അര്‍ജന്‍റീന കോച്ച്: സിമിയോണി, പൊഷെറ്റിനോ പരിഗണനയില്‍

ബ്വേനസ് എയ്റിസ്: അര്‍ജന്‍റീന ദേശീയ ഫുട്ബാള്‍ ടീം പരിശീലക സ്ഥാനത്തേക്ക് മുന്‍താരങ്ങായ ഡീഗോ സിമിയോണിയും മൗറിസിയോ പൊഷെറ്റിനോയും പരിഗണനയില്‍. പരിശീലകരെന്ന നിലയില്‍ യൂറോപ്യന്‍ ക്ളബ് ഫുട്ബാളില്‍ മികവു തെളിയിച്ച ഇരുവരുമായും ചര്‍ച്ച പുരോഗമിക്കുന്നതായി അര്‍ജന്‍റീന ഫുട്ബാള്‍ അസോസിയേഷനുമായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.

രാജിവെച്ച ജെറാര്‍ഡോ മാര്‍ട്ടിനോക്ക് പിന്‍ഗാമിയായാണ് മുന്‍ താരങ്ങളെ പരിഗണിക്കുന്നത്. സ്പാനിഷ് ക്ളബ് അത്ലറ്റികോ മഡ്രിഡിന്‍െറ സൂപ്പര്‍ പരിശീലകന്‍ സിമിയോണി പുതിയ വാഗ്ദാനത്തോട് പ്രതികരിച്ചിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ക്ളബ് വിടാനുള്ള സാഹചര്യം കുറവാണെന്നാണ് റിപ്പോര്‍ട്ട്. 1988-2002 കാലയളവില്‍ അര്‍ജന്‍റീനയുടെ മധ്യനിര താരമായിരുന്നു സിമിയോണി.

1999-2002 കാലത്ത് അര്‍ജന്‍റീനക്കുവേണ്ടി കളിച്ച പൊഷെറ്റിനോ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് ക്ളബ് ടോട്ടന്‍ഹാമിന്‍െറ പരിശീലകനാണ്. കഴിഞ്ഞ രണ്ടു സീസണിലും ടോട്ടനത്തിന്‍െറ കുതിപ്പിനു പിന്നില്‍ ഈ 44കാരന്‍െറ തന്ത്രങ്ങളായിരുന്നു. 2018 ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരങ്ങള്‍ പുനരാരംഭിക്കുന്നതിന് മുമ്പായി പുതിയ കോച്ചിനെ നിയമിക്കാനാണ് അര്‍ജന്‍റീനയുടെ ശ്രമം. ഇതിനായി നാലംഗ സമിതിയെ എ.എഫ്.എ ചുമതലപ്പെടുത്തി. ദേശീയ ടീമില്‍നിന്ന് രാജിപ്രഖ്യാപിച്ച ലയണല്‍ മെസ്സിയുടെ മനസ്സുമാറ്റാനായി അര്‍ജന്‍റീന ഫുട്ബാള്‍ റെഗുലേഷന്‍ കമ്മിറ്റി തലവന്‍ അര്‍മാന്‍ഡോ പെരസിനെയും നിയോഗിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.