംപില്‍ വെങ്കലവും  ലിസ്ബത്ത് സ്വന്തമാക്കിയിരുന്നു. കര്‍ണാടകയുടെ എസ്.ബി. സുപ്രിയക്കാണ് (1.59) ഈയിനത്തില്‍ വെങ്കലം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.