റഷ്യന്‍ കളിഭ്രാന്തന്മാര്‍ക്കെതിരെ യുവേഫയുടെ കടുംകൈ; ആരാധകര്‍ അഴിഞ്ഞാടിയാല്‍ ടീമിനെ അയോഗ്യരാക്കും

പാരിസ്: ഫുട്ബാള്‍ മൈതാനത്തെ കൈയാങ്കളിക്ക് ഇക്കാലമത്രയും കുപ്രസിദ്ധി നേടിയിരുന്നത് ഇംഗ്ളണ്ടിന്‍െറ ആരാധകരുടെ കളിഭ്രാന്തായിരുന്നു. അതേ ഇംഗ്ളണ്ടിന്‍െറ ഭ്രാന്തന്മാരുടെ ചെകിട്ടത്ത് പൂശി ഗാലറിയില്‍ പ്രത്യക്ഷപ്പെട്ട പുതിയ ഗുണ്ടാസംഘമാണ് ഇത്തവണത്തെ യൂറോകപ്പിന്‍െറ പ്രത്യേകത.
കഴിഞ്ഞ 12ന് റഷ്യയും ഇംഗ്ളണ്ടും മാഴ്സെയില്‍ ഏറ്റുമുട്ടിയപ്പോള്‍ കളത്തിനും പുറത്തും ഇരു ടീമുകളുടെയും ആരാധകര്‍ ഏറ്റുമുട്ടി. കളത്തിലെപോലെയായിരുന്നില്ല, ചോരക്കളിതന്നെയായിരുന്നു. എതിര്‍ ടീമിന്‍െറ ആരാധകരെ കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയിലായിരുന്ന ഇംഗ്ളണ്ടിന്‍െറ തെമ്മാടിക്കൂട്ടത്തിന് റഷ്യന്‍ ഭ്രാന്തന്മാരില്‍നിന്ന് കണക്കിന് കിട്ടി. ആദ്യം ഇംഗ്ളണ്ട് ഗോളടിച്ചപ്പോള്‍ ഇംഗ്ളണ്ട് ആരാധകര്‍ റഷ്യക്കാരെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നു.  ഇന്‍ജുറി ടൈമിലെ ഗോളിലൂടെ റഷ്യ സമനില പിടിച്ചപ്പോള്‍ റഷ്യന്‍ ആരാധകര്‍ തിരിച്ചടിച്ചതാണ് ഗാലറിയില്‍ ചോര വീഴ്ത്തിയത്. 35 ഇംഗ്ളണ്ട് ആരാധകര്‍ക്ക് പരിക്കേറ്റു. ഏതാനും പേരുടെ നില ഗുരുതരവുമാണ്. സംഭവത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ കനത്ത ജാഗ്രതാനിര്‍ദേശമാണ് അധികൃതര്‍ നല്‍കിയത്.

അതിന് ഫലവും കണ്ടു. സ്ലോവാക്യക്കെതിരെ റഷ്യയുടെ അടുത്ത മത്സരം നടക്കുന്ന ലില്ലി മെട്രോപോളിലേക്ക് യാത്രതിരിച്ച 150 റഷ്യന്‍ കളിഭ്രാന്തമാരെ പിടികൂടി രാജ്യത്തിന് പുറത്താക്കിയിരിക്കുകയാണ് ഫ്രാന്‍സ് അധികൃതര്‍. കൂടുതല്‍ അക്രമം നടത്താന്‍ ആവശ്യമായ സജ്ജീകരണങ്ങളുമായാണ് ആരാധകര്‍ എത്തിയതെന്ന് പൊലീസ് പറയുന്നു. മര്യാദക്ക് കളി കണ്ടില്ളെങ്കില്‍ പിടലിക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമാണ് അധികൃതര്‍ നല്‍കിയിരിക്കുന്നത്. അഴിഞ്ഞാടിയ ആറ് ഇംഗ്ളണ്ട് ആരാധകരെ ജയിലിലുമാക്കി. എന്തിനുംപോന്ന 29 റഷ്യന്‍ ആരാധകരുമായി വിമാനത്താവളത്തിലേക്ക് പോയ സംഘത്തലവനെ പൊലീസ് പിടികൂടിയിട്ടുണ്ട്. റഷ്യന്‍ ആരാധകര്‍ ഇനിയും ഗാലറിയില്‍ തെമ്മാടിത്തരം കാണിച്ചാല്‍ റഷ്യന്‍ ടീമിനെ യൂറോകപ്പില്‍ അയോഗ്യരാക്കുമെന്ന് യുവേഫ ടീം അധികൃതര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബി ഗ്രൂപ്പില്‍ റഷ്യക്ക് ഇനിയും രണ്ടു മത്സരങ്ങള്‍ ബാക്കിയുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.