തെൽ അവീവ്: ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് തിരിച്ചടിയായി ഹൈകോടതി തീരുമാനം. ആഭ്യന്തര അന്വേഷണ വിഭാഗമായ ഷിൻ ബെത് തലവനെ പുറത്താക്കിയ തീരുമാനമാണ് ഹൈകോടതി താൽക്കാലികമായി തടഞ്ഞത്. ഷിൻ ബിത് തലവനെ പുറത്താക്കിയതിനെതിരായ ഹരജികൾ കേൾക്കുന്നത് വരെ നിരോധനം തുടരും.ഏപ്രിൽ എട്ടിനായിരിക്കും കേസ് ഇനി വീണ്ടും പരിഗണിക്കുക. ഷിൻ ബെത് തലവനായ റൊനെൻ ബാറിനെ പുറത്താക്കാനുള്ള പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ തീരുമാനം സർക്കാർ അംഗീകരിച്ചതിന് പിന്നാലെയാണ് ഹൈകോടതി നടപടി.
അതേസമയം, ഇസ്രായേൽ മന്ത്രിയെ പുറത്താക്കിയ തീരുമാനത്തിൽ ഇടപെടാൻ ഹൈകോടതിക്ക് അനുവാദമില്ലെന്ന വാദവുമായി കമ്യൂണിക്കേഷൻ മന്ത്രി ശ്ലോമോ കാർച്ചി പറഞ്ഞു. കമ്യൂണിക്കേഷൻ മന്ത്രിയുടെ പ്രസ്താവനക്ക് പിന്നാലെ ഹൈകോടതി തീരുമാനത്തെ ബഹുമാനിക്കുമെന്ന വാദവുമായി ഇന്റീരിയർ മന്ത്രി മോശെ അർബെൽ പറഞ്ഞു. ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള സർക്കാർ ഒരു തീരുമാനത്തേയും എതിർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഏഴിന്റെ ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തത്തെ ചൊല്ലിയുള്ള തർക്കമാണ് ബാറിനെ പുറത്താക്കാനുള്ള നീക്കത്തിന് കാരണമെന്നാണ് സൂചന. സർക്കാറിന്റെ അനങ്ങാപ്പാറ നയമാണ് ഹമാസ് ആക്രമണത്തിന് കാരണമെന്ന് ഷിൻ ബെത് സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.
അതിനിടെ, ഷിൻ ബെത് തലവനെ പുറത്താക്കാൻ മന്ത്രിസഭക്ക് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയ അറ്റോണി ജനറൽ ഗലി ബഹറാവ്-മിയറയെ പുറത്താക്കാൻ ഞായറാഴ്ച പാർലമെന്റിൽ സർക്കാർ അവിശ്വാസ പ്രമേയം കൊണ്ടുവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.