വാഷിങ്ടൺ: ഇറാഖിലെ യു.എസ് സൈനിക താവളത്തിനു നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റു. തിങ്കളാഴ്ച പടിഞ്ഞാറൻ ഇറാഖിലെ ഐൻ അൽഅസദ് വ്യോമകേന്ദ്രം ലക്ഷ്യമിട്ടാണ് രണ്ട് കത്യുഷ റോക്കറ്റ് ആക്രമണം നടന്നത്. ഒരു റോക്കറ്റ് വ്യോമ കേന്ദ്രത്തിനുള്ളിലാണ് പതിച്ചതെന്ന് ഇറാഖ് സുരക്ഷ ഉദ്യോഗസ്ഥർ അറിയിച്ചു. സൈനികരും സാധാരണക്കാരുമുൾപ്പെടെ ഏഴുപേർക്കാണ് പരിക്കേറ്റതെന്ന് യു.എസ് പ്രതിരോധ ഉദ്യോഗസ്ഥർ അറിയിച്ചു. പരിക്കേറ്റ യു.എസ് സൈനികരിൽ ഒരാളുടെ നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
സംഭവത്തെക്കുറിച്ച് പ്രസിഡന്റ് ജോ ബൈഡനെയും വൈസ് പ്രസിഡന്റ് കമല ഹാരിസിനെയും വിവരമറിയിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. നയതന്ത്ര കേന്ദ്രങ്ങളും യു.എസ് നേതൃത്വത്തിലുള്ള സഖ്യസേന താവളങ്ങളും ലക്ഷ്യമിടുന്ന എല്ലാ ആക്രമണങ്ങളും അപലപിക്കുന്നതായി ഇറാഖ് വ്യക്തമാക്കി.
ഹമാസ് രാഷ്ട്രീയകാര്യ തലവൻ ഇസ്മാഈൽ ഹനിയ്യ ഇറാനിലെ തെഹ്റാനിലും ലബനാനിലെ ബൈറൂതിൽ ഹിസ്ബുല്ല കമാൻഡർ ഫുആദ് ശുക്റും കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയിൽ യുദ്ധസാധ്യത ശക്തമായ സാഹചര്യത്തിലാണ് പുതിയ ആക്രമണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.