ഹാരമണിയിച്ചു....പൂക്കൾ നൽകി; ഹജ്ജ് കഴിഞ്ഞെത്തിയ സാനിയ മിർസക്ക് ജന്മനാട്ടിൽ ഊഷ്മള വരവേൽപ്

ഹൈദരാബാദ്: വിശുദ്ധഹജ്ജ് കർമം പൂർത്തിയാക്കി തിരിച്ചെത്തിയ മുൻ ടെന്നീസ് താരം സാനിയ മിർസക്ക് ജന്മനാട് ഊഷ്മള വരവേൽപ് നൽകി. പിതാവ് ഇംറാൻ മിർസ, സഹോദരി അനം മിർസ, സഹോദരി ഭർത്താവ് അസദുദ്ദീൻ എന്നിവരാണ് ഹജ്ജ് യാത്രയിൽ സാനിയക്കൊപ്പമുണ്ടായിരുന്നത്.

പൂക്കൾ നൽകിയും ഹാരമണിയിച്ചും സാനിയയെയും കുടുംബത്തെയും സ്വീകരിക്കുന്നതിന്റെ ചിത്രങ്ങൾ സാനിയയുടെ മാതാവ് നസീം മിർസയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ഫോട്ടോകൾ എടുത്തത് മുംബൈ വിമാനത്താവളത്തിൽ നിന്നാണോ അതോ ഹൈദരാബാദ് വിമാനത്താവളത്തിൽ നിന്നാണോ എന്നത് വ്യക്തമല്ല.

ഹജ്ജ് യാത്രയിലെ ചില ചിത്രങ്ങൾ വ്യാഴാഴ്ച അനം മിർസ പങ്കുവെച്ചിരുന്നു. അതിനൊപ്പം നന്ദി സൂചകമായി ഇങ്ങനെ കുറിക്കുകയുംചെയ്തു. ''ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ യാത്ര. ആ യാത്രയെ കുറിച്ച് വിവരിക്കാൻ വാക്കുകളില്ല. അത് വിവരിക്കാൻ എനിക്ക് വാക്കുകൾ കൈവരുമെന്ന് കരുതുന്നുമില്ല. ഹജ്ജ് കർമത്തോടെ ജീവിതവും ജീവിതത്തോടുള്ള ഞങ്ങളുടെ കാഴ്ചപ്പാടുകളും മാറിക്കൊണ്ടിരിക്കുകയാണ്. അൽഹംദുലില്ലാഹ്....''.കുടുംബത്തിനൊപ്പമുള്ള ഹജ്ജ് യാത്രയിലെ ​മനോഹര നിമിഷങ്ങൾ അസദും സാമൂഹിക മാധ്യമത്തിൽ പങ്കവെക്കുകയുണ്ടായി. മുൻ നടി സനാഖാനും സാനിയക്കും കുടുംബത്തിനൊപ്പമുണ്ടായിരുന്നു. സാനിയയുടെയും കുടുംബാംഗങ്ങളുടെയും ബലിപെരുന്നാൾ ആഘോഷവും മക്കയിലായിരുന്നു.

ഹജ്ജ് യാത്രക്കൊരുങ്ങുകയാണെന്ന് കാണിച്ച് ദിവസങ്ങൾക്ക് മുമ്പ് സാനിയ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. പുതിയ മനുഷ്യനായി തിരിച്ചെത്താനുള്ള യാത്രയിലാണെന്നും ആരോടെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പൊറുത്തു തരണമെന്നും കുറിപ്പിൽ അഭ്യർഥിച്ചിരുന്നു. ''പ്രിയ സുഹൃത്തുക്കളെ, വിശുദ്ധ ഹജ്ജ് യാത്രക്കുള്ള അവിശ്വസനീയമായ അവസരം ലഭിച്ചിരിക്കുന്നു. ഈ മഹായാത്രക്ക് തയാറെടുക്കുന്ന അവസരത്തിൽ തെറ്റുകൾക്കും പോരായ്മകൾക്കും ഞാൻ വിനയത്തോടെ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. പാപമോചനവും ആത്മീയ നവീകരണവും തേടിയുള്ള ഈ യാത്രയിൽ എന്റെ ഹൃദയം നന്ദിയാൽ നിറഞ്ഞുകവിയുകയാണ്. അല്ലാഹു എന്റെ പ്രാർഥന സ്വീകരിച്ച് അനുഗ്രൃഹീതമായ പാതയിൽ എന്നെ നയിക്കട്ടെ. ഞാൻ അങ്ങേയറ്റം ഭാഗ്യവതിയാണ്. അതോടൊപ്പം അങ്ങേയറ്റം നന്ദിയുള്ളവളും. നിങ്ങളുടെ പ്രാർഥനകളിൽ എന്നെയും ഉൾപ്പെടുത്തുക. എളിമയുള്ള ഹൃദയവും കരുത്തുറ്റ ഈമാനുമുള്ള മനുഷ്യനായി തിരിച്ചുവരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.''-എന്നായിരുന്നു സാനിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.


Tags:    
News Summary - Sania Mirza gets warm welcome at airport post Hajj

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.