????????? ?????? ?????

ഒളിമ്പിക്സ് ടിക്കറ്റില്ലെങ്കിലും എലിസബത്ത് സൂസന്‍ കോശിക്ക് ഒരു സ്വര്‍ണവും വെള്ളിയും

ഗുവാഹതി: ഒളിമ്പിക്സ് സ്വപ്നങ്ങള്‍ അവസാനിച്ചെങ്കിലും എലിസബത്ത് സൂസന്‍ കോശിക്ക് ദക്ഷിണേഷ്യന്‍ ഗെയിംസില്‍ രണ്ടു മെഡലുകള്‍. ഗെയിംസിലെ ഷൂട്ടിങ് മത്സരങ്ങളുടെ ആദ്യ ദിനം 10 മീറ്റര്‍ എയര്‍ റൈഫ്ള്‍ വനിതാ വിഭാഗം ടീമിനത്തില്‍ സ്വര്‍ണവും വ്യക്തിഗതയിനത്തില്‍ വെള്ളിയുമാണ് തൊടുപുഴക്കാരി സ്വന്തമാക്കിയത്. കരിയറിലാദ്യമായാണ് രാജ്യാന്തര മെഡല്‍ എലിസബത്ത് വെടിവെച്ചിടുന്നത്. രാവിലെ നടന്ന ടീമിനത്തില്‍ ഇന്ത്യയുടെ മുന്‍നിര താരം അപൂര്‍വി ചന്ദേലക്കും പൂജ ഘട്കര്‍ക്കുമൊപ്പമാണ് എലിസബത്തിന്‍െറ സ്വര്‍ണനേട്ടം. ശ്രീലങ്കയെ 30 പോയന്‍റിന്‍െറ വ്യത്യാസത്തിലാണ് ഇന്ത്യന്‍ പെണ്‍കൊടികള്‍ മറികടന്നത്. ഇന്ത്യ 1248.5ഉം ലങ്ക 1218.4ഉം പോയന്‍റ് നേടി.

പിന്നീട് നടന്ന വ്യക്തിഗതയിനത്തില്‍, ഒളിമ്പിക്സ് യോഗ്യത നേടിയ താരം കൂടിയായ അപൂര്‍വി ചന്ദേലയാണ് എലിസബത്തിനെ പിന്നിലാക്കിയത്. വെള്ളി നേടിയ എലിസബത്തിനു പിന്നില്‍ പൂജക്കാണ് വെങ്കലം. അപൂര്‍വിക്ക് 209ഉം എലിസബത്തിന് 207.1 പോയന്‍റും ലഭിച്ചു. കന്നി രാജ്യാന്തര മെഡല്‍ നേടിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് എലിസബത്ത് പറഞ്ഞു. കൂട്ടുകാരികള്‍ തമ്മിലെ പോര് ശരിക്കും ആസ്വദിച്ചു. മെഡല്‍നേട്ടത്തിനിടയിലും റിയോ ഒളിമ്പിക്സ് യോഗ്യത എന്ന സ്വപ്നം നേരിയ വ്യത്യാസത്തിന് കൈവിട്ടതിന്‍െറ സങ്കടം ഇപ്പോഴുമുണ്ട്. ഡല്‍ഹിയില്‍ ജനുവരി 31ന് നടന്ന ഏഷ്യ ഒളിമ്പിക് യോഗ്യത ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ 50 മീറ്റര്‍ റൈഫ്ള്‍ 3 പൊസിഷനില്‍ 600ല്‍ 580 പോയന്‍േറാടെ എലിസബത്ത് ഫൈനലിലത്തെിയെങ്കിലും നേരിയ വ്യത്യാസത്തില്‍ ഈ 21കാരി നാലാമതായി. ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കാണ് ഒളിമ്പിക്സ് യോഗ്യത. കഴിഞ്ഞ മാര്‍ച്ചില്‍ മ്യൂണിക്കില്‍ നടന്ന ലോകകപ്പിലും ഇതേ ദുരവസ്ഥയായിരുന്നു.

ദക്ഷിണേഷ്യന്‍ ഗെയിസില്‍ ശനിയാഴ്ച 50 മീറ്റര്‍ റൈഫ്ള്‍ 3 പൊസിഷനില്‍ ടീമിനത്തിലും വ്യക്തിഗതയിനത്തിലും എലിസബത്തിന് മത്സരമുണ്ട്.
ബുധനാഴ്ച നടന്ന 50 മീറ്റര്‍ പിസ്റ്റള്‍ പുരുഷ ടീമിനത്തില്‍ ഇന്ത്യക്കാണ് സ്വര്‍ണം. വ്യക്തിഗതയിനത്തില്‍ ഓം പ്രകാശിന് വെള്ളിയുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.