ഗേറ്റുകൾക്ക് സചിൻ ടെണ്ടുൽകറുടെയും ബ്രയാൻ ലാറയുടെയും പേര് നൽകിയതുമായി ബന്ധപ്പെട്ട് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ സ്ഥാപിച്ച ശിലാഫലകം
സിഡ്നി: സചിൻ ടെണ്ടുൽകർക്ക് 50 വയസ്സ് പൂർത്തിയായ ദിനത്തിൽ ഇതിഹാസതാരത്തിന് ആദരവുമായി സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ട്. ആസ്ട്രേലിയയിലെ മാത്രമല്ല, ലോകത്തെതന്നെ പ്രധാന ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലൊന്നായ എസ്.സി.ജിയിലെ ഗേറ്റിന് സചിന്റെ പേരിട്ടു. വിഖ്യാത വെസ്റ്റിൻഡീസ് താരം ബ്രയാൻ ലാറയുടെ പേരിലും ഇനി ഇവിടെ കവാടമുണ്ടാവും. കന്നി ടെസ്റ്റ് ശതകത്തിൽ ലാറ കുറിച്ച 277 റൺസ് ഇന്നിങ്സിന് 30 വയസ്സ് തികഞ്ഞതിനോടനുബന്ധിച്ചാണ് ഈ നാമകരണം. സന്ദർശക ടീമുകളുടെ താരങ്ങൾ മൈതാനത്തേക്ക് പ്രവേശിക്കുക സചിൻ, ലാറ ഗേറ്റുകളിലൂടെയാവും.
നാമകരണത്തിന്റെ ഭാഗമായി സചിന്റെയും ലാറയുടെയും പ്രകടനങ്ങൾ വിശദീകരിക്കുന്ന ശിലാഫലകവും സ്ഥാപിച്ചിട്ടുണ്ട്. എസ്.സി.ജിയിൽ അഞ്ചു ടെസ്റ്റുകളിൽനിന്ന് മൂന്നു ശതകങ്ങളടക്കം സചിൻ സ്കോർ ചെയ്തതായും ഇവിടെ അദ്ദേഹത്തിന്റെ ശരാശരി 157 റൺസാണെന്നും ഇന്ത്യക്കു പുറത്ത് ഏറ്റവും പ്രിയപ്പെട്ട ഗ്രൗണ്ടെന്ന് താരം വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഫലകം വ്യക്തമാക്കുന്നു.
ഇരുതാരങ്ങളുടെയും ടെസ്റ്റ് കരിയറിലെ ആകെയും സിഡ്നിയിലെയും സ്റ്റാറ്റിസ്റ്റിക്സും രേഖപ്പെടുത്തിയിട്ടുണ്ട്. തന്റെയും സുഹൃത്ത് ബ്രയാന്റെയും (ലാറ) പേരിൽ ഗേറ്റുകൾ സ്ഥാപിച്ചത് വലിയ ബഹുമതിയായാണ് കാണുന്നതെന്ന് സചിൻ പ്രതികരിച്ചു. പ്രത്യേക ഓർമകളുള്ള മൈതാനമാണിതെന്ന് ലാറയും പറഞ്ഞു. ഡൊണാൾഡ് ബ്രാഡ്മാൻ, അലൻ ഡേവിഡ്സൺ, ആർതർ മോറിസ് എന്നീ ഓസീസ് ഇതിഹാസങ്ങളുടെ പേരിലാണ് നിലവിൽ സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഗേറ്റുകളുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.