ഇസ്രായേൽ വധശ്രമത്തെ അതിജീവിച്ച് ഹിസ്ബുല്ല നേതാവ്; ബെയ്റൂത്തിൽ 22 പേർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ലബനാൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച വൈകീട്ടാണ് ആക്രമണമുണ്ടായത്. യുദ്ധം തുടങ്ങിയതിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണമാണ് ഇസ്രായേൽ നടത്തിയിരിക്കുന്നത്.

ആക്രമണത്തിൽ 117 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു കുടുംബത്തിലെ എട്ട് പേരും ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഉന്നത ഹിസ്ബുല്ല നേതാവായ വാഫിഖ് സഫ ഇസ്രായേലിന്റെ വധശ്രമത്തെ അതിജീവിക്കുകയും ചെയ്തു. റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അതേസമയം, യു.എൻ സമാധാനസംഘത്തിന് നേരെ ഇസ്രായേൽ മനപ്പൂർവം വെടിയുതിർത്തു. ലബനാനിലാണ് സംഭവമുണ്ടായത്. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റുവെന്നും സമാധാനസംഘം അറിയിച്ചു. ഇത് ഇസ്രായേൽ നടത്തിയ അന്താരാഷ്ട്ര നിയമങ്ങളുടെ ഏറ്റവും പുതിയ ലംഘനമാണ്. ഇതിനെതിരെ അന്താരാഷ്ട്രതലത്തിൽ പ്രതിഷേധവും ശക്തമാവുകയാണ്.

നകൗരയിലെ യു.എൻ സമാധാനസേനയുടെ ആസ്ഥാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. തുടർന്ന് വാഹനങ്ങൾക്ക് കേടുപാട് വരുത്തുകയും കമ്യൂണിക്കേഷൻ സിസ്റ്റം തകരാറിലാക്കുകയും ചെയ്തുവെന്നും യു.എൻ വ്യക്തമാക്കി.

ടാങ്ക് ഷെല്ലുകളും ചെറു ആയുധങ്ങളും ഉപയോഗിച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ലബനാനിലെ യു.എൻ സമാധാനസേനയുടെ ഉദ്യോഗസ്ഥ ആൻഡ്രിയ തെനന്റി പറഞ്ഞു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

Tags:    
News Summary - At least 22 people killed in deadliest Israeli strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.