ഷെറിൻ മാത്യൂസ് വധം: വളർത്തമ്മ അറസ്റ്റിൽ

റിച്ചാര്‍ഡ്‌സണ്‍ (ടെക്സസ്): വളർത്തുമകൾ ഷെറിൻ മാത്യൂസ് മരിച്ച സംഭവത്തിൽ മാതാവ് സിനി മാത്യൂസ് അറസ്റ്റിൽ. മൂന്ന് വയസുകാരിയെ വീട്ടിൽ തനിച്ചാക്കി ഭക്ഷണം കഴിക്കാൻ പുറത്ത് പോയതിനാണ് അറസ്റ്റ്. 

ഷെറിൻ മാത്യുവിനെ കാണാതാകുന്നതിനു തലേ ദിവസം ഒക്ടോബർ ആറിന് െവസ്ലി മാത്യുവും സിനിയും സ്വന്തം കുഞ്ഞിനേയും കൊണ്ട് നോർത്ത് ഗാർലാൻറിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയിരുന്നു. പാലു കുടിക്കാൻ കൂട്ടാക്കാത്തതിനാൽ ഷെറിനെ അടുക്കളയിൽ നിർത്തിയാണ് പോയത്.  ഇരുവരുടെയും ഫോൺരേഖകളും റസ്റ്ററൻറിെൻറ രസീതും ഇവർ ഷെറിനെ കൂട്ടാതെ റസ്റ്ററൻറിൽ പോയിട്ടുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നു. വെയ്റ്ററും ഇവരുടെ സാന്നിധ്യം സ്ഥീരീകരിച്ചതായി പൊലീസ് പറയുന്നു. ഇവരോടൊപ്പം ഒരു കുഞ്ഞ് മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും വെയ്റ്റർ പൊലീസിനോട് പറഞ്ഞു. അതിനു പിറ്റേ ദിവസമാണ് പാൽ കുടിക്കാത്തതിന് ശിക്ഷിച്ച കുഞ്ഞ് മരണപ്പെടുന്നത്.  

വീട്ടില്‍ തനിച്ചാക്കിയതു വഴി കുട്ടിയെ അപകടപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശാരീരികമോ മാനസികമോ ആയ ക്ഷതങ്ങള്‍, മാനസിക അസ്വാസ്ഥ്യങ്ങള്‍ എന്നിവ കുട്ടിക്ക് വന്നു ഭവിക്കാം. ഉത്തരവാദിത്വപ്പെട്ട മാതാപിതാക്കള്‍ ഒരിക്കലും ചെയ്യരുതാത്ത പ്രവര്‍ത്തിയാണ് അവര്‍ ചെയ്തതെന്നും പൊലീസ് നിരീക്ഷിക്കുന്നു. നാലു വയസ്സുള്ള അവരുടെ സ്വന്തം മകളെ കൂടെ കൊണ്ടുപോയപ്പോള്‍ എന്തുകൊണ്ട് മൂന്നു വയസ്സുകാരി ഷെറിനെ വീട്ടില്‍ തനിച്ചാക്കി എന്നതും സംശയത്തിന് ബലം നല്‍കുന്നുവെന്ന് പൊലീസ് വക്താവ് കെവിൻ പെർലിച്ച് ചൂണ്ടിക്കാട്ടി. 

"അവര്‍ കുട്ടിയെ തനിച്ചാക്കി പോയ സമയത്ത് മുതിർന്നവരായ ആരെയെങ്കിലും സം‌രക്ഷണം ഏല്പിക്കണമായിരുന്നു. അതവര്‍ ചെയ്തില്ല. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി പുറത്തുപോകുന്നത് കുറ്റകരമാണ്.  ഈ കാരണത്താലാണ് സിനിയെ ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്." കെവിൻ പെർലിച്ച് പറഞ്ഞു. ഈ അറസ്റ്റ് ഷെറിെൻറ മരണവുമായി ബന്ധപ്പെട്ടതല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  അറസ്റ്റു ചെയ്യുമെന്ന റിച്ചാര്‍ഡ്സണ്‍ പൊലീസിെൻറ സൂചന ലഭിച്ചയുടനെ അഭിഭാഷകനോടൊപ്പം സിനി (35) കീഴടങ്ങുകയായിരുന്നു. രണ്ടര ലക്ഷം ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്. 

