2022 ലോകകപ്പ് ഖത്തറില്‍ തന്നെ-ഫിഫ പ്രസിഡന്‍റ്

ദോഹ: 2022 ഫിഫ ലോകകപ്പ് ഫുട്ബാള്‍ ലോകകപ്പ് നിശ്ചയിച്ചത് പോലെ ഖത്തറില്‍ തന്നെ നടക്കുമെന്ന് ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫന്‍റിനോ. ലോകകപ്പ് നിര്‍മാണ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട തൊഴിലാളികളുടെ ക്ഷേമം വിലയിരുത്താനായി ഫിഫ സ്വതന്ത്ര സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമിതയില്‍ ഫിഫ പ്രതിനിധികളും അംഗങ്ങളായിരിക്കും. ഖത്തര്‍ ലോകകപ്പ് സംഘാടക സമിതി, തൊഴിലാളികള്‍ക്കായി നടപ്പാക്കിയ വിവിധ ക്ഷേമ പദ്ധതികള്‍ സമിതി വിലയിരുത്തും. ഫിഫയുടെ എല്ലാ മത്സരങ്ങളിലും ഈ സമിതിയുടെ മേല്‍നോട്ടമുണ്ടായിരിക്കും. 
നിലവില്‍ തൊഴിലാളികള്‍ക്കായി നടപ്പാക്കിയ വിവിധ പദ്ധതികളുടെ ഗുണമേന്മയും കാര്യക്ഷമതയും എത്രത്തോളമുണ്ടെന്നും വിലയിരുത്തും. നിരന്തരമുള്ള സ്വതന്ത്ര ഓഡിറ്റിങ് സംവിധാനങ്ങളിലൂടെയായിരിക്കും ഇവ മനസ്സിലാക്കുക. ഇതോടൊപ്പം വിവിധ പ്രശ്നങ്ങള്‍ക്കായി സംഘാടകര്‍ അപ്പപ്പോഴെടുക്കുന്ന തീരുമാനങ്ങളുടെ ഫലപ്രാപ്തിയും സംഘം നിരീക്ഷിക്കും. കണ്ടത്തെലുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും പരിഹാരനടപടികള്‍ നിര്‍ദേശിക്കുകയും ചെയ്യും. സംഘാടക സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനാണിത്. എന്നാല്‍, സമിതിയുടെ പ്രവര്‍ത്തനം എപ്പോഴാണ് ആരംഭിക്കുകയെന്ന് ഫിഫ പ്രസിഡന്‍റ് വ്യക്തമാക്കിയിട്ടില്ല. 
ലോകകപ്പ് വിജയിപ്പിക്കാനുള്ള എല്ലാ സൗകര്യങ്ങളും ലഭ്യമാക്കുമെന്ന് ഖത്തര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലോകകപ്പിനായുള്ള സ്റ്റേഡിയങ്ങളുടെയും കെട്ടിടങ്ങളുടെയും നിര്‍മാണം സുരക്ഷിതമായ അന്തരീക്ഷത്തിലാണ് നടക്കുന്നത്. ഖത്തറിലെ തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍്റ് ലെഗസി അധികൃതര്‍ വ്യക്തമാക്കിയത് ശരിയാണെന്ന് രണ്ട് ദിവസത്തെ ഖത്തര്‍ സന്ദര്‍ശനത്തിനിടെ തനിക്ക് ബോധ്യപ്പെട്ടതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകകപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശ്രദ്ധിച്ചുവരികയാണെന്നും ഫിഫയും രാജ്യാന്തര മനുഷ്യാവകാശ സംഘടനങ്ങളുയര്‍ത്തിയ വിഷയങ്ങളും ശ്രദ്ധയിലുണ്ടെന്നും ഇന്‍ഫന്‍റിനോ പറഞ്ഞു. ഖത്തറിലെ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ലെഗസിയുടെ പ്രവര്‍ത്തനങ്ങളും അവരെടുക്കുന്ന തീരുമാനങ്ങളും പഠിച്ചിട്ടുണ്ട്. ശരിയായ പാതയിലാണ് സംഘാടകരെന്നും ഇന്‍ഫന്‍റിനോ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. സ്വതന്ത്ര സമിതിയെ നിയമിക്കാനുള്ള തീരുമാനത്തെ ലോകകപ്പ് സംഘടകര്‍ സ്വാഗതം ചെയ്തിട്ടുണ്ട്. ആംനസ്റ്റി ഇന്‍റര്‍നാഷനല്‍ ഉയര്‍ത്തിയ പ്രശ്നങ്ങള്‍ക്ക് അവരുടെ റിപ്പോര്‍ട്ട് പുറത്തുവരുന്നതിന് മുമ്പുതന്നെ നടപടിയെടുത്തതിനെയും അദ്ദേഹം അനുമോദിച്ചു. തൊഴിലാളികളുടെ ക്ഷേമത്തെക്കുറിച്ചുള്ള പരാതികളില്‍ ഫിഫ ഇടപെടുന്നില്ളെന്ന വിമര്‍ശനത്തെക്കുറിച്ച് അദ്ദേഹത്തിന്‍െറ പ്രതികരണം ഫിഫ ലോകത്തെ ക്ഷേമകാര്യങ്ങള്‍ക്കുള്ള ഏജന്‍സിയല്ളെന്നായിരുന്നു. ഫുട്ബാള്‍ നടത്തിപ്പും ഭരണവുമാണ് തങ്ങളുടെ ചുമതല. എന്നാല്‍, ഉത്തരവാദിത്തങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടെന്നും ലോകകപ്പ് നിര്‍മാണ തൊഴിലാളികളുടെ കാര്യവും അതില്‍ ഉള്‍പ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഖത്തര്‍ ഫുട്ബാള്‍ അസോസിയേഷന്‍ പ്രസിഡന്‍റ് ശൈഖ് ഹമദ് ബിന്‍ ഖലീഫ ബിന്‍ അഹമ്മദ് ആല്‍ഥാനി, സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്‍റ് ലെഗസി (എസ്.സി) സക്രട്ടറി ജനറല്‍ ഹസ്സന്‍ അല്‍ തവാദി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ഫിഫ പ്രസിഡന്‍റായതിന് ശേഷം ആദ്യമായി ഖത്തറിലത്തെിയ ഖലീഫ ഇന്‍റര്‍നാഷണല്‍ സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗതിയും വിലയിരുത്തി. അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുമായും 2022ലെ ലോകകപ്പ് സംഘാടകരുമായും മുതിര്‍ന്നഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.