‘ആക്ഷന്‍ പാക്ഡ് ത്രില്ലര്‍’

ഫാസ്റ്റ് ഫുട്ബാളിന്‍െറ വീറും വാശിയും കിക്കോഫ് മുതല്‍ ലോങ് വിസില്‍ വരെ നിറഞ്ഞുനിന്ന ‘ആക്ഷന്‍ പാക്ഡ് ത്രില്ലര്‍’; ആവശ്യത്തിലേറെ ഗോളവസരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതും കളഞ്ഞുകുളിക്കുന്നതിനും സാക്ഷിയായ 90 മിനിറ്റ്. അര്‍ജന്‍റീനയില്‍നിന്നുള്ള അണ്ടര്‍ 23 ടീമിനായിരുന്നു ആദ്യ പകുതിയില്‍ മുന്‍തൂക്കമെങ്കില്‍ സേട്ട് നാഗ്ജി ടൂര്‍ണമെന്‍റിലെ ‘അട്ടിമറി’ക്കാരായ യുക്രെയ്നില്‍ നിന്നുള്ള നിപ്രോ എഫ്.സി ക്കവകാശപ്പെട്ടതായിരുന്നു രണ്ടാം പകുതി. മുഴുവന്‍ സമയം കളിച്ചിട്ടും ചലിക്കാതിരുന്ന സ്കോര്‍ബോര്‍ഡ് അഞ്ച് മിനിറ്റിന്‍െറ ഇഞ്ച്വറി ടൈമില്‍ രണ്ടു തവണ ചലിപ്പിച്ച് ഗാലറികളില്‍ മുഴുവന്‍ നിറഞ്ഞ അര്‍ജന്‍റീനന്‍ ഫാന്‍സിനെ മുഴുവന്‍ നിരാശയിലാഴ്ത്തി യുക്രെയ്ന്‍ ടീം ജയിച്ചുകയറി. പ്രിയപ്പെട്ട മറഡോണയുടെയും മെസ്സിയുടെയും നാട്ടില്‍നിന്നത്തെിയ പിന്മുറക്കാരെ മനംനിറഞ്ഞ് പ്രോത്സാഹിപ്പിച്ചെങ്കിലും കളിമികവും ആത്മവിശ്വാസവും സമന്വയിപ്പിച്ച കളി പുറത്തെടുത്ത നിപ്രോ എഫ്.സി താരങ്ങളെ നിറഞ്ഞ കൈയടികളോടെയും സ്നേഹവായ്പയോടെയും താരപരിവേഷത്തോടെയുമാണ് ഒടുവില്‍ കോഴിക്കോട്ടെ ഫുട്ബാള്‍ പ്രേമികള്‍ യാത്രയാക്കിയത്.

മൗരോ ഓര്‍ടിസിനെയും (ജഴ്സി നമ്പര്‍ 8) പെഡ്രോ സോസയെയും (9) ആക്രമണദൗത്യം ഏല്‍പിച്ച് 4-4-2  ശൈലിയിലായിരുന്നു അര്‍ജന്‍റീന കളിക്കാരെ കോച്ച് ജൂലിയോ ഒലാര്‍ട്ടോക്കോഷ്യ കിക്കോഫിന് അണിനിരത്തിയത്. സെമി സാധ്യത നിലനിര്‍ത്തണമെങ്കില്‍ ജയം അനിവാര്യമാണെന്ന് ബോധ്യമായിരുന്നുവെന്ന് അര്‍ജന്‍റീനയുടെ തുടക്കം മുതലുള്ള ഗെയിംപ്ളാനിലൂടെ വ്യക്തമായിരുന്നു. ഗോളിയെ മാത്രം സ്വന്തം ഹാഫില്‍ നിര്‍ത്തി പത്ത് കളിക്കാരും നിപ്രോ എഫ്.സി ഹാഫിലേക്ക് കയറി കൂട്ട ആക്രമണങ്ങള്‍ മെനഞ്ഞത് ഏതു നിമിഷവും ഗോള്‍ നേടാമെന്ന അപായസൈറണ്‍ തുടരെ മുഴക്കിക്കൊണ്ടായിരുന്നു. സെര്‍ജിയോ അകോസ്റ്റയായിരുന്നു മുന്‍നിരക്കാര്‍ക്ക് പന്തത്തെിച്ചുകൊടുക്കാനുള്ള മധ്യനിരയുടെ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചത്.

ഇരു വിങ്ങുകളിലൂടെയും  മൈതാന മധ്യത്തിലൂടെയും പന്തത്തെിച്ച് നിപ്രോ ബോക്സില്‍ കളി തളച്ചിടുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തു. ഗോളെന്നുറപ്പിച്ച അപകടകരമായ ഒട്ടേറെ നീക്കങ്ങള്‍ ഫലപ്രാപ്തിയിലത്തൊതെ പോയതിന്‍െറ പ്രധാന കാരണം യുക്രെയ്ന്‍ ക്രോസ്ബാറിന് കീഴില്‍ വിള്ളലില്ലാത്ത ഉറച്ച കോട്ട കെട്ടിയ കസ്റ്റോഡിയന്‍ ഇഹോര്‍ വര്‍ത്സദായിരുന്നു.

