ഇസ്മാഈൽ ഹനിയ

ഇസ്മാഈൽ ഹനിയ്യയും ഗസ്സയിലെ ഓരോ കുരുന്നും ഞങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടവർ -ഹമാസ്

ദോഹ: ഹമാസ് രാഷ്ട്രീയ കാര്യ തലവനും മുൻ ഫലസ്തീൻ പ്രധാനമന്ത്രിയുമായ ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീന്റെ വിമോചനം സാക്ഷാത്കരിക്കു​മെന്ന് ഖലീൽ അൽ ഹയ്യ. ഖത്തറി​ലെ ദോഹയിൽ ഇസ്മായിൽ ഹനിയയുടെ ഖബറടക്കത്തിൽ പങ്കെടുക്കുന്നതിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിൽ ഹമാസിന്റെ ഉപമേധാവിയായ ഖലീൽ അൽ ഹയ്യയെ ഹനിയയുടെ പിൻഗാമിയായി തെരഞ്ഞടുക്കുമെന്നാണ് സൂചന.

‘ഇസ്മാഈൽ ഹനിയ്യയുടെ രക്തസാക്ഷിത്വം ഫലസ്തീന്റെ വിമോചനവും വിജയവും അന്തസ്സും സാക്ഷാത്കരിക്കു​ം. ഗസ്സയിൽ ഇസ്രായേൽ കൊലപ്പെടുത്തിയ ആയിരക്കണക്കിന് കുട്ടികളും ഇസ്മാഈൽ ഹനിയയും ഞങ്ങൾക്ക് ഒരുപോലെ പ്രിയപ്പെട്ടവരും വിലയേറിയവരുമാണ്’- ഖലീൽ അൽ ഹയ്യ പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഗസ്സ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ഏകദേശം 39,480 ഫലസ്തീനികളാണ് ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ 16,000ത്തിലധികം കുട്ടികളാണ്.

ബുധനാഴ്ചയാണ് ഇറാനിലെ തെഹ്റാനിൽ ഹമാസ് രാഷ്ട്രീയകാര്യ സമിതി തലവൻ ഇസ്മാഈൽ ഹനിയ്യ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് ഖത്തറിലെ ദോഹ ഇമാം മുഹമ്മദ് ബിൻ അബ്ദുൽവാഹാബ് പള്ളിയിൽ നടന്ന ജനാസ നമസ്കാര ശേഷം, മയ്യിത്ത് ലുസൈലിലെ ഖബർസ്ഥാനിൽ ഖബറടക്കി.

രാഷ്ട്ര നേതാക്കളും വിവിധ അറബ് രാഷ്ട്രങ്ങളുടെ പ്രതിനിധികളും പൊതുജനങ്ങളും ഉൾപ്പെടെ ആയിരങ്ങളാണ് ഫലസ്തീന്റെ പോരാട്ടങ്ങൾക്ക് ​നായകത്വം വഹിച്ച രക്തസാക്ഷിയുടെ അന്ത്യയാത്രക്കായി ദോഹയിലെ വലിയ പള്ളിയിലേക്ക് ഒഴുകിയെത്തിയത്. ​വെള്ളിയാഴ്ച രാവിലെ മുതൽ കനത്ത സുരക്ഷയായിരുന്നു ദോഹയിലും ജനാസ നമസ്കാരം നടന്ന പള്ളിയുടെ സമീപത്തും ഒരുക്കിയത്. ഫലസ്തീന് പിന്തുണയർപ്പിക്കുന്ന മുദ്രാവാക്യങ്ങളും ദേശീയ പതാകയും ഷാളും കഫിയ്യയും അണിഞ്ഞായിരുന്നു ആയിരങ്ങൾ പള്ളിയിലേക്ക് നീങ്ങിയത്.

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി, പിതാവ് അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ ആൽഥാനി, ഖത്തർ പ്രധാനമന്ത്രിയും വിശേദകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി, ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യ, ശൂറാകൗൺസിൽ സ്പീക്കർ ഹസൻ ബിൻ അബ്ദുല്ല അൽ ഗാനിം, തുർക്കിയ വൈസ് പ്രസിഡന്റ് ​സിദെത് യിൽമസ്, വിദേശകാര്യമന്ത്രി ഹകാൻ ഫിദാൻ, മലേഷ്യൻ ആഭ്യന്തര സഹമന്ത്രി ഷംസുൽ അനുർ നസറ, മുൻ ഇന്തോനേഷ്യൻ വൈസ് പ്രസിഡന്റ് യൂസുഫ് കലാ, ഹമാസ് രാഷ്ട്രീയകാര്യ സമിതി ഡെപ്യൂട്ടി ചെയർമാൻ ഖാലിദ് മിഷ്അൽ, ആഗോള ഇസ്‍ലാമിക പണ്ഡിതസഭ അധ്യക്ഷൻ ഡോ. അലി അൽ ഖറദാഗി തുടങ്ങിയവർ ജനാസ നമസ്കാരത്തിൽ പ​ങ്കെടുത്തു.

Tags:    
News Summary - Haniyeh was “no better or dearer” than the children killed in Gaza -Khalil al-Hayya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.