മക്കായ്: ഓള്‍റൗണ്ട് പ്രകടനത്തിലൂടെ ആസ്ട്രേലിയ എ ടീമിനെ പൊട്ടിച്ച് ചതുര്‍രാഷ്ട്ര ഏകദിന കിരീടം ഇന്ത്യ എ ടീം സ്വന്തമാക്കി. ഫൈനലില്‍ 57 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. സ്കോര്‍: ഇന്ത്യ എ നാലിന് 266, ആസ്ട്രേലിയ എ 209ന് പുറത്ത്. 108 പന്തില്‍ 95 റണ്‍സ് നേടിയ മന്‍ദീപ് സിങ്ങാണ് കളിയിലെ താരം.
ടോസ് മുതല്‍ ഒടുക്കംവരെ കാര്യങ്ങള്‍ ഇന്ത്യക്കൊപ്പമായിരുന്നു. ഒരു റണ്‍സെടുത്തപ്പോള്‍ തന്നെ ഓപണര്‍ കരുണ്‍ നായരെ നഷ്ടപ്പെട്ടെങ്കിലും രണ്ടാം വിക്കറ്റില്‍ മന്‍ദീപ് സിങ്ങും ശ്രേയസ് അയ്യരും (44) ചേര്‍ന്ന് സ്കോര്‍ മുന്നോട്ടുനയിച്ചു. ശ്രേയസിന് പിന്നാലെ നായകന്‍ മനീഷ് പാണ്ഡെ ക്രീസിലത്തെിയതോടെയാണ് സ്കോറിന് വേഗം വെച്ചത്. ബൗണ്ടറികള്‍ ഒഴിവാക്കി സിംഗിളും ഡബ്ളും റണ്ണുകളാക്കി ഇരുവരും സ്കോര്‍ബോര്‍ഡ് ചലിപ്പിച്ചു. പാണ്ഡെ 71 പന്തില്‍ 61 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ കേദാര്‍ ജാദവും (25) അക്സാര്‍ പട്ടേലും (22) ചേര്‍ന്ന് ഇന്ത്യയെ മാന്യമായ സ്കോറിലത്തെിച്ചു.
മറുപടിക്കിറങ്ങിയ ഓസീസിനെ നാല് വിക്കറ്റെടുത്ത ചഹലാണ് തകര്‍ത്തത്. നായകന്‍ പീറ്റര്‍ ഹാന്‍ഡ്സ് കോംബ് (43), ബാന്‍ക്രോഫ്റ്റ് (34), അലക്സ് റോസ് (34), മാഡിന്‍സണ്‍ (31) എന്നിവര്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനായുള്ളൂ.
ധവാല്‍ കുല്‍ക്കര്‍ണി, കരുണ്‍ നായര്‍, അക്സാര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ റൗണ്ട് പോരാട്ടത്തില്‍ ഓസീസിന്‍െറ 322 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ ഒരു റണ്‍സിന് പരാജയപ്പെട്ടിരുന്നു.
ഈ ഗ്രൗണ്ടില്‍ നടന്ന കഴിഞ്ഞ അഞ്ചു മത്സരങ്ങളില്‍ നാലിലും ആദ്യം ബാറ്റ് ചെയ്ത ടീം പരാജയപ്പെട്ടിരുന്നു.
വിജയം നേടിയ ടീമിനെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനെയും അഭിനന്ദിക്കുന്നതായി ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാക്കൂര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.