ഓപ്പണ്‍ എ.ഐയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇനി ആപ്പിളും

ങ്ങളുടെ സോഫ്റ്റ്‍വെയറുകളിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സമന്വയിപ്പിക്കുന്നതിന്‍റെ ഭാഗമായി ഓപ്പൺ എ.ഐയുമായി കരാരിൽ ഒപ്പുവെച്ച് ആപ്പിൾ. ഓപ്പൺ എ.ഐയുടെ ഡയറക്ടർ ബോർഡിൽ നിരീക്ഷക സ്ഥാനമായിരിക്കും ആപ്പിളിന്. ഓപ്പണ്‍ എ.ഐയിലെ പ്രധാന നിക്ഷേപകരായ മൈക്രോസോഫ്റ്റും നിരീക്ഷക ബോര്‍ഡ് അംഗമാണ്. ആപ്പിളിന്റെ ആപ്പ്‌സ്റ്റോര്‍ മേധാവിയും മുന്‍ മാര്‍ക്കറ്റിങ് മേധാവിയുമായ ഫില്‍ ഷില്ലറിനെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ആപ്പിളിനെ പ്രതിനിധീകരിച്ച് ഷില്ലര്‍ ഓപ്പണ്‍ എ.ഐയുടെ ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുത്തിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ആപ്പിളിനെ ഉള്‍പ്പെടുത്തി ബോര്‍ഡ് അംഗത്വം പുന:ക്രമീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബോര്‍ഡിലെ നിരീക്ഷക അംഗങ്ങള്‍ക്ക് ബോര്‍ഡ് യോഗങ്ങളില്‍ പങ്കെടുക്കാനാകുമെങ്കിലും മറ്റ് ഡയറക്ടര്‍മാര്‍ക്ക് ഉള്ളത് പോലെ അധികാരങ്ങളുണ്ടാവില്ല. എങ്കിലും ഓപ്പണ്‍ എ.ഐയുടെ പ്രവര്‍ത്തനങ്ങളില്‍ തീരുമാനങ്ങളെടുക്കുന്നത് എങ്ങനെയെന്നും എന്തെല്ലാം തീരുമാനങ്ങളാണ് എടുക്കുന്നതെന്നും അറിയാന്‍ ആപ്പിളിന് സാധിക്കും.

സി.ഇ.ഒ സാം ഓള്‍ട്ട്മാന്‍, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍ മുന്‍ സി.ഇ.ഒ സ്യു ഡെസ്മണ്ട്-ഹെല്‍മാന്‍, സോണി എന്റര്‍ടെയ്ന്‍മെന്റ് മുന്‍ പ്രസിഡന്റ് നിക്കോള്‍ സെലിഗ്മാന്‍, ഇന്‍സ്റ്റാകാര്‍ട്ട് സി.ഇ.ഒ ഫിഡ്ജി സിമോ എന്നിവരെ ഉള്‍പ്പെടുത്തി മാര്‍ച്ചില്‍ ഓപ്പണ്‍ എ.ഐ ബോര്‍ഡ് പരിഷ്‌കരിച്ചിരുന്നു. ജൂണിലാണ് ആപ്പിള്‍ ഓപ്പണ്‍ എ.ഐയുമായി കരാർ ഒപ്പിട്ടത്. ഓപ്പണ്‍ എ.ഐയുടെ ചാറ്റ് ജി.പി.ടി സേവനം ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭ്യമാക്കുമെന്നാണ് പ്രഖ്യാപനം. അതേസമയം, ആപ്പിളിന്റെ ബോര്‍ഡ് അംഗത്വവുമായി ബന്ധപ്പെട്ട് ഇരു കമ്പനികളും ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

Tags:    
News Summary - Apple is now on the board of directors of Open A.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.