വെടിനിർത്തൽ കരാറിൽ ഉടൻ ഒപ്പുവെക്കണമെന്ന് നെതന്യാഹുവിനോട് ജൂത പുരോഹിതർ

തെൽ അവീവ്: ഗസ്സയിൽ വെടിനിർത്താനുള്ള കരാറിൽ ഉടൻ ഒപ്പുവെക്കണമെന്ന ആവശ്യം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നിൽ വെച്ച് യു.എസിൽ നിന്നുള്ള ജൂത പുരോഹിതർ. പ്രസിഡന്റ് ജോ ബൈഡനും ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളും യു.എൻ സെക്യൂരിറ്റി കൗൺസിലും മുന്നോട്ടുവെച്ച വെടിനിർത്തൽ കരാർ അംഗീകരിക്കണമെന്നാണ് ജൂത പുരോഹിതരായ റബ്ബികളുടെ ആവശ്യം.

ഹമാസിന്റെ തടവിലുള്ള 115 ബന്ദികളെ തിരിച്ചെത്തിക്കാതെ ആഗോളതലത്തിലുള്ള ജൂതർക്ക് ആശ്വാസമുണ്ടാകില്ലെന്നും ജൂതപുരോഹിതർ അറിയിച്ചു. സമയം പോവുകയാണ്. ഈയൊരു അവസരം മേഖലയിൽ സമാധാനം പുനസ്ഥാപിക്കാൻ ഉപയോഗിക്കണമെന്നും ജൂതപുരോഹിതസംഘം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഗസ്സയിൽ ബന്ദികൾ തുടരുന്ന ഓരോ ദിവസവും പ്രതീക്ഷകൾ കുറയുകയാണ്. നഷ്ടപ്പെട്ട പ്രതീക്ഷ​കളെ പുനസ്ഥാപിക്കണമെങ്കിൽ ബന്ദികളെ അവരുടെ കുടുംബങ്ങളിലേക്ക് തിരിച്ചെത്തിക്കണമെന്നും ജൂതപുരോഹിതർ ആവശ്യപ്പെട്ടു.

അതേസമയം, ലോകം മുഴുക്കെ എതിർപ്പുമായി രംഗത്തുവന്നിട്ടും ഗസ്സയിൽ വംശഹത്യ തുടരുന്ന ഇസ്രായേലിന് പിന്നെയും വൻ ആയുധശേഖരം കൈമാറാൻ യു.എസ് കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. 50 എഫ്-15 യുദ്ധവിമാനമടക്കം 2000 കോടി ഡോളറിന്റെ (1,67,872 കോടി രൂപ) ആയുധങ്ങളാണ് ഇസ്രായേലിന് കൈമാറുക.

യുദ്ധവിമാനങ്ങൾക്ക് പുറമെ മീഡിയം റേഞ്ച് ‘അംറാം’ മിസൈലുകൾ, 120 മില്ലീമീറ്റർ ടാങ്ക് വെടിമരുന്നുകൾ, ഉഗ്രസ്ഫോടക ശേഷിയുള്ള മോർട്ടാറുകൾ, കവചിത വാഹനങ്ങൾ തുടങ്ങിയവയാണ് നൽകുക. ദീർഘകാലാടിസ്ഥാനത്തിൽ ഇസ്രായേലിനെ മേഖലയിലെ ഏറ്റവും കരുത്തുറ്റ സൈനിക ശക്തിയായി നിലനിർത്തുകയെന്ന ലക്ഷ്യത്തോടെയാണ് വമ്പൻ ആയുധ കൈമാറ്റം

Tags:    
News Summary - Group of US rabbis urge Netanyahu to sign ceasefire deal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.