വിശാഖപട്ടണം: ചെന്നൈയിലെ കണക്കെല്ലാം വിശാഖപട്ടണത്ത് വീട്ടി ഇന്ത്യൻ ഉയിർത്തെഴുന്നേൽപ്പ്. രണ്ട് സെഞ്ച്വറിയും ഒരു അർധസെഞ്ച്വറിയുമായി റൺമല തീർത്ത കോഹ്ലിക്കും സംഘത്തിനും രണ്ടാം ഏകദിനത്തിൽ 107 റൺസിെൻറ തകർപ്പൻ ജയം. സെഞ്ച്വറിയോടെ ഓപണർമാരായ രോഹിത് ശർമയും (159) ലോകേഷ് രാഹുലും (102) അടിത്തറപാകുകയും മധ്യനിരയിൽ യുവതാരങ്ങളായ ശ്രേയസ്സ് അയ്യരും (32 പന്തിൽ 53) ഋഷഭ് പന്തും (16 പന്തിൽ 39) നിറഞ്ഞാടുകയും ചെയ്തതോടെ ഇന്ത്യ കരീബിയൻസിന് മുന്നിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 387 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി.
ഇന്നിങ്സ് അവസാനത്തിൽ നാലോവറിൽ 72 റൺസ് അടിച്ചുകൂട്ടിയ പന്തും അയ്യരും ചേർന്നാണ് വിൻഡീസിനെതിരായ ഏറ്റവും മികച്ച രണ്ടാമത്തെ സ്കോർ നേടാൻ ഇന്ത്യയെ സഹായിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിൻഡീസ് 43.3 ഓവറിൽ 280ന് പുറത്തായി. ബാറ്റിങ് വെടിക്കെട്ടിനു പിന്നാലെ ബൗളിങ്ങിൽ ഹാട്രിക് നേട്ടവുമായി കുൽദീപ് യാദവും തിളങ്ങി. 33ാം ഓവറിലെ അവസാന മൂന്ന് പന്തിൽ ഷായ് ഹോപ് (78), ഹോൾഡർ (0), അൽസാരി ജോസഫ് (0) എന്നിവരെ മടക്കിയാണ് കുൽദീപ് ഏകദിന കരിയറിലെ രണ്ടാം ഹാട്രിക് നേടിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് കുൽദീപ്.
ഡബ്ൾ സെഞ്ചൂറിയൻസ്
400 അന്താരാഷ്ട്ര മത്സരത്തിൽ കളത്തിലിറങ്ങുന്ന എട്ടാമത്തെ ഇന്ത്യൻ താരമായി മാറിയ വിരാട് കോഹ്ലിക്ക് ഇത്തവണയും ടോസ് ഭാഗ്യം കടാക്ഷിച്ചില്ല. ബാറ്റിങ് തുടങ്ങിയത് മുതൽ സമാസമം മുന്നേറിയ രാഹുലും രോഹിതും വിൻഡീസ് ബൗളർമാരെ ഒരുവേളയിലും മേധാവിത്തം നേടാൻ അവസരം നൽകിയില്ല. വ്യക്തിഗത സ്കോർ 70ൽ നിൽക്കെ റോഷ്ടൺ ചേസിെൻറ പന്തിൽ രോഹിത് നൽകിയ അനായാസ ക്യാച്ച് ലോങ് ഓണിൽ ഷിംറോൺ ഹെറ്റ്മെയർ നിലത്തിട്ടു. ഇതിന് കനത്ത വിലയാണ് വിൻഡീസ് നൽകേണ്ടി വന്നത്. ആദ്യം നൂറിലെത്തിയ രോഹിത്ത് 28ാം സെഞ്ച്വറിയാണ് പേരിലാക്കിയത്.
