‘നീണ്ട മുടിയും കൈയിലൊരു മൊബൈല്‍ ഫോണുമായിരുന്നു എന്‍റെ ലോകം’; ഒളിമ്പിക് യാത്രയെ കുറിച്ച് വൈകാരിക കുറിപ്പുമായി വിനേഷ് ഫോഗട്ട്

ന്യൂഡല്‍ഹി: പാരിസ് ഒളിമ്പിക്സ് ഗുസ്തിയിൽ ഫൈനലിന് യോഗ്യത നേടിയിട്ടും ഭാര പരിശോധനയിൽ പരാജയപ്പെട്ട് അയോഗ്യയാക്കപ്പെട്ട ഇന്ത്യയുടെ വിനേഷ് ഫോഗട്ടിന് ഡൽഹി വിമാനത്താവളത്തിൽ ഉജ്ജ്വല വരവേൽപ്പാണ് നൽകിയത്. ഗുസ്തി താരങ്ങളായ ബജ്‍റങ് പൂനിയ, സാക്ഷി മാലിക്ക് എന്നിവരും നൂറു കണക്കിന് ആരാധകരും താരത്തെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു.

സ്വീകരണത്തിനിടെ പല തവണ വിനേഷിന്‍റെ കണ്ണുകൾ നിറഞ്ഞു. രാജ്യം നൽകിയ പിന്തുണക്ക് അവർ നന്ദി പറഞ്ഞു. നേരത്തെ, തന്‍റെ ജീവിതയാത്രയെ കുറിച്ചും കുടുംബത്തെ കുറിച്ചും സമൂഹമാധ്യമമായ എക്‌സില്‍ ഹരിയാനക്കാരി ദീര്‍ഘമായ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. ഏറെ വൈകാരികമായിരുന്നു താരത്തിന്‍റെ കുറിപ്പ്. ‘ഒളിമ്പിക് റിങ്സ്, ചെറിയൊരു ഗ്രാമത്തില്‍നിന്നുള്ള കൊച്ചുകുട്ടിയായ എനിക്ക് അന്ന് ഒളിമ്പിക്‌സ് അല്ലെങ്കിൽ ഈ റിങ്സ് എന്നാലെന്താണെന്ന് പോലും അറിയില്ലായിരുന്നു. കൊച്ചുകുട്ടിയായ എന്‍റെ സ്വപ്നം നീണ്ട മുടിയും കൈയിലൊരു മൊബൈല്‍ ഫോണുമെല്ലാമായിരുന്നു, ഒരു സാധാരണ പെൺകുട്ടി ഇതൊക്കെയായിരുന്നു അന്ന് സ്വപ്നം കണ്ടിരുന്നത്’ -വിനേഷ് എക്സിൽ കുറിച്ചു.

‘എന്റെ പിതാവ് സാധാരണക്കാരനായ ബസ് ഡ്രൈവറായിരുന്നു. ഒരു ദിവസം മകള്‍ ആകാശത്ത് ഉയരത്തില്‍ വിമാനം പറപ്പിക്കുന്നത് താഴെ റോഡിലൂടെ ബസ് ഓടിക്കുമ്പോള്‍ താന്‍ കാണുമെന്ന് പിതാവ് പറയുമായിരുന്നു. അദ്ദേഹം ഇത് പറയുമ്പോള്‍ ഞാന്‍ പൊട്ടിച്ചിരിക്കുമായിരുന്നു.

ഇളയ കുട്ടിയായ ഞാനായിരുന്നു മൂന്നുമക്കളില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവള്‍ എന്നാണ് കരുതുന്നത്. താന്‍ നയിച്ചതിനേക്കാള്‍ മെച്ചപ്പെട്ട ജീവിതമാകണം തന്റെ മക്കള്‍ക്കുണ്ടാകേണ്ടത് എന്ന് സ്വപ്‌നം കണ്ടിരുന്നു എന്റെ അമ്മ. മക്കള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടണമെന്ന് മാത്രമായിരുന്നു അവരുടെ ആഗ്രഹം. അച്ഛന്റെ സ്വപ്‌നങ്ങളേക്കാള്‍ എത്രയോ ലളിതമായ സ്വപ്‌നങ്ങളേ അമ്മക്കുണ്ടായിരുന്നുള്ളൂ. അച്ഛന്‍ ഞങ്ങളെ വിട്ടുപിരിഞ്ഞ ദിവസം, വിമാനം പറപ്പിക്കുന്ന മകളെ കുറിച്ചുള്ള അച്ഛന്റെ വാക്കുകളും ചിന്തകളും മാത്രമാണ് എനിക്കൊപ്പമുണ്ടായിരുന്നത്. അതിന്റെ അര്‍ഥമെനിക്ക് മനസിലായില്ലെങ്കിലും ആ സ്വപ്നത്തെ ഞാന്‍ ചേര്‍ത്തുപിടിച്ചു’ -വിനേഷ് കുറിപ്പിൽ പറയുന്നു.

അച്ഛന്‍ മരിച്ച് രണ്ട് മാസങ്ങള്‍ക്കിപ്പുറം അമ്മക്ക് മൂന്നാംഘട്ട അർബുദം സ്ഥിരീകരിച്ചതോടെ അമ്മയുടെ സ്വപ്‌നങ്ങള്‍ അകലെയായി. വിധവയായ അമ്മയെ നോക്കാനായി കുട്ടിക്കാലം ത്യജിച്ച് പ്രയാസപ്പെടുന്ന മൂന്ന് കുട്ടികളുടെ കഥ ഇവിടെ തുടങ്ങി. ജീവിത യാഥാർഥ്യങ്ങളെ അഭിമുഖീകരിക്കാൻ തുടങ്ങിയതോടെ എന്റെ സ്വപ്‌നങ്ങളായ നീണ്ട മുടിയും മൊബൈല്‍ ഫോണുമെല്ലാം മാഞ്ഞുപോയി. അതിജീവനം മാത്രമായി ലക്ഷ്യം. സ്വന്തം കാര്യങ്ങള്‍ക്കുവേണ്ടി പോരാടാന്‍ പഠിപ്പിച്ചത് എന്റെ അമ്മയാണ്. ധൈര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ ഞാൻ അമ്മയെ കുറിച്ചാണ് ചിന്തിക്കുന്നത്, ഈ ധൈര്യമാണ് നിർഭയത്തോടെ എന്നെ പോരാടാൻ സഹായിക്കുന്നത്. മുന്നോട്ടുള്ള യാത്ര ഏറെ പ്രയാസം നിറഞ്ഞതായിട്ടും ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടില്ലെന്നും താരം കൂട്ടിച്ചേർത്തു.

Tags:    
News Summary - Vinesh Phogat's Emotional Post On Olympic Journey

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.