കേരള സൂപ്പര്‍ ലീഗ്: കെ.എഫ്.എയും സി.എം.ജിയും കരാറൊപ്പിട്ടു

കൊച്ചി: കാല്‍പ്പന്തുകളിയുടെ നാട്ടങ്കത്തിന് തയാറെടുത്ത് ദൈവത്തിന്‍െറ സ്വന്തംനാട്. ഐ.എസ്.എല്‍ മാതൃകയില്‍ സംഘടിപ്പിക്കുന്ന കേരള സൂപ്പര്‍ ലീഗ് മത്സരത്തിന് ജനുവരിയില്‍ തുടക്കമാകും. കൊല്‍ക്കത്ത ആസ്ഥാനമായ സെലിബ്രിറ്റി മാനേജ്മെന്‍റ് ഗ്രൂപ് പ്രൈവറ്റ് ലിമിറ്റഡ് (സി.എം.ജി) കമ്പനിക്കാണ് ലീഗ് നടത്തിപ്പിന് അവകാശം. ഇതുസംബന്ധിച്ച് കേരള ഫുട്ബാള്‍ അസോസിയേഷനും സി.എം.ജിയും കരാര്‍ ഒപ്പിട്ടു. കൊച്ചിയില്‍ കെ.എഫ്.എ പ്രസിഡന്‍റ് കെ.എം.ഐ. മത്തേറുടെ സാന്നിധ്യത്തില്‍ ജനറല്‍ സെക്രട്ടറി പി. അനില്‍കുമാറും സി.എം.ജി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ബസ്വര്‍ ഗോസ്വാമിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
കുറഞ്ഞത് എട്ട് ഫ്രാഞ്ചൈസി ലീഗില്‍ ഉണ്ടാകും. ജില്ല, നഗരം എന്നിവ കേന്ദ്രീകരിച്ച് പരമാവധി 12 ഫ്രാഞ്ചൈസി വരെയാകാം. കാസര്‍കോട്, വയനാട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍നിന്ന് ഫ്രാഞ്ചൈസികളുണ്ടാകും.
ഫുട്ബാളിന് വേരോട്ടമുള്ള മലപ്പുറം, എറണാകുളം ജില്ലകളില്‍നിന്ന് രണ്ട് ടീം വീതമാണ് പ്രതീക്ഷിക്കുന്നത്. പരസ്യ ടെന്‍ഡറിലൂടെയാണ് ഫ്രാഞ്ചൈസികള്‍ ക്ഷണിക്കുന്നത്.
ടെന്‍ഡര്‍ നടപടി ഈ മാസം16ന് ആരംഭിക്കും. ടെന്‍ഡര്‍ ഫോറം കെ.എഫ്.എ വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി 28. 22ന് പ്രീ ബിഡ് മീറ്റിങ്ങും സംഘടിപ്പിച്ചിട്ടുണ്ട്. അണ്ടര്‍ 20, അണ്ടര്‍ 23 താരങ്ങള്‍ ഉള്‍പ്പെടുന്നതായിരിക്കും ടീമുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-08-15 02:08 GMT