ജയിക്കണേ... പ്ലീസ്

ബംഗളൂരു: ഭൂപടത്തില്‍ പൊട്ടുപോലെ മാത്രം തെളിയുന്ന പസഫിക് ദ്വീപുരാജ്യത്തെ ലോക മാധ്യമങ്ങളില്‍ വാര്‍ത്തയാക്കിയത് ഇന്ത്യയാണ്. ജപ്പാന് തെക്കായുള്ള ഈ രാജ്യം 2002 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ 16-0ത്തിനും, 19-0ത്തിനുമൊക്കെയായിരുന്നു തോറ്റത്. എന്നാല്‍, 2018 റഷ്യ ലോകകപ്പിന്‍െറ ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ തുര്‍ക്മെനിസ്താനെതിരെ ജയിച്ച് അവര്‍ തങ്ങളുടെ ചരിത്രത്തിലെ ആദ്യ രാജ്യാന്തര മത്സരം ജയിച്ചു. അടുത്ത കളി ഇന്ത്യക്കെതിരെയായിരുന്നു. അനായാസ വിജയം പ്രതീക്ഷിച്ച് മണിക്കൂറുകള്‍ വിമാനയാത്രയുംചെയ്ത് ഗുവാമിലത്തെിയ ഇന്ത്യ ഞെട്ടിപ്പോയി. 2-1ന്‍െറ അട്ടിമറിയുമായി ഗുവാം ലോകമാധ്യമങ്ങളിലും നിറഞ്ഞു.

അഞ്ചു മാസങ്ങള്‍ക്കിപ്പുറം ഗുവാം മറുപടി അങ്കത്തിന് ബംഗളൂരുവിലത്തെുമ്പോള്‍ രണ്ടു ലക്ഷ്യമാണ് ആതിഥേയരായ ഇന്ത്യക്ക്. ലോക റാങ്കിങ്ങില്‍ അന്ന് തങ്ങളേക്കാള്‍ ഏറെ പിന്നിലായിരുന്ന ഗുവാമിനോട് തോല്‍വി വഴങ്ങിയതിന് തിരിച്ചടി നല്‍കുക ആദ്യ പണി. രണ്ടാമത്, യോഗ്യതാ റൗണ്ടിലെ തുടര്‍തോല്‍വികളില്‍നിന്നുള്ള ആശ്വാസ ജയം. എങ്കില്‍, കാര്യങ്ങളത്ര നിസ്സാരമല്ളെന്ന് കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറനും കളിക്കാര്‍ക്കും നല്ലപോലെ അറിയാം.
അമേരിക്കന്‍ അധീന രാജ്യമായ ഗുവാം അമേരിക്കക്കു കീഴില്‍തന്നെയാണ് ഫുട്ബാളും കളിക്കുന്നത്. ടീമിലെ ഏറെ താരങ്ങളും മേജര്‍ ലീഗ് സോക്കറില്‍ വിവിധ ടീമുകള്‍ക്കായി പന്തുതട്ടുന്നവര്‍. അവര്‍, ഏറെസമയവും കളിക്കുന്നതും അമേരിക്കയില്‍തന്നെ.
 

അതേസമയം,  ഐ.എസ്.എല്ലില്‍ പല ടീമുകള്‍ക്കായി പോരാടിയവരുമായാണ് ഇന്ത്യയിറങ്ങുന്നത്. കേരള ബ്ളാസ്റ്റേഴ്സില്‍നിന്ന് സന്ദേഷ് ജിങ്കാനും ഡല്‍ഹി ഡൈനാമോസില്‍നിന്ന് റോബിന്‍ സിങ്ങും മുംബൈയില്‍നിന്ന് ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും രാജ്യത്തിനായി ഒരുമിച്ച് ഗുവാമിനെതിരെ പന്തുതട്ടും. വിജയപാതയിലേക്കുള്ള സ്വന്തം ടീമിന്‍െറ തിരിച്ചുവരവ് പ്രതീക്ഷിച്ച് ആരാധക കൂട്ടവും കണ്ഠീരവയിലുണ്ടാകും. ഇനിയൊരു പരാജയംകൂടി താങ്ങാനാകില്ല ഇന്ത്യന്‍ ടീമിന്. ടീമിന്‍െറ കരുത്തും ഇന്ത്യയുടെ നിലയും തെളിയിക്കാന്‍ ഗുവാമിനെതിരെ വിജയം അനിവാര്യം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.