നിറഞ്ഞാടി ക്രിസ്റ്റ്യാനോ; ആറാടി പോര്‍ചുഗല്‍

പാരിസ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയില്ലാതെയിറങ്ങി ആദ്യ കളിയില്‍ തോല്‍വി വഴങ്ങിയതിന്‍െറ ക്ഷീണം മുഴുവന്‍ തീര്‍ത്ത് പോര്‍ചുഗലിന് ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ആദ്യ ജയം. ഗ്രൂപ് ‘ബി’യില്‍ അന്‍ഡോറയെ മറുപടിയില്ലാത്ത ആറ് ഗോളിന് തരിപ്പണമാക്കിയപ്പോള്‍ നാലും പിറന്നത് ക്രിസ്റ്റ്യാനോയിലൂടെ.
ഗ്രൂപ് ‘എ’യില്‍ ഫ്രാന്‍സ് 4-1ന് ബള്‍ഗേറിയയെയും നെതര്‍ലന്‍ഡ്സ് 4-1ന് ബെലറൂസിനെയും തോല്‍പിച്ചു. ഗ്രൂപ് ‘എച്ചില്‍’ ബെല്‍ജിയം, ബോസ്നിയയെയും (4-0), ഗ്രീസ്, സൈപ്രസിനെയും (2-0) കീഴടക്കി. യൂറോകപ്പ് കിരീടധാരണത്തിന് ശേഷം പോര്‍ചുഗല്‍ ജഴ്സിയില്‍ ആദ്യമായിറങ്ങിയ ക്രിസ്റ്റ്യാനോ കളംനിറഞ്ഞാടുകയായിരുന്നു.

മൂന്നുമാസത്തെ ഇടവേളയുടെ നഷ്ടം തീര്‍ക്കാനൊരുങ്ങിയ സൂപ്പര്‍താരം കിക്കോഫിന് പിന്നാലെ നാല് മിനിറ്റിനുള്ളില്‍ രണ്ടുതവണ ഗോള്‍ കുറിച്ച് ആഘോഷമാരംഭിച്ചു. 73 സെക്കന്‍ഡില്‍ കോര്‍ണര്‍ കിക്കിലൂടെയത്തെിയ പന്ത് ഗോളാക്കിയായിരുന്നു തുടക്കം. ആവേശമടങ്ങുംമുമ്പ് വീണ്ടും വലകുലുക്കി. ഇക്കുറി ക്വറെസ്മയുടെ ക്രോസിന് ഉയര്‍ന്നുചാടി ഹെഡറിലൂടെ വലയില്‍. 44ാം മിനിറ്റില്‍ ജോ കാന്‍സെലോ മൂന്നാം ഗോള്‍ നേടി. രണ്ടാം പകുതി തുടങ്ങിയ 47ാം മിനിറ്റില്‍ ക്രിസ്റ്റ്യാനോ ഹാട്രിക്കിലത്തെി. ഗോമസിന്‍െറ അളന്നുമുറിച്ച ക്രോസ് 90 ഡിഗ്രി ഷോട്ടില്‍ വലയിലേക്ക്. 68ാം മിനിറ്റില്‍ വീണ്ടും വലകുലുക്കി റയല്‍ മഡ്രിഡ് താരം നാലാം ഗോള്‍ കുറിച്ചു.

86ാം മിനിറ്റില്‍ ആന്ദ്രെ സില്‍വയുടെ വകയായിരുന്നു ആറാം ഗോള്‍. രണ്ടുപേര്‍ ചുവപ്പുകാര്‍ഡുമായി പുറത്തായ അന്‍ഡോറ ഒമ്പതുപേരുമായാണ് കളി പൂര്‍ത്തിയാക്കിയത്. രണ്ടും ജയിച്ച സ്വിറ്റ്സര്‍ലന്‍ഡാണ് ഗ്രൂപ്പില്‍ ഒന്നാമത്. ശനിയാഴ്ച സ്വിറ്റ്സര്‍ലന്‍ഡ് 3-2ന് ഹംഗറിയെ തോല്‍പിച്ചു. ലാത്വിയയെ 2-0ത്തിന് കീഴടക്കിയ ഫറോ ഐലന്‍ഡാണ് രണ്ടാം സ്ഥാനത്ത്. പോര്‍ചുഗല്‍ മൂന്നാമതും. ഗ്രൂപ് ‘എ’യില്‍ ഒരു ഗോളിന് പിന്നില്‍നിന്ന ശേഷമായിരുന്നു ഫ്രാന്‍സ് ജയിച്ചുകയറിയത്. കെവിന്‍ ഗമീറോ ഇരട്ട ഗോള്‍ നേടിയപ്പോള്‍, ദിമിത്രി പായെറ്റ്, അന്‍േറായിന്‍ ഗ്രീസ്മാന്‍ എന്നിവര്‍ ഓരോ ഗോള്‍ വീതം സ്കോര്‍ ചെയ്തു. നെതര്‍ലന്‍ഡ്സിനായി ക്വിന്‍സി പ്രോമസ് രണ്ടും ഡാവി ക്ളാസന്‍, വിന്‍സെന്‍റ് ജാന്‍സണ്‍ ഓരോ ഗോളും നേടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.