നിപ്രോ എഫ്.സി ക്യാപ്റ്റന്‍ ഒലക്സാണ്ടര്‍ സ്വതോക് അണിനിരന്ന പ്രതിരോധനിരയില്‍ തുടരെ വിള്ളല്‍ കണ്ടത്തെി എതിര്‍ ഗോള്‍മുഖത്ത് അര്‍ജന്‍റീനന്‍ താരങ്ങള്‍ കടുത്ത സമ്മര്‍ദംതന്നെ തീര്‍ത്തു. ഫ്ളാഗ് കിക്കുകള്‍ക്ക് വഴങ്ങിയും ഗോളിയുടെ ശക്തമായ ചെറുത്തുനില്‍പിലൂടെയുമാണ് നിപ്രോ എഫ്.സി അര്‍ജന്‍റീനന്‍ അറ്റാക്കിങ് ഗെയിമിനെ ഒരുവിധം അതിജീവിച്ചുനിന്നത്.

നിപ്രോയുടെ ഗ്ളാമര്‍ താരം വ്ളാദിസ്ളാവ് കൊച്ചേര്‍ജിനും ഡെനിസ് ബലാന്യൂങ്ങും ചേര്‍ന്നായിരുന്നു ഇടക്കിടെ അര്‍ജന്‍റീനന്‍ ഗോള്‍മുഖത്തേക്കും പന്തത്തെിച്ച് പ്രത്യാക്രമണങ്ങള്‍ നടത്തിയത്. ആദ്യ പകുതിയില്‍ അര്‍ജന്‍റീനന്‍ മുന്നേറ്റങ്ങളായിരുന്നെങ്കില്‍ രണ്ടാം പകുതിയില്‍ നിപ്രോ എഫ്.സി ഉയിര്‍ത്തെഴുന്നേറ്റതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. യുക്രെയ്ന്‍ മേധാവിത്വമായിരുന്നു പിന്നീട്. ഒട്ടേറെ തവണ ഗോള്‍ നേടുന്നതിന് മുന്നില്‍ അവര്‍ക്ക് തടസ്സമായത് ബാറിനുകീഴില്‍ ഫോമിലായിരുന്ന അര്‍ജന്‍റീനന്‍ ഗോളി ഫകുന്‍േറാ ഫെറേറയായിരുന്നു. 4-4-1-1 ശൈലിയിലായിരുന്നു ആദ്യ പകുതിയില്‍ നിപ്രോ കളി ആസൂത്രണം ചെയ്തതെങ്കില്‍ ആക്രമണാത്മക ഫുട്ബാളിലേക്ക് തിരിഞ്ഞതോടെ 4-4-2 പൊസിഷനിലേക്ക് അവര്‍ കളി മാറ്റി.

ഗോള്‍മുഖത്ത് സ്ഫോടനാത്മകമായ അന്തരീക്ഷം സംജാതമായതോടെ കളിക്കാര്‍ തമ്മില്‍ മൈതാനത്തിന്‍െറ പല ഭാഗങ്ങളിലും കൈയാങ്കളിയുടെ വക്കിലത്തെുന്നതും റഫറി തുടരെ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുക്കുന്നതും കാണേണ്ടി വന്നു. 85ാം മിനിറ്റില്‍ ഗോള്‍വല ചലിച്ചെങ്കിലും റഫറി ഓഫ്സൈഡ് വിസില്‍ മുഴക്കിയതിനാല്‍ അര്‍ജന്‍റീന രക്ഷപ്പെട്ടു. പക്ഷേ, ആശ്വാസം ഏറെ നീണ്ടില്ല. സ്വന്തം ഗോള്‍മുഖത്ത് കൂട്ടമായ ആക്രമണത്തിന് അര്‍ജന്‍റീനക്കാര്‍ എത്തിയത് മുതലാക്കി 91ാമത്തെയും 93ാമത്തെയും മിനിറ്റുകളില്‍ രണ്ടു ഗോളുകള്‍ നേടി യുക്രെയ്ന്‍ ടീം എതിരാളികളുടെ ജയപ്രതീക്ഷകള്‍ തച്ചുടച്ചു.
ഗോളവസരങ്ങള്‍ മെനയലും കളഞ്ഞുകുളിക്കലും പരുക്കന്‍ അടവുകളുമൊക്കെയായി സംഭവബഹുലമായിരുന്നു അര്‍ജന്‍റീന-യുക്രെയ്ന്‍ മത്സരം. ഗാലറികളില്‍ ഇന്നലെ തിങ്ങി നിറഞ്ഞ ആരാധകര്‍ക്ക് പ്രതീക്ഷിച്ച അര്‍ജന്‍റീനന്‍ ജയം കാണാനായില്ളെങ്കിലും പോരാട്ടവീര്യം നിറഞ്ഞ മത്സരം കണ്ട പ്രതീതിയോടെ മടങ്ങാനായെന്നതുറപ്പ്. നിപ്രോ താരങ്ങളെ നിറഞ്ഞ കൈയടിയോടെ യാത്രയാക്കിയത് അതിന് തെളിവുമായി.     

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.