Representational Image
റിയാദ്: സൗദി പൗരന്റെ വീട്ടിൽ വളർത്തുന്ന പെണ്‍സിംഹത്തിന്റെ ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് ഗുരുതര പരിക്ക്. പതിവുപോലെ പരിപാലിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതിനിടെ അപ്രതീക്ഷിതമായി ഗൃഹനാഥനു നേരെ ചാടി ആക്രമിക്കുകയായിരുന്നു. കൈയിലാണ് സിംഹം ആദ്യം കടിച്ചത്. അത് വിടുവിക്കാൻ ശ്രമിച്ചപ്പോൾ നിലത്ത് തള്ളിയിട്ട് കൈയില്‍ കടി മുറുക്കി. അവിടെയുണ്ടായിരുന്ന മറ്റുള്ളവർ ഓടിയെത്തി ഗൃഹനാഥനെ രക്ഷിക്കാന്‍ ശ്രമിച്ചു.
ഇതോടെ അയാളെ വിട്ട് അടുത്തയാളുടെ കൈയിലും സിംഹം കടിച്ചു. വടിയും ഇരുമ്പ് ഊന്നുവടിയും കൊണ്ട് ആളുകൾ സിംഹത്തെ ആട്ടിയകറ്റിയെങ്കിലും ആക്രമണം തുടർന്നു. കൈയിൽ കിട്ടിയതെല്ലാം കൊണ്ട് ആളുകൾ ആഞ്ഞടിച്ചെങ്കിലും സിംഹം കടിവിട്ടില്ല. യുവാവും സിംഹവും കൂടി നിലത്തുവീണു. ഇരുമ്പ് വടി കൊണ്ട് കുത്തി സിംഹത്തിന്റെ വായ തുറപ്പിച്ച് യുവാവിന്റെ കൈ പുറത്തെടുത്തു.
പരിക്കേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിംഹത്തിന്റെ ആക്രമണദൃശ്യങ്ങള്‍ സി.സി.ടി.വിയിൽ പതിഞ്ഞത് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വന്യമൃഗങ്ങളെ സ്വകാര്യമായി സൂക്ഷിക്കുന്നതും വളർത്തുന്നതും സൗദി അറേബ്യയിൽ ഗുരുതര കുറ്റമാണ്. വൻ തുക പിഴയും തടവുമാണ് ശിക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.