കോഴിക്കോട്: 100 മീറ്ററില്‍ ആതിഥേയരെ വെറുംകൈയോടെ മടക്കിയ സിന്തറ്റിക് ട്രാക്ക്, തൊട്ടടുത്ത നിമിഷത്തില്‍ കടംവീട്ടി. സ്പ്രിന്‍റിന്‍െറ ത്രില്ലില്‍നിന്നും 1500 മീറ്ററിന്‍െറ പതിതാളത്തിലേക്ക് മാറിയപ്പോള്‍ കേരളത്തിന്‍െറ അക്കൗണ്ടില്‍ വരവത്തെിയത് നാലില്‍ നാലു സ്വര്‍ണവും, മൂന്നു വെള്ളിയും. അതില്‍തന്നെ രണ്ടു ദേശീയ റെക്കോഡുകള്‍. ഒപ്പം, മൂന്നു താരങ്ങള്‍ക്ക് ഇരട്ട സ്വര്‍ണത്തിലേക്കും.

അനുവിന് റെക്കോഡ് ഡബ്ള്‍
കോഴിക്കോട്ടെ കാണികളുടെ കൈയടിയില്‍ എല്ലാംമറന്ന് കുതിച്ച അനുമോള്‍ തമ്പി ജൂനിയര്‍ പെണ്‍കുട്ടികളില്‍ 10 വര്‍ഷം പഴക്കമുള്ള റെക്കോഡ് മറികടന്നുകൊണ്ടായിരുന്നു ഇരട്ട സ്വര്‍ണത്തിലേക്ക് കുതിച്ചത്. 2005ല്‍ തിരുവനന്തപുരത്ത് നടന്ന മീറ്റില്‍ ഷമീന ജബ്ബാര്‍ കുറിച്ച 4:41.90 മിനിറ്റ് സമയത്തെ 4:34.08 മിനിറ്റാക്കി കോതമംഗലം മാര്‍ബേസിലിലെ അനുമോള്‍ തിരുത്തിക്കുറിച്ചു. മീറ്റിന്‍െറ ആദ്യ ദിനത്തില്‍ 3000 മീറ്ററിലും ഇടുക്കി കമ്പിളിക്കണ്ടത്തുകാരിയായ അനു റെക്കോഡോടെ സ്വര്‍ണമണിഞ്ഞിരുന്നു. 800 മീറ്ററില്‍കൂടി ട്രാക്കിലിറങ്ങുന്ന അനു മൂന്നാം സ്വര്‍ണമെന്ന മോഹവും മറച്ചുവെച്ചില്ല. ഇതേ ഇനത്തില്‍ കോഴിക്കോട് നെല്ലിപ്പൊയി സ്വദേശിയും പാലക്കാട് കല്ലടി എച്ച്.എസ്.എസിലെ കെ.ആര്‍. ആതിര വെള്ളിനേടി (4:43.45മി.). 70 മീറ്ററോളം ലീഡോടെയായിരുന്നു അനുമോളുടെ സ്വര്‍ണ നേട്ടം. ജൂനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് പറളി എച്ച്.എസ്.എസിലെ പി.എന്‍. അജിത് (4:03.17 മി.) സ്വര്‍ണമണിഞ്ഞു. പി.ജി. മനോജിന്‍െറ ശിഷ്യനായ അജിത്ത് നേരത്തെ 3000 മീറ്ററിലും സ്വര്‍ണമണിഞ്ഞ് ഇരട്ടനേട്ടത്തിലത്തെി. ഉത്തര്‍പ്രദേശിന്‍െറ കാത്തിക് കുമാര്‍ വെള്ളിയും മഹാരാഷ്ട്രയുടെ സാഹബ്ജിത്സിങ് റാണെ വെങ്കലവും നേ
ടി.

സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍െറ ബിബിന്‍ ജോര്‍ജ്
 

 

സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ സ്വര്‍ണം നേടിയ കേരളത്തിന്‍െറ അബിത
 

പൊന്നായി  അബിതയും ബിബിനും
ചിത്ര കുറിച്ചതെല്ലാം തിരുത്തിക്കൊണ്ട് ഉഷയുടെ അബിതാസ്ത്രം വരുന്നു. സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്റില്‍ പി.യു. ചിത്രയുടെ പേരിലെ സംസ്ഥാന റെക്കോഡ് തിരുത്തിയ അതേ ട്രാക്കില്‍ ദേശീയ റെക്കോഡും സ്വന്തംപേരിലാക്കി അബിത മേരി മാനുവലിന്‍െറ ഫിനിഷിങ്. കല്ലടി എച്ച്.എസ്.എസിന്‍െറ സി. ബബിതയുമായി നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിന്‍െറ അവസാനലാപ്പിലെ സ്വപ്നകുതിപ്പില്‍ അബിത (4:27.22 മി.), പി.യു. ചിത്രയുടെ (4:35.72മി.-2013) റെക്കോഡ് മറികടന്ന് സ്വര്‍ണത്തിലത്തെി. ബബിത (4:27.29മി.)യും റെക്കോഡ് മറികടന്നു.

800 മീറ്ററിലെ ഉറച്ച സ്വര്‍ണപ്രതീക്ഷയായ അബിതയെ ടിന്‍റു ലൂക്കയുടെയും ജെസ്സി ജോസഫിന്‍െറയും പിന്‍ഗാമിയായാണ് ഉഷ വിശേഷിപ്പിക്കുന്നത്. മഹാരാഷ്ട്രയുടെ ജഗദലെ കോമള്‍ വെങ്കലമണിഞ്ഞു. ആണ്‍കുട്ടികളില്‍, മാര്‍ബേസിലിന്‍െറ താരം ബിബിന്‍ ജോര്‍ജ് രണ്ടാം സ്വര്‍ണമണിഞ്ഞു. ആദ്യദിനത്തില്‍ 5000 മീറ്ററില്‍ സ്വര്‍ണം നേടിയ ബിബിന്‍ 4:01.54 മിനിറ്റിലായിരുന്നു ഒന്നാമതായി ഫിനിഷ് ചെയ്തത്. മുണ്ടൂര്‍ എച്ച്.എസ്.എസിലെ സി.വി. സുഗന്ധകുമാര്‍  വെള്ളിയും (4:01.76), മഹാരാഷ്ട്രയുടെ തുഷാര്‍ കിതെ വെങ്കലവുമണിഞ്ഞു.

 


 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.