ഐ.പി.എല്‍ വിധിയില്‍ ഇളവ്; മേയ് ഒന്നിലെ മത്സരത്തിനും അനുമതി

മുംബൈ: ഐ.പി.എല്ലില്‍ മേയ് ഒന്നിന് പുണെയില്‍ നടക്കുന്ന റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സ്-മുംബൈ ഇന്ത്യന്‍സ് മത്സരത്തിന് ബോംബെ ഹൈകോടതി അനുമതി നല്‍കി. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ വന്‍തോതില്‍ വെള്ളം ഉപയോഗിച്ച് പിച്ചും മൈതാനവും നനക്കേണ്ടിവരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ ഏപ്രില്‍ 30ന് ശേഷം മഹാരാഷ്ട്രയില്‍ നടത്താന്‍ പാടില്ളെന്ന് നേരത്തെ ഹൈകോടതി ഉത്തരവിട്ടിരുന്നു.
മത്സരത്തിന് എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയതിനാല്‍ സംസ്ഥാനത്തിന് പുറത്തേക്ക് മത്സരം പെട്ടെന്ന് മാറ്റാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് ബി.സി.സി.ഐ നല്‍കിയ ഹരജിയിലാണ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ വി.എം. കണാദെ, എം.എസ്. കാര്‍ണിക് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ബി.സി.സി.ഐ ജനറല്‍ മാനേജര്‍ രത്നാകര്‍ ഷെട്ടി നല്‍കിയ ഹരജിയില്‍ വിധി പറഞ്ഞത്. കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ പിച്ചും മൈതാനവും നനക്കാന്‍ ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ സംസ്ഥാനത്തിനകത്ത് നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ‘ലോക്സത്ത’ എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഏപ്രില്‍ 13ന് സുപ്രധാന വിധി പ്രഖ്യാപിച്ചത്.

ഇതോടെ ഫൈനലടക്കം മഹാരാഷ്ട്രയില്‍ നടത്താനിരുന്ന 13 മത്സരങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ ബി.സി.സി.ഐ നിര്‍ബന്ധിതരായി. ഏപ്രില്‍ 29ന് പുണെ സൂപ്പര്‍ ജയന്‍റ്സിന് ഗുജറാത്ത് ലയണ്‍സുമായി പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോ. സ്റ്റേഡിയത്തില്‍ മത്സരമുണ്ട്. ഒരു ദിവസത്തെ ഇടവേളയില്‍ മറ്റൊരു മത്സരത്തിനായി സംസ്ഥാനത്തിന് പുറത്തേക്ക് പോകുന്നത് പ്രായോഗികമല്ളെന്നാണ് ബി.സി.സി.ഐ കോടതിയില്‍ വാദിച്ചത്.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.