തൊട്ടുപിന്നാലെ രാഹുലും മൂന്നാം ഏകദിന ശതകം കണ്ടെത്തി. 37ാം ഓവറിെൻറ അവസാന പന്തിൽ അൽസാരി ജോസഫ് വിൻഡീസിന് ആദ്യ ബ്രേക്കുത്രൂ നൽകി സെഞ്ചൂറിയൻ രാഹുൽ പുറത്ത്. രോഹിത്തിനൊപ്പം വിൻഡീസിനെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപണിങ് വിക്കറ്റ് കൂട്ടുകെട്ട് തീർത്താണ് രാഹുൽ മടങ്ങിയത്. ഒരുമിച്ച് 227 റൺസ് ചേർത്ത ഇരുവരും സൗരവ് ഗാംഗുലി- വീരേന്ദർ സേവാഗ് (2002- രാജ്കോട്ട്) സഖ്യത്തിെൻറ 196 റൺസ് റെക്കോഡ് മറികടന്നു.
തൊട്ടുപിന്നാലെ വിശാഖപട്ടണത്ത് മികച്ച ട്രാക്ക് റെക്കോഡുള്ള വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി മടങ്ങി. പൊള്ളാർഡിെൻറ പന്തിൽ ചേസിന് അനായാസ ക്യാച്. ശേഷം ഇന്നിങ്സിെൻറ നിയന്ത്രണം ഏറ്റെടുത്ത രോഹിത് വേഗം കൂട്ടി. എട്ടോവർ ശേഷിക്കെ 150 കടന്ന രോഹിത്ത് അടുത്ത ഡബ്ൾ സെഞ്ച്വറിയെന്ന പ്രതീക്ഷ നൽകി കൊതിപ്പിച്ചെങ്കിലും ഷെൽഡൺ കോട്രലിെൻറ പന്തിൽ ഷായ് ഹോപിെൻറ ഗ്ലൗസിലൊതുങ്ങി.
വീണ്ടും റെക്കോഡ് ഹിറ്റ്
138 പന്തുകൾ നേരിട്ട് 17 ഫോറും അഞ്ച് സിക്സറുകളും പറത്തിയ ഹിറ്റ്മാൻ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമെന്ന സ്വന്തം റെക്കോഡ് (77) തിരുത്തി. 74 സിക്സറുകളുടെ കഴിഞ്ഞ വർഷത്തെ റെക്കോഡാണ് കടപുഴകിയത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ തവണ 150 റൺസ് പിന്നിട്ട താരമെന്ന റെക്കോഡും രോഹിത് (8) സ്വന്തം പേരിലാക്കി. ഇതോടെ 2019ൽ രോഹിത് നേടിയ ഏകദിന സെഞ്ച്വറികളുടെ എണ്ണം ഏഴായി. സചിൻ ടെണ്ടുൽകറാണ് (9-1998) പട്ടികയിൽ ഒന്നാമത്.
പിന്നാലെ പന്തും അയ്യരും ചേർന്ന് ഇന്ത്യൻ സ്കോർ 350 കടത്തി. കേദാർ ജാദവ് (16), രവീന്ദ്ര ജദേജ (0)പുറത്താവാതെ നിന്നു. വിൻഡീസ് നിരയിൽ ഷായ് ഹോപ് (78), നികോളസ് പുരാൻ (70), കീമോ പോൾ (46) എന്നിവർ തിളങ്ങി. കുൽദീപും മുഹമ്മദ് ഷമിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.
ഹാട്രിക് കുൽദീപ്
ഏകദിനത്തിലെ രണ്ടാം ഹാട്രികുമായി കുൽദീപ് യാദവ് ഇതിഹാസങ്ങൾക്കൊപ്പം. 2017ൽ ആസ്ട്രേലിയക്കെതിരായിരുന്നു ആദ്യ ഹാട്രിക്. ഇതോടെ വസിം അക്രം, സഖ്ലയ്ൻ മുഷ്താഖ്, ചാമിന്ദ വാസ്, ട്രെൻറ് ബൗൾട്ട് എന്നിവർക്കൊപ്പം രണ്ട് ഏകദിന ഹാട്രിക് നേടുന്ന താരമായി. മൂന്ന് ഹാട്രിക് നേടിയ ലസിത് മലിംഗയാണ് പട്ടികയിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.