ഒക്ടോബര്‍ ഏഴിനാണ് ഷെറിനെ കാണാതായെന്ന് പിതാവ് പരാതിപ്പെടുന്നത്.  പിന്നീട് ഒക്ടോബര്‍ 22നാണ് വെസ്‌ലിയുടെ വീട്ടില്‍നിന്ന് ഒന്നര മൈല്‍ അകലെ കലുങ്കിനടിയില്‍നിന്ന് ഷെറിന്‍റേതെന്നു കരുതുന്ന മൃതദേഹം കണ്ടെത്തുന്നത്. എറണാകുളം സ്വദേശിയായ വെസ്‌ലി മാത്യൂസിന്‍റെയും സിനിയുടെയും വളര്‍ത്തു മകളാണ് ഷെറിന്‍. സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ (37) റിച്ചാര്‍ഡ്സണ്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

വളര്‍ച്ചക്കുറവുള്ള കുഞ്ഞാണ് ഷെറിന്‍. പോഷകാഹാരക്കുറവുമുണ്ട്. അതിനാല്‍ ഇടക്കിടെ പാല്‍കൊടുത്തിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് ഉറക്കത്തില്‍ നിന്ന് വിളിച്ച് പാല്‍ കുടിക്കാന്‍ നല്‍കിയപ്പോള്‍ വിസമ്മതിച്ചു. ഇതിന് ശിക്ഷയായി വീടിനു പുറത്തു നിര്‍ത്തിയെന്നും 15 മിനിറ്റിനു ശേഷം തിരികെയെത്തി നോക്കുമ്പോള്‍ കുട്ടിയെ കണ്ടില്ലെന്നുമായിരുന്നു വെസ്‌ലി ആദ്യം പൊലീസിനോട് പറഞ്ഞത്.

എന്നാല്‍, ബലം പ്രയോഗിച്ച് പാല്‍ കുടിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ കുട്ടിക്ക് ശ്വാസം മുട്ടിയതായും മരിച്ചെന്ന് കരുതി മൃതദേഹം പുറത്തു കൊണ്ടു പോയി ഉപേക്ഷിക്കുകയായിരുന്നെന്നും വെസ്‌ലി പൊലീസിനോട് മൊഴി മാറ്റിപ്പറഞ്ഞു. ഇതോടെയാണ് ഇയാളെ അറസ്റ്റ് ചെയ്യുന്നത്. നഴ്‌സായ ഭാര്യ സിനിയെ വൈദ്യസഹായത്തിന് വിളിക്കാത്തതാണ് സംഭവം കൊലപാതകമാണെന്ന് സംശയം തോന്നാന്‍ കാരണം. വീട്ടില്‍ ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ഒന്നും അറിഞ്ഞില്ലെന്നും, ഉറക്കത്തിലായിരുന്നുവെന്നുമാണ് സിനി പൊലീസിനോട് പറഞ്ഞത്. കുട്ടിക്ക് എന്തു സംഭവിച്ചുവെന്ന് അറിയില്ലെന്നും സിനി പറഞ്ഞിരുന്നു. 

അതിഗുരുതര വിഭാഗത്തില്‍പ്പെടുന്ന വകുപ്പുപ്രകാരം ജീവപര്യന്തമോ അഞ്ചു മുതല്‍ 99 വര്‍ഷം വരെയോ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് വെസ്ലിക്കെതിരെ ചുമത്തിയത്. മൃതദേഹം കണ്ടെടുത്തതോടെയാണ് നേരത്തേ പൊലീസിന് നല്‍കിയ മൊഴി ഇയാള്‍ മാറ്റിയത്. ഇതേത്തുടര്‍ന്നായിരുന്നു അറസ്റ്റ്. ഡാളസ് കൗണ്ടി മെഡിക്കല്‍ എക്സാമിനറുടെ ഓഫീസ് ഷെറിന്‍ മാത്യൂസിെൻറ മരണകാരണം കണ്ടുപിടിക്കാന്‍ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. 

അതിനിടെ, ശിശുസം‌രക്ഷണ വകുപ്പിെൻറ കസ്റ്റഡിയിലുള്ള  സ്വന്തം മകളെ വിട്ടുകിട്ടാൻ കഴിഞ്ഞ തിങ്കളാഴ്ച സിനി മാത്യൂസ് കോടതിയിൽ ഹരജി സമര്‍പ്പിച്ചിരുന്നു.  എന്നാല്‍, ഹരജി പരിഗണിക്കുന്നത് നവംബര്‍ 29-ലേക്ക് മാറ്റിയിരുന്നു. കോടതി ഹരജി പരിഗണിക്കുകയായിരുന്നെങ്കില്‍ ഹ്യൂസ്റ്റണിലുള്ള വെസ്ലിയുടെ കുടുംബത്തിന് കുട്ടിയെ കൈമാറാനായിരുന്നു തീരുമാനം.

Tags:    
News Summary - Mom Of Sherin Mathews in Jail - World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.