റിയോ അവസാന ഒളിമ്പിക്സാവും –ഉസൈന്‍ ബോള്‍ട്ട്

കിങ്സ്റ്റണ്‍: റിയോ കരിയറിലെ അവസാന ഒളിമ്പിക്സാവുമെന്ന് ഭൂമിയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരന്‍ ഉസൈന്‍ ബോള്‍ട്ട്. ശാരീരികക്ഷമത നിലനിര്‍ത്തുകയാണെങ്കില്‍ 2020 ജപ്പാന്‍ ഒളിമ്പിക്സിലും ബോള്‍ട്ടിനെ കാണാമെന്ന കോച്ച് ഗ്ളെന്‍ മില്‍സിന്‍െറ വാക്കുകള്‍ക്കു പിന്നാലെയാണ് റിയോയിലെ പോരാട്ടത്തോടെ ഒളിമ്പിക്സ് കരിയര്‍ അവസാനിപ്പിക്കുമെന്ന് ബോള്‍ട്ട് വ്യക്തമാക്കിയത്.
‘റിയോ അവസാന ഒളിമ്പിക്സാണെന്നത് ഉറപ്പ്. അടുത്ത നാലു വര്‍ഷംകൂടി ഫിറ്റ്നസും വേഗവും നിലനിര്‍ത്തുകയെന്നത് അസാധ്യമാണ്’ -ബോള്‍ട്ട് പറഞ്ഞു.
2008 ബെയ്ജിങ്, 2012 ലണ്ടന്‍ ഒളിമ്പിക്സുകളില്‍ 100, 200, റിലേ മത്സരങ്ങളില്‍നിന്നായി ആറു സ്വര്‍ണം സ്വന്തമാക്കിയ ബോള്‍ട്ട് ഇതേ പ്രകടനം റിയോയിലും ആവര്‍ത്തിച്ച് ഒളിമ്പിക് ട്രാക്കിലെ വീരചരിതത്തിന് അന്ത്യംകുറിക്കാനാണ് ഒരുങ്ങുന്നത്്. എന്നാല്‍, 2017 ലണ്ടന്‍ ലോക ചാമ്പ്യന്‍ഷിപ്പോടെ കരിയറിന് പൂര്‍ണ വിരാമമിടാനാണ് ബോള്‍ട്ടിന്‍െറ ഒരുക്കം.
ഒളിമ്പിക്സില്‍ ഒരു വട്ടംകൂടി മൂന്ന് സ്വര്‍ണമണിയുകയാണ് ഇപ്പോഴത്തെ വലിയ സ്വപ്നം. അതിനുള്ള ഒരുക്കത്തിലാണ്. വേഗരാജനായി ബൂട്ടഴിക്കുംമുമ്പ് മറ്റൊരു മോഹംകൂടിയുണ്ട്. 19 സെക്കന്‍ഡില്‍ താഴെ സമയത്തില്‍ 200 മീറ്റര്‍ ഓടുക -ബോള്‍ട്ട് ഉള്ളുതുറന്നു. 19.19 സെക്കന്‍ഡാണ് നിലവിലെ ലോക റെക്കോഡ്. 2009 ബര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു ബോള്‍ട്ട് മൈക്കല്‍ ജോണ്‍സനെ തിരുത്തിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-23 02:38 GMT